ആദായ നികുതി ഒടുക്കുന്ന പാർട്ടിയായി സിപിഎം; 17ന് തിരുവനന്തപുരത്ത് പ്രത്യേക യോഗം
കൊച്ചി: ആദായ നികുതി ഒടുക്കുന്ന രാഷ്ട്രീയ പാർട്ടിയായി സിപിഎം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി ആദായ നികുതി അടക്കുന്നത്. ഇതിന്‍റെ ഭാഗമായി ലോക്കൽ കമ്മിറ്റി തലം മുതലുള്ള ഓഡിറ്റിങ് ആരംഭിച്ചു.ജൈവപച്ചക്കറി, നിർധനർക്ക് വീട്, അശരണരായ രോഗികൾക്ക് പരിരക്ഷയായി പെയിൻ ആന്‍റ് പാലിയേറ്റീവ് തുടങ്ങി സാംസ്കാരിക- സാമൂഹിക രംഗത്തെ മാതൃക പദ്ധതികൾക്ക് പിന്നാലെ സാമ്പത്തിക ഇടപാടുകളിലും മാതൃക സൃഷ്ടിക്കുകയാണ് സിപിഎം. പാർട്ടിയുടെ സാമ്പത്തിക ചെലവുകളിൽ സുതാര്യത വരുത്തുന്നതിന്‍റെ ഭാഗമായാണ് നികുതി ഫയൽ ചെയ്യുന്നത്. പാർട്ടിയുടെ പ്രവർത്തനങ്ങൾക്കും ക്യാംപെയിനുകൾക്കും സംസ്ഥാന കേന്ദ്ര കമ്മിറ്റികൾ പിരിക്കുന്ന പണത്തിന്‍റെ കൃത്യമായ കണക്ക് വെബ്സൈറ്റിലും മുഖപത്രത്തിലും പ്രസിദ്ധീകരിക്കുന്നുണ്ട്. കണക്കുകൾ ഓരോ ഘടകവും പരിശോധിച്ച് നടത്തി നിശ്ചിത കാലയളവിൽ മേൽക്കമ്മിറ്റികൾക്ക് ആ റിപ്പോർട്ട് കൈമാറുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് വരുവ് ചെലവ് കണക്കുകൾ സംബന്ധിച്ച് വിവരങ്ങൾ ഉൾപ്പെടുത്തി നികുതി അടക്കാനുള്ള സിപിഎം നീക്കം.
രാഷ്ട്രീയ പാർട്ടികളുടെ ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പിൽ നിന്ന് ഒഴിവാക്കിയതിനെതിരേ വലിയ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. 1961ലെ ആദായ നികുതി നിയമം 13 എ വകുപ്പ് അനുസരിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇളവ് നല്‍കുന്നത്. എന്നാല്‍ പണം ഏതെങ്കിലും വ്യക്തികളുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നതെങ്കില്‍ അത് നിരീക്ഷിക്കും. പണം ഏതെങ്കിലും വ്യക്തി, സ്വന്തം അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കിലും ആദായ നികുതി വകുപ്പിന് വിവരം ലഭിക്കും. വ്യക്തികളില്‍ നിന്ന് സ്വീകരിക്കുന്ന സംഭാവനകളും ഇത്തരത്തില്‍ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പാര്‍ട്ടികളുടെ പണത്തിന് പരിധിയും നിശ്ചയിച്ചിട്ടില്ല. കിട്ടുന്ന പണത്തിന്‍റെ പൂർണമായ കണക്കുകള്‍ എഴുതി സൂക്ഷിക്കുകയും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെക്കൊണ്ട് അവ ഓഡിറ്റ് ചെയ്യുകയും വേണമെന്നത് മാത്രമാണ് നിയമം. ഇപ്രകാരമുള്ള നടപടിക്രമങ്ങൾ സിപിഎം ഉൾപ്പെടെയുള്ളവർ സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമേ കൃത്യമായ രീതിയിൽ എല്ലാ വർഷവും ടാക്സ് ഫയൽ ചെയ്യുന്നതിലൂടെ പാർട്ടിയുടെ പ്രവർത്തനത്തിൽ എല്ലാ തലങ്ങളിലും സുതാര്യത വരുത്താൻ കഴിയുമെന്നാണ് സിപിഎം കണക്കു കൂട്ടൽ. അഴിമതിക്കെതിരേയുള്ള പ്രചരണങ്ങളിൽ സ്വന്തം മുഖം ഉയർത്തിക്കാട്ടി യുവാക്കളെ ആകർഷിക്കാൻ കഴിയുമെന്നും പാർട്ടി ലക്ഷ്യമിടുന്നു.

നികുതി ഒടുക്കുന്നതിന്‍റെ ഭാഗമായുള്ള ഓഡിറ്റിങ്ങിനായി ലോക്കൽ കമ്മിറ്റി തലംമുതൽ കണക്കുകൾ തയാറാക്കാനാണ് പാർട്ടി നിർദ്ദേശം. കണക്കുകൾ ഓഡിറ്റ് ചെയ്ത് ബാങ്ക് സ്റ്റേറ്റ്മെന്‍റ് സഹിതം ലോക്കൽ കമ്മിറ്റികൾ ഏരിയാ കമ്മിറ്റികളെ ഏൽപ്പിക്കണം. ഏരിയ തലത്തിൽ ഇവ ക്രോഡീകരിച്ച് ജില്ല കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്ക് ജില്ല കമ്മിറ്റികളും നൽകണമെന്നാണ് നിർദ്ദേശം. ഏരിയാതലത്തിൽ ഓഡിറ്റിങ് നടത്തുന്നതിനും കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിനും ഏരിയാതലത്തിലുള്ള ഓഫിസ് സെക്രട്ടറിമാർ, പണം കൈകാര്യം ചെയ്യുന്ന പാർട്ടി ചുമതലക്കാർ എന്നിവരുടെ യോഗം ഈ മാസം 17ന് തിരുവനന്തപുരത്ത് ചേരും. ഈ യോഗത്തിൽ നികുതി ഒടുക്കുന്നത് സംബന്ധിച്ച് അന്തിമ നടപടികൾക്ക് തീരുമാനമാകും.












Click it and Unblock the Notifications