നയപ്രഖ്യാപനം;ഗവര്‍ണറെ ക്ഷണിച്ച് സ്പീക്കര്‍! പ്രതിപക്ഷ പ്രമേയത്തില്‍ തിരുമാനം വെള്ളിയാഴ്ച
തിരുവനന്തപുരം: പൗരത്വ നിയമത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ക്ഷണിച്ച് സ്പീക്കര്‍. രാജിഭവനിലെത്തിയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചത്. ഗവര്‍ണര്‍ ക്ഷണം സ്വീകരിച്ചെന്നും അദ്ദേഹം ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം സര്‍ക്കാരുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് ഗവര്‍ണര്‍ സ്പീക്കറെ അറിയിച്ചുവെന്നാണ് വിവരം. അതേസമയം ഇന്ന് റിപബ്ലിക് ദിന പ്രസംഗത്തില്‍ സര്‍ക്കാരിനെ പുകഴ്ത്തിയും ബില്ലിനെ പരോക്ഷമായി പിന്തുണച്ച് കൊണ്ടുമായിരുന്നു ഗവര്‍ണറുടെ പ്രസംഗം.
അതിനിടെ പൗരത്വ നിയമ വിവാദത്തിൽ ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കത്തെ തള്ളി എല്‍ഡിഎഫ് രംഗത്തെത്തി. പിണറായി സർക്കാരിനെ കുരുക്കാനാണ് യുഡിഎഫ് ശ്രമമെന്ന് എൽഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. കേരളത്തില്‍ ഭരണ പ്രതിസന്ധിയില്ല. വിസിലടിക്കുമ്പോള്‍ ഗോളടിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നും എ വിജയരാഘവന്‍ വിമര്‍ശിച്ചിരുന്നു.
അതേസമയം പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷ നേതാവ് ചെന്നിത്തല നല്‍കിയ നോട്ടീസ് നിലനില്‍ക്കുമെന്ന് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രമേയത്തിന് അനുമതി നല്‍കണമോയെന്ന് തിരുമാനിക്കാന്‍ വെള്ളിയാഴ്ച നിയമസഭയുടെ കാര്യോപദേശക സമിതി യോഗം ചേരും.