ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു, പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കും
തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കാനെത്തി ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. അമൃതാനന്ദമയി മഠം സന്ദര്‍ശിക്കാനെന്ന് വീട്ടുകാരെ അറിയിച്ച് കേരളത്തില്‍ എത്തിയ ലിസ വെയ്സ് എന്ന യുവതിയെ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാനില്ലാത്തത്. യുവതിയെ കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവരെ ലിസയെ കുറിച്ച് ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് മുന്നിൽ, ദില്ലിയിൽ കെജ്രിവാളിനെ പൂട്ടാൻ ബിജെപി, 2000 കോടി രൂപയുടെ കൂറ്റൻ അഴിമതി!
ലിസ മഠത്തില്‍ എത്തിയിട്ടില്ല എന്നാണ് അമൃതാനന്ദമയി മഠത്തിലെ അധികൃതര്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് ഏഴാം തിയ്യതിയാണ് ലിസ തിരുവനന്തപുരത്ത് എത്തിയത്. പിന്നീട് കാണാതായ ലിസയെ കണ്ടെത്തുന്നതിന് വേണ്ടി അമ്മ ജര്‍മ്മന്‍ കോണ്‍സുലേറ്റിനെ സമീപിക്കുകയായിരുന്നു.
ജര്‍മ്മന്‍ കോണ്‍സുലേറ്റ് സംസ്ഥാന പോലീസ് മേധാവിക്ക് ലിസയെ കാണാനില്ലെന്ന് കാട്ടി കത്ത് നല്കി. ഇത് പ്രകാരമാണ് പോലീസ് അന്വേഷണം. ലിസ തിരിച്ച് പോയോ എന്ന് കണ്ടെത്താന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ലിസ തിരിച്ച് പോയിട്ടില്ല എന്നാണ് വിമാനത്താവളങ്ങളിലെ രേഖകളില്‍ നിന്നും പോലീസിന് വ്യക്തമായിരിക്കുന്നത്.
ലിസയുടെ കുടുംബാഗങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമം നടത്തുന്നുണ്ട്. കോവളം അടക്കമുളള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും ലിസയ്ക്കായി അന്വേഷണം നടക്കുന്നുണ്ട്. അമൃതാനന്ദമയി മഠം കേന്ദ്രീകരിച്ചും ഒരു വശത്ത് അന്വേഷണം നടക്കുന്നു. ബ്രിട്ടീഷ് പൗരനായ സുഹൃത്തുമൊത്താണ് ലിസ കേരളത്തില്‍ എത്തിയത് എങ്കിലും സുഹൃത്ത് മാര്‍ച്ച് 15ന് മടങ്ങിപ്പോയിരുന്നു. എന്നാല്‍ ലിസ കേരളത്തില്‍ തുടര്‍ന്നു.