പ്രോട്ടോക്കോൾ ഓഫീസിലെ തീപിടുത്തം: അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്!
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപ്പിടിത്തം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. സ്പെഷ്യല്‍ സെല്‍ എസ്പി അജിത്തിനാണ് അന്വേഷണ ചുമതല. തീപിടിത്തമുണ്ടായ സ്ഥലത്തെത്തി സംഘം പരിശോധന നടത്തി. തീപിടുത്തമുണ്ടായ സെക്രട്ടറിയേറ്റിലെ സാൻഡ് വിച്ച് ബ്ലോക്കിലെത്തി ഫോറൻസിക് സംഘവും പരിശോധന നടത്തി വരികയാണ്. വിഐപികള്‍ ഗസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ട ഫയലുകളാണ് തീപിടുത്തത്തിൽ കത്തിയതെന്നാണ് എന്നാണ് പൊതുഭരണ വകുപ്പ് നൽകിയ വിശദീകരണം. വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ഇപി ജയരാജന് പറഞ്ഞു.
എൻഐഎ അന്വേഷണക്കുരുക്ക് മുറുകി വരുമ്പോൾ ഫയലുകൾ കത്തി, ദുരൂഹമെന്ന് മാത്യു കുഴൽനാടൻ
ഓഫീസിലെ കമ്പ്യൂട്ടറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് പിന്നിലെന്നും ജീവനക്കാർ പറയുന്നു. എന്നാൽ പരിശോധനകൾ പൂർത്തിയാക്കാതെ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ല. സ്വർണ്ണക്കടത്തിൽ പ്രോട്ടോക്കോൾ ഓഫീസറിൽ നിന്ന് എൻഐഎ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ പ്രോട്ടോക്കോൾ ഓഫീസറെ എൻഐഎ ഉദ്യോഗസ്ഥർ ഓഫീസിലേക്ക് വിളിപ്പിച്ച് ചില രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടുത്തതിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ കത്തി നശിച്ചതിലുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തെക്കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നോട്ടുവെക്കുന്ന ആവശ്യം. തീപിടുത്തത്തിന് പിന്നിലെ കാരണങ്ങൾ പുറത്തുവരണമെങ്കിൽ എൻഐഎ ഇതെക്കുറിച്ച് അന്വേഷിക്കണമെന്നും ഇപ്പോൾ നടന്നിട്ടുള്ളത് തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയുള് ബോധപൂർവ്വമായ നീക്കമാണെന്നും അദ്ദേഹം ആരോപിക്കുന്നു. സെക്രട്ടറിയേറ്റിന്റെ ഈ ഭാഗത്ത് മാത്രം എന്തുകൊണ്ട് സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. സർക്കാർ സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന യുഡിഎഫ് സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നിൽ അട്ടിമറയും ദുരൂഹതയുമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസും ബിജെപിയും സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. വിടി ബൽറാമിനും വിഎസ് ശിവകുമാറിനുമൊപ്പമാണ് പ്രതിപക്ഷനേതാവ് ഗവർണറെ കാണാനെത്തിയത്.