ലോകായുക്തയില്‍ എല്‍ഡിഎഫില്‍ ഭിന്നത; കോടിയേരി-കാനം കൂടിക്കാഴ്ച ഉടന്‍
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഇടതുമുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു. ഓര്‍ഡിനന്‍സ് സംബന്ധിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തും. രാഷ്ട്രീയ ആലോചന ഇല്ലാതെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചതില്‍ ഉള്ള എതിര്‍പ്പ് കാനം കോടിയേരിയെ അറിയിക്കുമെന്നാണ് സൂചന. അടുത്ത മാസം നിയമ സഭ ചേരാനിരിക്കെ തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കിയതിനെ കാനം പരസ്യമായി രംഗത്തെത്തിയിരുന്നു.
പൊതുവേ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഭരണപരമായ കാര്യങ്ങള്‍ക്ക് സി പി ഐയുടെ പിന്തുണ, പ്രത്യേകിച്ച കാനത്തിന്റെ പിന്തുണ ഉണ്ടാകാറുണ്ട്. എന്നാല്‍ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ആലോചന നടന്നില്ല എന്നതാണ് സി പി ഐയെ പ്രകോപിപ്പിച്ചത്. നിയമത്തില്‍ ഭേദഗതി കൊണ്ട് വരുന്നു എന്നല്ലാതെ എന്താണ് ഭേദഗതി എന്നതിനെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് പാര്‍ട്ടി മന്ത്രിമാരും സി പി ഐ സംസ്ഥാന നേതൃത്വത്തോട് പറഞ്ഞു.
അതേസമയം ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണഘടനയെ മറികടക്കുമെന്ന എ ജി യുടെ നിയമോപദേശം കൊണ്ടാണ് ഭേദഗതി കൊണ്ട് വന്നതെന്നാണ് സി പി ഐ എം വിശദീകരണം. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് കഴിഞ്ഞ മന്ത്രിസഭായോഗമാണ് അംഗീകരിച്ചത്.
ഇന്ത്യ ഇസ്രായേലിൽ നിന്ന് പെഗാസസ് ചാരസോഫ്റ്റ്വെയർ വാങ്ങി; വെളിപ്പെടുത്തൽ
ലോകായുക്ത നിയമം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടിട്ടുണ്ട്. നിയമസഭ പാസാക്കിയ നിയമത്തില്‍ ഭേദഗതിക്ക് കോടതിക്ക് മാത്രമേ അധികാരമുള്ളൂ എന്നാണ് പ്രതിപക്ഷം പറയുന്നത്.അതേസമയം ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നായിരുന്നു നിയമമന്ത്രി പി രാജീവ് പറഞ്ഞത്. ഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗവര്‍ണറാണ് നടപടിയെടുക്കേണ്ടത് എന്നാണ് കോടതി ഉത്തരവ്.
ലോകായുക്തയുടെ വിധികള്‍ സര്‍ക്കാറിന് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന തരത്തിലാണ് പുതിയ നിയമ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ലോകായുക്ത നിയമനത്തിന് മുന്‍ സുപ്രീം കോടതി ജഡ്ജി വേണമെന്ന നിബന്ധന ഒഴിവാക്കി ഹൈക്കോടതി ജഡ്ജിമാരായിരുന്നവരെയും നിയമിക്കാമെന്ന ഭേദഗതിയും വരുത്തുന്നുണ്ട്.
Recommended Video
ജനപ്രതിനിധികള്‍ക്കെതിരായ ലോകായുക്ത വിധിയില്‍ ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവര്‍ണര്‍, മുഖ്യമന്ത്രി, സര്‍ക്കാര്‍) അവര്‍ക്ക് നല്‍കണമെന്നാണ് നിലവിലെ നിയമം അനുശാസിക്കുന്നത്. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തി ഇത്തരം വിധിയില്‍ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.