ഗവർണറെ തള്ളി സ്പീക്കർ; ഗവർണറുടെ വിമർശനത്തിന് അടിസ്ഥാനമില്ലെന്ന് പി ശ്രീരാമകൃഷണൻ!
Recommended Video
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തള്ളി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരള നിയമസഭയുടെ പ്രമേയം സംബന്ധിച്ച ഗവര്‍ണറുടെ വിമര്‍ശനമാണ് സ്പീക്കർ തള്ളിയത്. നിയമസഭ ചെയ്തത് ഭരണഘടനക്ക് വിധേയമായ കാര്യങ്ങളാണ്. നിയമസഭ പ്രമേയം പാസാക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
രാജ്യത്തെയാകെ ബാധിക്കുന്ന വിഷയത്തോട് പ്രതികരിക്കാൻ നിയമസഭക്ക് അവകാശമുണ്ട്. അവകാശ ലംഘനം മുഖ്യമന്ത്രിയിൽ മാത്രം ഒതുക്കേണ്ട. അനുമതി നൽകിയ സ്പീക്കർ, അനുകൂലിച്ച പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടെ മുഴുവൻ സഭയ്ക്കും എതിരെ അവകാശ ലംഘനത്തിന് നീങ്ങട്ടെയെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. പൗരത്വ നിയമം ആർട്ടിക്കിൾ 14, 15ന്‍റെ ലംഘനമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ കേരള നിയമസഭയിലെ പ്രമേയത്തിന് പ്രസക്തിയില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. പൗരത്വ നിയമം പൂർണമായും കേന്ദ്ര വിഷയമാണ്. സംസ്ഥാനം അധികാര പരിധിയിലുള്ള കാര്യത്തിനായി സമയം ചെലവഴിക്കുകയാണ് വേണ്ടത്. തങ്ങളുടെ അധികാര പരിധിയില്‍ വരാത്ത കാര്യം ചര്‍ച്ച ചെയ്തു സമയം പാഴാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം രാഷ്ട്രപതിയെയും ഗവര്‍ണറെയും എതിര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. താന്‍ കേരളത്തില്‍ സ്വതന്ത്രമായി നടക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസ്സാക്കിയ പ്രമേയം അനാവശ്യമാണെന്ന് വിണ്ടും ഗവര്‍ണര്‍ കോട്ടയത്ത് പറഞ്ഞു. ഗവര്‍ണറുടെ രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്ന മുന്നറിയിപ്പുമായി സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.