എൽഡിഎഫ് നയത്തിൽ നിന്ന് വ്യതിചലിച്ച് പി ശ്രീരാമകൃഷ്ണൻ; കരിമണല്‍ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തിയില്ല
കൊച്ചി: കരിമണല്‍ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താതിരിക്കുന്നതിലൂടെ കേരളത്തിന്റെ വലിയ സാധ്യതയെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍. സമരങ്ങളും മാധ്യമങ്ങളും വികസനം തടസ്സപ്പെടുത്തുകയാണെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. എല്‍എന്‍ജി ടെര്‍മിനല്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ 700 കോടി കിട്ടിയേനെ എന്ന് പറഞ്ഞ സ്പീക്കര്‍ സമരക്കാരെ പരിഹസിക്കുകയും ചെയ്തു.
ന്യൂസ് 18 ചാനലിലെ 'റൈസിങ് കേരള' പരിപാടിക്കിടെയായിരുന്നു സ്പീക്കറുടെ പരാമർശം. വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ അപ്പുറത്ത് പ്രയോഗമായി വിദ്യാഭ്യാസം മാറുമ്പോള്‍ അവിടെയും ഇവിടെയും കോളേജുകള്‍ ആരംഭിച്ചിട്ട് കാര്യമില്ല. എല്ലാ താലൂക്കിലും മെഡിക്കല്‍ കോളേജ് എന്ന് ആഹ്ലാദത്തോടെ പറഞ്ഞു കൊണ്ടിരിക്കുന്നു. താലൂക്കിന് വേണ്ടി മെഡിക്കല്‍ കോളേജുണ്ടാകേണ്ട കാര്യമെന്താണെന്നും സ്പീക്കര്‍ ചോദിച്ചു.
ഇരുപതിനായിരം കോടി രൂപയുടെ പദ്ധതിയായിരുന്നു എല്‍എന്‍ജി ടെര്‍മിനല്‍. അത് മംഗലാപുരത്തേക്കെത്തിയാല്‍ 700 കോടി രൂപയാണ് കേരളത്തിന് കിട്ടാന്‍ പോകുന്നത്. ഈ ലോകത്തെല്ലായിടത്തും ഇത് ഭൂമിക്കടിയിലൂടെ ഇത് കൊണ്ടുപോകുന്നുണ്ട്. നമുക്ക് പറ്റുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴേക്കും ഇരകളുടെ സംഗമം നടക്കും. അതൊന്നും ഇല്ലായെന്നല്ല പറയുന്നത് പക്ഷെ ഒരു ചുവട് മുന്നോട്ട് വെയ്ക്കാന്‍ ശ്രമിക്കുമ്പോഴേക്കും അത് മാധ്യമങ്ങള്‍ ആഘോഷിക്കും മാധ്യമങ്ങളില്‍ ആഘോഷം വന്നാല്‍ അതില്‍ പ്രതികരിക്കാതിരുന്നാല്‍ അത് മോശമാണെന്ന് തോന്നലിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുമെത്തുമെന്ന് അദ്ദേഹം പറഞ്ഞു.