'എല്ലില്ലാത്ത നാവ് കൊണ്ട് എന്റെ മുട്ടിന്‍കാലിന്റെ ബലം ആരും അളക്കേണ്ട'! ഷാജിക്ക് മുഖമടച്ച് മറുപടി!
തിരൂര്‍: മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും തമ്മില്‍ തുറന്ന യുദ്ധം. 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയതിന് എതിരെ കെഎം ഷാജി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പരസ്യമായി ഏറ്റുമുട്ടിയത്.
സ്പീക്കറുടെ ഓഫീസ് അദ്ദേഹത്തിന്റെ കസ്റ്റഡിയില്‍ അല്ലെന്നും പിണറായി വിജയനെ പോലെ അത്ര ശക്തിയുളള ആളാണ് നിയന്ത്രിക്കുന്നത് എന്നുമായിരുന്നു ഷാജിയുടെ വിമര്‍ശനം. ഷാജിക്ക് രൂക്ഷമായ ഭാഷയിലാണ് പൊതുവേ സൌമ്യനെന്ന് അറിയപ്പെടുന്ന സ്പീക്കര്‍ മറുപടി നല്‍കിയിരിക്കുന്നത്. എല്ലില്ലാത്ത നാവ് കൊണ്ട് തന്റെ മുട്ടിന്‍കാലിന്റെ ബലം ആരും അളക്കേണ്ട എന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ തുറന്നടിച്ചു.
ബാലിശവും അപക്വവും
കെഎം ഷാജിയുടെ നിലപാട് ബാലിശവും അപക്വവും ആണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തുറന്നടിച്ചു. പരിമിതികള്‍ ദൗര്‍ബല്യമായി കാണരുത്. കെഎം ഷാജി നടത്തുന്നത് നിയമസഭയോടുളള അവഹേളനം ആണ്. നിയമനടപടി തടയാന്‍ സ്പീക്കര്‍ക്ക് സാധിക്കില്ല. യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് കെഎം ഷാജി പറയുന്നത് എന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു.
യുദ്ധം നിരായുധനോട്
വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പരിമിതിയുളള പദവിയാണിത്. അത്തരമൊരാളെ വിവാദത്തിലേക്ക് വലിച്ചിടുന്നത് നിരായുധനായ ആളോട് വാള് കൊണ്ട് യുദ്ധം ചെയ്യുന്നത് പോലെയാണ്. കേസിന്റെ മെറിറ്റിനെ കുറിച്ച് പരിശോധിക്കേണ്ട ഉത്തരവാദിത്തം സ്പീക്കര്‍ക്കില്ല. സര്‍ക്കാര്‍ ഏജന്‍സി അന്വേഷിച്ച് കേസെടുക്കണം എന്ന് പറഞ്ഞാല്‍ കേസെടുക്കാന്‍ പറ്റില്ല എന്ന് പറയാനാകുമോ എന്നും സ്പീക്കര്‍ ചോദിച്ചു.
മുട്ടിന്‍കാലിന്റെ ബലം ആരും അളക്കേണ്ട
നാക്കിന് എല്ലില്ല എന്നത് കൊണ്ട് എന്തും വിളിച്ച് പറയാമെന്ന് കരുതരുത്. അത്തരമൊരു രീതി താന്‍ സ്വീകരിക്കാറില്ല. എല്ലില്ലാത്ത നാവ് കൊണ്ട് തന്റെ മുട്ടിന്‍കാലിന്റെ ബലം ആരും അളക്കേണ്ട എന്നും സ്പീക്കര്‍ തുറന്നടിച്ചു. താനാ സംസ്‌കാരം പഠിച്ചിട്ടില്ല. ഈ വിവാദം എന്തിനെന്ന് തനിക്ക് മനസ്സിലാകുന്നില്ല. വിജിലന്‍സ് കേസെടുക്കുന്നത് സ്പീക്കറുടെ ഓഫീസ് പറഞ്ഞിട്ടല്ല എന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഏലാന്തി കുഞ്ഞാപ്പ
കൊണ്ടോട്ടിയില്‍ ഒരു ഏലാന്തി കുഞ്ഞാപ്പ ഉണ്ടായിരുന്നു. ആളുകള്‍ തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുമ്പോള്‍ അദ്ദേഹം അവിടെയുളള ആദരണീയനായ കൊണ്ടോട്ടി തങ്ങളെ പുളിച്ച തെറി പറയും. അത് കേട്ട് ആളുകള്‍ തടിച്ച് കൂടും. ഇത് താനും കൊണ്ടോട്ടി തങ്ങളും തമ്മിലുളള പ്രശ്‌നമല്ല നിങ്ങള്‍ എന്തിനാണ് ഇടപെടുന്നത് എന്നാണ് അപ്പോള്‍ ഏല്ലാന്തി കുഞ്ഞാപ്പ ചോദിക്കുക. ആ കഥയാണ് ഓര്‍മ വരുന്നതെന്ന് സ്പീക്കര്‍ പരിഹസിച്ചു.
തങ്ങളല്ല പരാതി കൊടുത്തത്
ഏലാന്തി കുഞ്ഞാപ്പയെ പോലുളള സമീപനം ആരും സ്വീകരിക്കുന്നത് ശരിയല്ല എന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. വിജിലന്‍സിന് തങ്ങളല്ല പരാതി കൊടുത്തത്. അവര്‍ ലഭിച്ച വിവരങ്ങളെ കുറിച്ച് അന്വേഷണം നടത്തി കേസ് എടുക്കാന്‍ അനുമതി ആവശ്യപ്പെട്ടു. ഈ ഫയല്‍ നിയമ വകുപ്പ് പരിശോധിച്ചിട്ടുണ്ട്. നിയമോപദേശത്തിന് ശേഷമാണ് സ്പീക്കറുടെ മുന്നിലെക്ക് എത്തുന്നത്.
നിയമം നിയമത്തിന്റെ വഴിക്ക്
അപ്പോള്‍ കേസെടുക്കേണ്ട എന്ന് പറയുകയാണോ സ്പീക്കര്‍ ചെയ്യേണ്ടത് എന്നും പി ശ്രീരാമകൃഷ്ണന്‍ ചോദിച്ചു. നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കണം. ആ ഉത്തരവാദിത്തമാണ് താന്‍ നിറവേറ്റിയത്. അതിനെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് അപക്വവും ബാലിശവും ആണ്. നേരത്തെ ഒരു എംഎല്‍എക്ക് സുപ്രീം കോടതി അയോഗ്യത കല്‍പ്പിച്ചിരുന്നു. വിധി സ്റ്റേ ചെയ്താലേ അയോഗ്യത ഇല്ലാതാവുകയുളളൂ.
Recommended Video
ഇതൊന്നും ശരിയല്ല
വിധി സ്‌റ്റേ ചെയ്യുന്നത് വരെ ആ എംഎല്‍എ നിയമസഭാംഗമല്ല. നേരത്തെ ഭരണപക്ഷ എംഎല്‍എയുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഇക്കാര്യങ്ങളിലൊന്നും ഒരു തെറ്റിദ്ധാരണയ്ക്കും ഇടയില്ല എന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ചോളൂ. എന്നാല്‍ ഇതൊന്നും ശരിയല്ല. കെഎം ഷാജി തിരുത്തും എന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.