ഐഎൻഎൽ: വിദ്യാർത്ഥി വിഭാഗം വഹാബിനൊപ്പം? യുവജന വിഭാഗത്തിൽ ഭിന്നത; കണ്ണൂരിലും കോഴിക്കോടും കാസിമിന് തിരിച്ചടി
കണ്ണൂര്‍/കോഴിക്കോട്: ഐഎന്‍എല്‍ പിളര്‍പ്പ് വിദ്യാര്‍ത്ഥി, യുവജന സംഘടനകളിലേക്കും നീളുന്നു. എപി അബ്ദുള്‍ വഹാബ് പക്ഷത്തിന് പൂര്‍ണ പിന്തുണ നല്‍കി വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ രംഗത്ത് വന്നു. യുവജന സംഘടനയായ നാഷണല്‍ യൂത്ത് ലീഗിന്റെ ഭാരവാഹികള്‍ കാസിം ഇരിക്കൂര്‍ പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍, സംഘടനയ്ക്കുള്ളില്‍ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയിരിക്കുകയാണ്.
ദേശീയ പ്രസിഡന്റിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം കാസിം ഇരിക്കൂറിന് തിരിച്ചടിയാകും? പുതിയ നീക്കങ്ങള്‍
ഇതിനിടെ കണ്ണൂരില്‍ കാസിം ഇരിക്കൂര്‍ വിളിച്ച ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പ്രമുഖര്‍ വിട്ടുനിന്നു. വിട്ടുനിന്ന നേതാക്കള്‍ പിന്നീട് സ്വീകരിച്ച നടപടി അബ്ദുള്‍ വഹാബിനെ പിന്തുണയ്ക്കുന്നതാണെന്നാണ് വിലയിരുത്തല്‍. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വഹാബ് വിഭാഗം യോഗം ചേര്‍ന്നതും കാസിം വിഭാഗത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. വിശദാംശങ്ങള്‍...
കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍
വിദ്യാര്‍ത്ഥി വിഭാഗം
ഐഎന്‍എലിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണ് നാഷണല്‍ സ്റ്റുഡന്റ്‌സ് ലീഗ്(എന്‍എസ്എല്‍). സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ട്രഷററും സംസ്ഥാന കമ്മിറ്റി ഭാരവാഹികളും ചേര്‍ന്നാണ് പിവി അബ്ദുള്‍ വഹാബിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കിയത്. സംസ്ഥാന പ്രസിഡന്റ് എന്‍എം മഷ്ഹൂദ്, ജനറല്‍ സെക്രട്ടറി ഹസ്സന്‍ മുഹാദ് കാസര്‍കോട്, ട്രഷറര്‍ ഹബീബ് റഹ്മാന്‍ കോഴിക്കോട്, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ റിസ്വാന്‍ മലപ്പുറം, അലി ഹംദാന്‍ കോഴിക്കോട്, ഫാസില്‍ കോട്ടക്കല്‍, സലാഹുദ്ദീന്‍ എന്നിവരാണ് തീരുമാനം അറിയിച്ചത്.
യുവജന വിഭാഗം
ഐഎന്‍എലിന്റെ യുവജന വിഭാഗമായ നാഷണല്‍ യൂത്ത് ലീഗ് ഭാരവാഹികളുടെ പിന്തുണ കാസിം ഇരിക്കൂര്‍ വിഭാഗത്തിനാണ്. സംസ്ഥാന പ്രസിഡന്റ് പരസ്യമായി തന്നെ കാസിം ഇരിക്കൂറിന് വേണ്ടി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഭാരവാഹികളില്‍ തന്നെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സംഘടനയെ പൂര്‍ണമായും കാസിം ഇരിക്കൂര്‍ പക്ഷത്തേക്ക് കൊണ്ടുപോകാനുള്ള നീക്കം ചെറുക്കുമെന്നാണ് എതിര്‍ വിഭാഗം പറയുന്നത്.
കണ്ണൂരില്‍ കാസിമിന് തിരിച്ചടി
ഓരോ ജില്ലകളിലും പാര്‍ട്ടി പിടിക്കാനുള്ള നീക്കമാണ് ഇരുവിഭാഗവും നടത്തുന്നത്. കണ്ണൂരില്‍ ബുധനാഴ്ച കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ജില്ലാ കൗണ്‍സില്‍ യോഗം വിളിച്ചിരുന്നു. എന്നാല്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രമുഖ യോഗത്തില്‍ എത്തിയില്ല. ജില്ലാ പ്രസിഡന്റ് മഹമ്മൂദ് പാറക്കാട്ട്, വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജി, ജോയിന്റ് സെക്രട്ടറി ബി മുനീര്‍, ട്രഷറര്‍ കെപി യൂസഫ് തുടങ്ങിയവരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. കാസിം ഇരിക്കൂറിന്റെ ജില്ല കൂടിയാണ് കണ്ണൂര്‍.
മുന്‍ പ്രസിഡന്റിന്റെ കബറിടത്തില്‍ സിയാറത്ത്
കാസിം ഇരിക്കൂര്‍ യോഗം വിളിച്ച സമയത്ത്, വിട്ടുനിന്ന നേതാക്കള്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എസ്എ വലിയവളപ്പിലിന്റെ ഖബറില്‍ സിയാറത്ത് നടത്താനെത്തിയിരുന്നു. ഇതിന് തൊട്ടുതലേന്നായിരുന്നു എപി അബ്ദുള്‍ വഹാബ് കണ്ണൂരിലെത്തുകയും പുതിയവളപ്പിലിന്റെ ഖബറില്‍ സിയാറത്ത് നടത്തുകയും ചെയ്തത്. ഇത് നല്‍കുന്നത് വ്യക്തമായ രാഷ്ട്രീയ സന്ദേശമാണെന്നാണ് വിലയിരുത്തല്‍.
