ജനപിന്തുണ നഷ്ടപ്പെടുത്തിയത് സ്വയം നിർമ്മിച്ച കുഴിയിൽ വീണിട്ടുള്ള പ്രശ്‌നങ്ങൾ;സർക്കാരിനെതിരെ ജിവി ഹരി
തിരുവനന്തപുരം: സ്വയം നിര്‍മ്മിച്ച കുഴിയില്‍ വീണിട്ടുള്ള പ്രശ്‌നങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ജനപിന്തുണ നഷ്ടപ്പെടുത്താന്‍ പ്രധാന കാരണായതെന്ന് കെപിസിസി സെക്രട്ടറി ജി വി ഹരി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലൈഫ് മിഷനിലെ അപാകതയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈഫ് മിഷന്‍ വലിയ കൊള്ളയായിരുന്നെന്ന് കേരളത്തിലെ ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പരസ്യമായി തന്നെ സമ്മതിച്ചതാണെന്നും ജിവി ഹരി വ്യക്തമാക്കി. വണ്‍ ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍..
പ്രതിസന്ധി നേരിട്ട സര്‍ക്കാര്‍
കേരളത്തിലെ സമകാലീന രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഇത്രയേറെ പ്രതിസന്ധികള്‍ നേരിട്ട ഒരു സര്‍ക്കാര്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് എന്റെ ഒരു വിലയിരുത്തല്‍. കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ രണ്ട് തരം പരീക്ഷണങ്ങളാണ് ഈ സര്‍ക്കാര്‍ നേരിടേണ്ടിവന്നത്. ഒന്ന് പ്രകൃതി ദുരന്തങ്ങളുടെ രൂപത്തിലാണ്, മറ്റൊന്ന് സ്വയം നിര്‍മ്മിച്ച കുഴിയില്‍ വീഴുന്ന തരത്തിലായിരുന്നു.
സര്‍ക്കാരിനോടൊപ്പം
ഇവയില്‍ പ്രകൃതി ദുരന്തം വന്ന സമയത്ത് പ്രതിപക്ഷം സര്‍ക്കാരിനോടൊപ്പം ഉണ്ടായിരുന്നു. കൊവിഡ് മഹാമാരിയില്‍ സര്‍ക്കാരിനെ സഹായിക്കുന്ന നിലപാാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഏറ്റവും അവസാനമായി കൊവിഡ് തിരുവനന്തപുരത്തും കേരളത്തിലെ പ്രധാനപ്പെട്ട ജില്ലകളില്‍ വര്‍ദ്ധിക്കുമ്പോള്‍ യുഡിഎഫ് പ്രത്യേക്ഷ സമരങ്ങളില്‍ നിന്ന് ഒഴിവാകുക കൂടി ചെയ്തിട്ടുണ്ടെന്ന് ജിവി ഹരി പറഞ്ഞു.
സ്വയം നിര്‍മ്മിച്ച കുഴി
സ്വയം നിര്‍മ്മിച്ച കുഴിയില്‍ വീണിട്ടുള്ള പ്രശ്‌നങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ജനപിന്തുണ നഷ്ടപ്പെടുത്താന്‍ പ്രധാന കാരണമായത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സര്‍ക്കാരിന്റെ നാല് മിഷനുകള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ലൈഫ് മിഷനിലുണ്ടായ അപാകത. അത് വലിയ കൊള്ളയായിരുന്നു എന്നുള്ളത് കേരളത്തിലെ ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പരസ്യമായി തന്നെ സമ്മതിച്ചതാണ്. അത് സിബിഐ അന്വേഷണത്തിന് വിധേയമായി, അതും സര്‍ക്കാരിന്റെ അനുമതിയില്ലാതെ.
ലൈഫ് മിഷന്‍
ലൈഫ് മിഷന്‍ പദ്ധതി സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്നതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ പഴി കേള്‍ക്കാന്‍ പോകുന്നത് അല്ലെങ്കില്‍ പഴി കേട്ടുകൊണ്ടിരിക്കുന്നത് ലൈഫ് മിഷന്‍ പദ്ധതിയില്‍ തന്നെയാണ് എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. സമകാലീന രാഷ്ട്രീയ വിഷയത്തില്‍ ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്നത് ലൈഫ് മിഷന്‍ കൊള്ള തന്നെയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഹരി വ്യക്തമാക്കി.
Recommended Video
തിരഞ്ഞെടുപ്പുകളില്‍ ഏങ്ങനെ പ്രതിഫലിക്കും
ഈ വിഷയങ്ങള്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ലൈഫ് മിഷന്‍ പദ്ധതിയുമായിട്ടുള്ള കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം. വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റിന്റെ പണി ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അവിടത്തെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഇല്ലാതെ തുടങ്ങി എന്ന വാദങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതൊക്കെ ജനങ്ങള്‍ കൃത്യമായി വിലയിരുത്തുമെന്നാണ് പ്രതീക്ഷ.
കേരളം വിലയിരുത്തും
കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധരായ വോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ നാലര വര്‍ഷത്തോളം അവരൊന്നും മിണ്ടിയിട്ടില്ലെങ്കില്‍ പോലും അവരീ കാര്യങ്ങളൊക്കെ കൃത്യമായി വിലയിരുത്താനും പഠിക്കാനും മനസിലാക്കാനും ശ്രമിക്കുന്ന ആളുകളാണെന്നും ജിവി ഹരി വ്യക്തമാക്കി.
സെക്രട്ടേറിയറ്റ് തീപിടുത്തം; ഫോറൻസിക് കണ്ടെത്തലിൽ അത്ഭുതപ്പെടാനില്ല, സർക്കാരിനെതിരെ മുല്ലപ്പള്ളി
6 വർഷത്തിനിടെ ഒരു വാർത്താസമ്മേളനം പോലും വിളിക്കാൻ ധൈര്യമില്ല, മോദിയെ പരിഹസിച്ച് കെസി
ട്രാക്ടര്‍ റാലി ബിജെപി സര്‍ക്കാര്‍ തടഞ്ഞു; 5000 മണിക്കൂറായാലും ഇവിടെ ഇരിക്കുമെന്ന് രാഹുല്‍ ഗാന്ധി