നാളെ സ്‌കൂള്‍ തുറക്കും; ഒരു ലക്ഷത്തിലേറെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനം പ്രതിസന്ധിയില്‍
പിറവം: സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്ന റിസോഴ്‌സ് അധ്യാപക നിയമനം വൈകുന്നതില്‍ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ആശങ്കയില്‍. ഇന്നലെ വരെഅധ്യാപക നിയമനം സംബന്ധിച്ച് ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ല.കേന്ദ്ര സര്‍ക്കാര്‍ എസ്. എസ്.എ, ആര്‍.എം.എസ്.എ പദ്ധതികള്‍ സംയോജിപ്പിച്ച് സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതി രൂപീകരിച്ചെങ്കിലും, കേരളത്തില്‍ പദ്ധതി തുടങ്ങാന്‍ താമസിക്കുന്നതാണ് കരാര്‍ അധ്യാപക നിയമനം വൈകാന്‍ കാരണമാകുന്നത്.
അധ്യാപക ശമ്പളത്തിനും, കുട്ടികള്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ക്കുമായി 102 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന രണ്ട് പ്രോജക്ടുകളും ഒന്നായെങ്കിലും, സംസ്ഥാന പ്രൊജക്ട് ഡയറക്ടറെ നിയമിക്കുന്നതിനോ, കരാര്‍ അധ്യാപക നിയമിക്കുന്നതിനോ നടപടിയായിട്ടില്ല. മെയ് 11 ന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രൊജക്ടിന് അംഗീകാരം നല്‍കിയിരുന്നു.
എസ്.എസ്.എ പദ്ധതിയിലും, ആര്‍.എം.എസ്. എ പദ്ധതിയിലുമായി 2100 അധ്യാപകരാണ് നിയമനം കാത്തു കഴിയുന്നത്. ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലായി ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികളാണ് ഭിന്നശേഷിക്കാരായുള്ളത്.
സാധാരണ ഏപ്രില്‍ മാസത്തില്‍ തന്നെ ഇവരുടെ കരാര്‍ പുതുക്കി നല്‍കാറുണ്ട്.കുട്ടികളുടെ വിവിധ ക്യാമ്പുകള്‍, വീട്ടില്‍ ഇരുന്നു പഠിക്കുന്ന കുട്ടികളുടെ പരിശീലനം, ഫിസിയോ തെറാപ്പി, ഓട്ടിസം സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും, പുതിയ കുട്ടികളെ കണ്ടെത്താനുള്ള സര്‍വ്വേ പ്രവര്‍ത്തനങ്ങളും അവധിക്കാലത്താണ് നടത്തിയിരുന്നത്.
രണ്ട് മാസം പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ക്കായി ഒരു പ്രവര്‍ത്തനവും സംഘടിപ്പിക്കാനായിട്ടില്ലാത്തത് ഏറെ പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്. സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ വീടുകളില്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഭിന്നശേഷിക്കാരെ കണ്ടെത്തി സ്‌കൂളുകളില്‍ ചേര്‍ക്കാനും കഴിഞ്ഞട്ടില്ല.എന്നാല്‍ മറ്റ് ഓഫീസ് സ്റ്റാഫുകളുടെ പുനര്‍ നിയമനവും, ട്രെയ്‌നര്‍മാര്‍ക്ക് തുടരാനുള്ള അനുമതിയും ഏപ്രില്‍ മാസത്തില്‍ തന്നെ നല്‍കിയിരുന്നു.