സുനി ജയിലിലെ രാജാവ്.. പണിയെടുക്കേണ്ട.. പഞ്ചപുച്ഛമടക്കി പോലീസ്.. ഹോട്ടൽ ഭക്ഷണം, മദ്യപിക്കാനും ഒത്താശ
തൃശ്ശൂര്‍: ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ കൊടി സുനി അടക്കമുള്ളവര്‍ക്ക് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നവെന്നത് നേരത്തെ തന്നെ വിവാദത്തിലായതാണ്. ജയിലില്‍ നിന്നുള്ള പ്രതികളുടെ ചിത്രങ്ങള്‍ വരെ സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുകയുണ്ടായി. ജയിലില്‍ നിന്നും കൊടി സുനി ക്വട്ടേഷന്‍ പോലും നടപ്പാക്കുന്ന എന്ന ഞെട്ടിക്കുന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നു. ജയില്‍ അധികൃതര്‍ സുനിക്ക് സുഖജീവിതത്തിന് എല്ലാവിധ ഒത്താശയും ചെയ്യുന്നുവെന്നതിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട രാത്രി രഹസ്യ കൂടിക്കാഴ്ച!! മതിൽ ചാടി സുനി കണ്ട യുവതി.. പോലീസിന്റെ അടുത്ത നീക്കം
സുനിക്ക് സുഖജീവിതം
കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന കൊടി സുനിക്കും കൂട്ടര്‍ക്കും ജയിലിനകത്ത് രാജകീയ ജീവിതമാണ്. ഒരു പണിയുമെടുക്കാതെ, മൃഷ്ടാന്ന ഭോജനം കഴിച്ച്, ക്വട്ടേഷന്‍ പണി പോലും മുടക്കമില്ലാതെ തീര്‍ത്താണ് കൊടി സുനിയുടെ ജയില്‍ ജീവിതം. സാധാരണ ശിക്ഷിക്കപ്പെട്ട ജയില്‍ പുള്ളികള്‍ ചെയ്യേണ്ട ജോലികളില്‍ നിന്നെല്ലാം കൊടി സുനിയെ ജയില്‍ അധികൃതര്‍ ഒഴിവാക്കുകയാണ് എന്ന് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.
പണിയെടുക്കേണ്ട
രേഖകളില്‍ കാണിക്കുന്നതിന് വേണ്ടി മാത്രം കൊടി സുനിയുടെ പേരില്‍ സെല്ലിലെ ഏതെങ്കിലും ജോലി ചേര്ക്കുകയാണേ്രത പതിവ്. ജയില്‍ നിയമ പ്രകാരം ഉയര്‍ന്ന ശിക്ഷ ലഭിച്ച തടവുകാര്‍ എന്തെങ്കിലുമൊക്കെ ജോലികള്‍ ചെയ്യേണ്ടതുണ്ട്. മറ്റ് പ്രതികള്‍ക്കൊക്കെ ജോലിയുള്ളപ്പോഴാണ് സുനിക്ക് മാത്രം ഒഴിവ്.
അധികൃതർക്ക് ഭയം
നേരത്തെ ഒരു തവണ സുനിയേയും കൂട്ടരേയും ജയില്‍ ജോലിക്ക് നിയോഗിച്ചിരുന്നുവത്രേ. എന്നാല്‍ അന്ന് ഇവര്‍ പ്രശ്നമുണ്ടാക്കിയത് കൊണ്ടാണ് പിന്നീട് ജോലികള്‍ക്കൊന്നും നിയോഗിക്കാത്തത് എന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. കൊടി സുനിയുടെ രാഷ്ട്രീയ സ്വാധീനം കാരണമാണ് ജയില്‍ അധികൃതര്‍ ഭയക്കുന്നത് എന്നാണ് സൂചന.
നിയമങ്ങൾ ബാധകമേ അല്ല
സാധാരണയായി കൃഷി, പാചകം, ശുചീകരണം തുടങ്ങിയ ജോലികളാണ് തടവുകാരെ ഏല്‍പ്പിക്കാറുള്ളത്. ഇരുപത് വര്‍ഷത്തിലധികമായി ജയില്‍ശിക്ഷ അനുഭവിക്കുന്നവരേയും, അറുപത് വയസ്സിന് മേലെ പ്രായമുള്ളവരേയും ഇത്തരം ജോലികള്‍ക്ക് ജയില്‍ അധികൃതര്‍ നിയോഗിക്കാറുണ്ട്. അപ്പോഴാണ് സുനിക്കും കൂട്ടര്‍ക്കും മാത്രമായി സുഖജീവിതവും അനുവദിക്കുന്നത്.
എല്ലാം സുനി തീരുമാനിക്കും
ജയിലിന് അകത്ത് മാത്രമല്ല ഇവര്‍ക്ക് പ്രത്യേക പരിഗണന. കോടതിയിലേക്ക് കൊണ്ടുപോകാനായി പുറത്തിറക്കുമ്പോഴും സുനി തീരുമാനിക്കുന്നത് പോലെയാണ് കാര്യങ്ങള്‍. ഏത് കടയില്‍ നിന്നും ഭക്ഷണം കഴിക്കണം എന്നത് കൊടി സുനിയാണ് തീരുമാനിക്കുക. ഈ സമയത്ത് നിരവധി പേര് സുനിയെ കാണാനും എത്തും.
മദ്യപിക്കാൻ പോലും അവസരം
ഓരോ തവണയും കോടതിയില്‍ കൊണ്ടുപോകാന്‍ പുറത്തിറക്കുമ്പോള്‍ ഇരുപതില്‍ക്കൂടുതല്‍ പേര് സുനിയെ കാണാനെത്താറുണ്ട്. ഇവരുടെ ഫോണില്‍ നിന്നും സുനി ആവശ്യമുള്ളവരെയെല്ലാം വിളിച്ച് സംസാരിക്കും. ഈ സമയത്ത് സുനിക്ക് മദ്യപിക്കാന്‍ പോലും സുഹൃത്തുക്കള്‍ അവസരം ഒരുക്കാറുണ്ടെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കവർച്ച ആസൂത്രണം
ജീവപര്യന്തം തടവുകാരനായ സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലിരുന്ന് കവര്‍ച്ച ആസൂത്രണം ചെയ്തതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. 2016ല്‍ കോഴിക്കോട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ജയിലില്‍ നിന്ന് ആസൂത്രണം നടത്തിയെന്നാണ് കണ്ടെത്തിയത്. കേസില്‍ സുനിയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കി.