കോഴിക്കോട് വഹാബിനൊപ്പം
കോഴിക്കോട് വഹാബ് വിഭാഗം വിളിച്ചുചേര്‍ത്ത ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഒട്ടുമിക്ക നേതാക്കളും എത്തിയിരുന്നു. രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മാത്രമാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത് എന്നാണ് വിവരം. ആരുടെ അധീനതയില്‍ ആണെന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നു എന്ന് പറയപ്പെടുന്ന കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ചായിരുന്നു വഹാബ് വിഭാഗം യോഗം നടത്തിയത്.
പോലീസില്‍ പരാതി
സംസ്ഥാന കമ്മിറ്റി ഓഫീസിനെ ചൊല്ലി ഐഎന്‍എലില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇരുവിഭാഗങ്ങളും ഓഫീസിലെത്തിയാല്‍ സംഘര്‍ഷമുണ്ടായേക്കുമെന്ന് വിലയിരുത്തി നേരത്തേ ഇവിടെ പോലീസ് സംരക്ഷണം ഒരുക്കിയിരുന്നു. എന്തായാലും വഹാബ് വിഭാഗത്തിന്റെ യോഗം തടയാന്‍ ആരും എത്തിയിരുന്നില്ല. ഓഫീസില്‍ അതിക്രമിച്ചുകയറി എന്ന് ആരോപിച്ച് കാസിം ഇരിക്കൂര്‍ കസബ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജില്ലകള്‍ പിടിക്കാന്‍
സംസ്ഥാനത്തെ ജില്ലാ കമ്മിറ്റികളില്‍ ഭൂരിഭാഗവും ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് ഇരു വിഭാഗവും ഉറ്റുനോക്കുന്നത്. പരമാവധി നേതാക്കളേയും ജില്ലാ കമ്മിറ്റികളേയും കൂടെ നിര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുവരികയാണ്. വഹാബ് വിഭാഗം ജൂലായ് 29 ന് മലപ്പുറത്ത് ജില്ലാ കൗണ്‍സില്‍ വിളിച്ചിട്ടുണ്ട്. മലപ്പുറത്ത് പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. അബ്ദുള്‍ വഹാബ് വിളിച്ച യോഗത്തില്‍ എന്തു സംഭവിക്കും എന്നത് നിര്‍ണായകമാണ്.
ഇടത് നേതാക്കളുമായി കൂടിക്കാഴ്ച
പാര്‍ട്ടി പിളര്‍ന്ന സാഹചര്യത്തില്‍ എപി അബ്ദുള്‍ വഹാബ് ഇടത് നേതാക്കളെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് യോഗത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഇടതുനേതാക്കള്‍ക്ക് മുന്നില്‍ വിശദീകരിക്കുമെന്ന് അബ്ദുള്‍ വഹാബ് അറിയിച്ചു. ഐഎന്‍എലില്‍ ആരായിരിക്കും എല്‍ഡിഎഫില്‍ ഉണ്ടാവുക എന്നതില്‍ നിര്‍ണായകമാകും കൂടിക്കാഴ്ച.
പൊട്ടിത്തെറിച്ചത്
തിരഞ്ഞെടുപ്പ് മുന്പേ തന്നെ ഐഎൻഎലിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായി തുടങ്ങിയിരുന്നു. സ്ഥാനാർത്ഥി നിർണയത്തിലും ഇത് പ്രകടമായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് വിജയവും മന്ത്രിസ്ഥാനവും കൂടി ആയതോടെ കാര്യങ്ങൾ കൂടുതൽ രൂക്ഷമായി. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവർകോവിലും ഒരു വശത്തും സംസ്ഥാന പ്രസിഡന്റ് എപി അബ്ദുൾ വഹാബ് മറുവശത്തും എന്ന നിലയിലായി കാര്യങ്ങൾ. മന്ത്രിയുടെ നീക്കങ്ങളും അതിനോട് ചേർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ചെയ്ത ചില കാര്യങ്ങളും എതിർവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതാണ് ഒടുവിൽ പൊട്ടിത്തെറിയിലേക്ക് എത്തിയത്.
തെരുവ് സംഘർഷം
ജൂലായ് 25 ന് സംസ്ഥാന പ്രവർത്തക സമിതി യോഗം വിളിക്കുമെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കി. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആദ്യം ചേരണം എന്നതായിരുന്നു പ്രസിഡന്റ് എപി അബ്ദുൾ വഹാബിന്റെ ആവശ്യം. ഇത് നിരാകരിക്കപ്പെട്ടതോടെ ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ പുറത്താവുകയും ചെയ്തു. ഒടുവിൽ പ്രവർത്തക സമിതിയ്ക്ക് മുന്പ് കൊച്ചിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാൻ ധാരണയായി. ഈ സെക്രട്ടേറിയറ്റ് യോഗത്തിന് പിറെ ആണ് തെരുവ് സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയത്. അതിന് പിറകെ രണ്ട് വിഭാഗവും പരസ്പരം പുറത്താക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
Recommended Video