പ്രതിപക്ഷത്തിനെതിരെ സ്പീക്കർ; ഗവർണറെ തടഞ്ഞത് സംഭവിക്കാൻ പാടില്ലാത്തത്!
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്ത്. നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്ത നടപടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷത്തിനെതിരെ നടപടിയെടുക്കുമോ എന്ന കാര്യത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷം സമര്‍പ്പിച്ച പ്രമേയം ചട്ടപ്രകാരം നിലനില്‍ക്കുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു. അതിനുസമയം നിശ്ചയിക്കണോ എന്ന കാര്യത്തില്‍ കാര്യോപദേശ സമിതിയുമായി കൂടിച്ചേർന്ന് തീരുമാനമെടുക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പരിപാടികള്‍ക്ക് ശേഷം മാത്രമേ പ്രമേയം പരിഗണിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.
ബലംപ്രയോഗം കൂടാതെ ഗവര്‍ണര്‍ ഉള്‍പ്പടെയുളളവര്‍ക്ക് വഴിയൊരുക്കാനുള്ള നിര്‍ദേശമാണ് വാച്ച് ആന്‍ഡ് വാര്‍ഡിന് നല്‍കിയിരുന്നത്. പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ അംഗീകരിച്ച പോളിസിയാണ് ഗവര്‍ണര്‍ സഭയെ അറിയിക്കുന്നത്. അതിന് മാറ്റം വരുത്താന്‍ മുന്‍കാലങ്ങളിലെ ഗവര്‍ണര്‍മാരും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ ഗവർണറും അതിന് തയ്യാറായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിയോജിപ്പ് രേഖയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവർണർ കത്ത് നൽകുന്നത് കീഴ്വഴക്കമല്ലെന്ന് കഴിഞ്ഞ ദിവസം പി രാമകൃഷ്ണൻ പറഞ്ഞിരുന്നു. സര്‍ക്കാര്‍ നയത്തിലും പരിപാടിയിലും ഉള്‍പ്പെടുന്നതല്ല പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ എന്ന് വ്യക്തിപരമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദഭാഗം വായിച്ചിരുന്നത്.