മഹാലക്ഷ്മിക്ക് പിന്നിലെ ദുരൂഹത ഏറുന്നു..സാമ്പത്തിക ശ്രോതസ് അന്വേഷിക്കുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനെതിരെ ഹരജി നല്‍കിയ മഹാലക്ഷ്മിയെ കുറിച്ചുള്ള ദുരൂഹതകള്‍ ഏറുന്നു. മന്ത്രിക്കെതിരെ ഹരജി നല്‍കിയ മഹാലക്ഷ്മി തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി ആണെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. അതേസമയം സംഭവത്തിലെ ദുരൂഹത വിട്ടൊഴിയാത്ത സാഹചര്യത്തില്‍ മഹാലക്ഷ്മിയുടെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
മഹാലക്ഷ്മിയെ കൊണ്ട് പരാതി നല്‍കിക്കുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെയാണോ എന്ന സംശയവും ശശീന്ദ്രന്‍ അനുകൂല വിഭാഗം മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇടക്കാലത്ത് ഗണേഷ് കുമാറിനെ പാര്‍ട്ടിയിലേക്കെത്തിച്ച് മന്ത്രിയാക്കാന്‍ ശ്രമിച്ച നേതാക്കളാണോ ഇതിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്. അതേസമയം പ്രമുഖരായ അഭിഭാഷകരെ എത്തിക്കാന്‍ മഹാലക്ഷ്മിക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തിയത് തോമസ് ചാണ്ടി തന്നെയാണെന്ന് ചിന്തിക്കുന്നവരും പാര്‍ട്ടിയില്‍ കുറവല്ല.
മഹാലക്ഷ്മിയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻസിപി സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രദീപ് പാറപ്പുറം ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. മഹാലക്ഷ്മിയുടെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. പൊതുതാത്പര്യ ഹരജി ആര്‍ക്കും നല്‍കാമെന്നിരിക്കെ കോടതികള്‍ മാറി മാറി പരാതി നല്‍കിയതിന് പിന്നിലുള്ള ഗൂഡാലോചനയാണ് ശശീന്ദ്ര അനുകൂല വിഭാഗത്തിന്‍റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നത്.