നവോത്ഥാന സമിതിയിൽ പിളർപ്പ്; 50ൽ അധികം സമുദായ സംഘടനകൾ സമിതി വിടുന്നു
കോഴിക്കോട്: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിനെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതി പിളർന്നു. സമിതിയുടെ ജോയിന്റ് കൺവീനർ ആയിരുന്ന സിപി സുഗതന്റെ നേതൃത്വത്തിൽ ഹിന്ദു പാർലമെന്റിലെ 54 സമുദായ സംഘടനകളാണ് നവോത്ഥാന സമിതിയിൽ നിന്നും പടിയിറങ്ങാൻ ഒരുങ്ങുന്നത്. സമിതിയുടെ നിലവിലെ പ്രവർത്തന രീതികൾ വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാലാണ് തീരുമാനമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
Read More: പശുവാദികളുടെ അക്രമം അന്വേഷിച്ച സംഘത്തിന് 'ദാരുണാന്ത്യം'; എല്ലാം നിര്‍ത്തി, ഡാറ്റ നശിപ്പിച്ചു
നവോത്ഥാന സമിതി വിടാനുള്ള തീരുമാനം അറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു. നവോത്ഥാന സംരക്ഷണ സമിതി സംവരണ സമിതി മാത്രമാണെന്നും നവോത്ഥാന പ്രവർത്തനങ്ങളല്ല ഇപ്പോൾ നടക്കുന്നതെന്നും ഹിന്ദു പാർലമെന്റ് ആരോപണം ഉന്നയിച്ചു. നവോത്ഥാന സമിതിയുടെ ഭാഗമായ നൂറോളം സമുദായ സംഘടനകളിൽ ഭൂരിഭാഗവും ഹൈന്ദവ സംഘടനകളാണ്. ഈ സംഘടനകളാണ് ഹിന്ദു പാർലമെന്റിന്റെ നേതൃത്വത്തിൽ പുറത്ത് പോകുന്നത്.
അതേസമയം കെപിഎംഎസ് നേതാവും നവോത്ഥാന സമിതി കൺവീനറുമായ പുന്നല ശ്രീകുമാറുമായുള്ള അഭിപ്രായ ഭിന്നതയാണ് തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്.. യുവതി പ്രവേശനത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരായിരുന്നു ഹിന്ദു പാർലമെന്റിന്റെ നിലപാട്. സിപി സുഗതൻ അടക്കമുള്ള നേതാക്കൾ യുവതിപ്രവേശനം തടയാൻ ശബരിമലയിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നവോത്ഥാന സമിതിയിലെത്തിയ ഹിന്ദു പാർലമെന്റ് വനിതാ മതിൽ അടക്കമുള്ള പരിപാടികളിലും പങ്കെടുത്തു.
തുടർന്ന് നവോത്ഥാന സമിതി സ്ഥിരം സമിതിയാക്കുകയും ജില്ലകൾ തോറും കമ്മിറ്റികൾ രൂപികരിക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് സമിതി പിളർപ്പിലേക്ക് നീങ്ങിയത്. നേരത്തെ ശബരിമല വിഷയത്തിൽ സർക്കാരിനോടുള്ള അതൃപ്തി പരസ്യമാക്കി സമിതി കൺവീനർ പുന്നല ശ്രീകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്ത് എത്തിയിരുന്നു.