'കായിക പരിശീലികയെ പീഡിപ്പിച്ചു': ഹരിയാനയിലെ ബിജെപി നേതാവായ മന്ത്രി രാജിവെച്ചു
ദില്ലി: പീഡന കേസില്‍ ആരോപണ വിധേയനായ ഹരിയാന കായിക വകുപ്പ് മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു. ജൂനിയർ അത്‌ലറ്റിക്സ് പരിശീലകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ ചണ്ഡീഗഡ് പോലീസ് ലൈംഗിക പീഡനത്തിനും ക്രിമിനൽ ഭീഷണിക്കും കേസെടുത്തതിന് പിന്നാലെയാണ് രാജി. ആരോപണങ്ങൾ തള്ളിയ മന്ത്രി ധാർമികതയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് തന്റെ വകുപ്പ് കൈമാറിയതെന്നും വ്യക്തമാക്കി.
'വേറെ ഒരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു'; ദിലീപിന്റെ ശബ്ദരേഖയും കുരുക്ക് മുറുക്കിയ പൊലീസും
"എന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമം നടക്കുന്നു. തനിക്കെതിരെ ഉന്നയിക്കപ്പെട്ട വ്യാജ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ കായിക വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്ക് കൈമാറും''- മന്ത്രി പറഞ്ഞു.
പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ ലോക്ദളിന്റെ (ഐ എൻ എൽ ഡി) ഓഫീസിൽ വെച്ചായിരുന്നു കായിക പരിശീലകയായ യുവതി പത്രസമ്മേളനം നടത്തി മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. സന്ദീപ് സിങ്ങിനെ ഉടൻ പുറത്താക്കണമെന്നും വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അവർ മനോഹർ ലാൽ ഖട്ടറിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ നവംബർ വരെ സോഷ്യൽ മീഡിയയിലൂടെ ആവർത്തിച്ചുള്ള സന്ദേശങ്ങളിലൂടെ മന്ത്രി തന്നെ ഉപദ്രവിച്ചതായും പരാതിക്കാരി ആരോപിച്ചു. അയാൾ തന്നെ അനുചിതമായി സ്പർശിക്കുകയും സന്ദേശങ്ങളിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു, നിരന്തരമായ ശല്യം കാരണം സോഷ്യൽ മീഡിയയിൽ നിന്ന് പുറത്തുപോകേണ്ടിവന്നുവെന്നും അവർ പറഞ്ഞു.
ഒരു ജിമ്മിൽ വച്ചാണ് സിംഗ് അവളെ ആദ്യം കണ്ടതെന്നും തുടർന്ന് ഇൻസ്റ്റാഗ്രാമിൽ തന്നെ ബന്ധപ്പെട്ടു. പിന്നീട് കൂടിക്കാഴ്ച നടത്തണമെന്ന് മന്ത്രി നിർബന്ധിച്ചുകൊണ്ടിരുന്നുവെന്നും പരിശീലിക പറയുന്നു. "അദ്ദേഹം എനിക്ക് ഇൻസ്റ്റാഗ്രാമിൽ സന്ദേശമയച്ചു, എന്റെ ദേശീയ ഗെയിംസ് സർട്ടിഫിക്കറ്റ് തീർപ്പുകൽപ്പിക്കാത്തതാണെന്നും ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു," പരാതിക്കാരി കൂട്ടിച്ചേർത്തു.
തന്റെ പക്കലുള്ള മറ്റ് ചില രേഖകളുമായി ഇവിടെയുള്ള അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസിൽ അദ്ദേഹത്തെ കാണാൻ താൻ സമ്മതിച്ചിരുന്നു, അവിടെ ചെന്നപ്പോൾ മന്ത്രി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.
അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയും വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നു. കുരുക്ഷേത്രയിലെ പെഹോവയിൽ നിന്നുള്ള സിറ്റിംഗ് ബിജെപി എംഎൽഎയായ സന്ദീപ് സിംഗ് ഒരു പ്രൊഫഷണൽ ഫീൽഡ് ഹോക്കി കളിക്കാരൻ കൂടിയാണ്, കൂടാതെ ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
പ്രശസ്ത പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'സൂർമ' എന്ന പേരിൽ 2018-ൽ സിംഗിനെ അടിസ്ഥാനമാക്കി ഒരു ബയോപിക് സിനിമ പുറത്തിറങ്ങിയിരുന്നു. എംടിവി റോഡീസ് എന്ന റിയാലിറ്റി ടിവി ഷോയുടെ വിധികർത്താവ് കൂടിയായിരുന്നു അദ്ദേഹം. 2007-ലെ ഹോക്കി വേൾഡിന് രണ്ട് ദിവസം മുമ്പ് ഡൽഹിയിലേക്കുള്ള ട്രെയിനിൽ വെച്ച് റെയിൽവേ പോലീസ് സേനയിലെ ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറില്‍ നിന്നും സന്ദീപ് സിംഗില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അത്ഭുതകരമായിട്ടായിരുന്നു അന്ന് രക്ഷപ്പെട്ടത്.