സ്‌പോര്‍ട്‌സ് ലോട്ടറി: ടിപി ദാസന്‍ പ്രതി; പണം സര്‍ക്കാരില്‍ അടച്ചെന്ന് ദാസന്‍; അപ്പോ അഴിമതി???
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കായിക മേഖലയുടെ വികസനത്തിനായി പണം സമാഹരിക്കുന്നതിനായാണ് 2006ല്‍ സ്‌പോര്‍ട്‌സ് ലോട്ടറി അവതരിപ്പിച്ചത്.
തിരുവനന്തപുരം: സ്‌പോര്‍ട് ലോട്ടറി അഴമതിയില്‍ സ്‌പോര്‍ട്‌സ കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസന്‍ ഒന്നാം പ്രതി. സ്‌പോര്‍ട് ലോട്ടറി അഴിമതി ആരോപണത്തിലെ പ്രാഥമീക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ക്ക് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് വിജിലന്‍ കേസ് എടുത്തിരിക്കുന്നത്. ലോട്ടറി വില്പനയിലൂടെ സമാഹരിച്ച ഒരു രൂപപോലും കായിക വികസനത്തിന് വിനിയോഗിക്കാന്‍ ലഭിച്ചിട്ടില്ലെന്നുള്‍പ്പെടെയുള്ള കണ്ടെത്തലുകളാണ് വിജിലന്‍സ് എഫ്‌ഐആറിലുള്ളത്. അന്നത്തെ കൗണ്‍സില്‍ സെക്രട്ടറി ടെഗ്ഗി ഐഎഫ്എസ് രണ്ടാം പ്രതിയാണ്.
സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ അഴിമതി നടന്നതായുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തലുകള്‍. എന്നാല്‍ ഇതിനെ തള്ളി ടിപി ദാസന്‍ രംഗത്തെത്തി. ലോട്ടറിയിലൂടെ സ്‌പോര്‍ട്‌സ് കൗണ്‍സിന് വന്‍ ബാദ്ധ്യതയുണ്ടായെന്ന വിജിലന്‍സ് കണ്ടത്തല്‍ ശുദ്ധ അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ലോട്ടറി വിറ്റതിലൂടെ കിട്ടിയ എല്ലാ പൈസയും സര്‍ക്കാരില്‍ അടിച്ചിട്ടുണ്ട്. അതിന്റെ കണക്കുകള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോട്ടറി വകുപ്പിലുള്‍പ്പെടെ ഇതിന്റെ കണക്കുകള്‍ ഉണ്ട്. എന്തിനാണ് കണക്കുകള്‍ ഇല്ലാത്തതെന്ന് വിജിലന്‍സ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കൗണ്‍സിലുകളും സ്‌പോര്‍ട്‌സ് അസോസിയേഷനുകളും വഴി വിദേശത്തുള്‍പ്പെടെ ലോട്ടറി വിറ്റഴിക്കുകയായിരുന്നു. ആ വകയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ചില ജില്ലാ കൗണ്‍സിലുകള്‍, ചില അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പണം ഇങ്ങോട്ടാണ് കിട്ടാനുള്ളത്. അത് ഈടാക്കുന്ന നടപടി നടന്നുകൊണ്ടിരിക്കുകയാണെന്നും ടിപി ദാസന്‍ പറഞ്ഞു.
ലോട്ടറി നടത്തിപ്പില്‍ അഴിമതിയുണ്ടെന്നുകാട്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യസ്, ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ സെബാസ്റ്റിയന്‍ ജോര്‍ജ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി. കായിക മേഖലയുടെ വികസനം ലക്ഷ്യമിട്ട് 2006 നവംബറില്‍ ആരംഭിച്ച ലോട്ടറിയിലൂടെ നേട്ടത്തിന് പകരം ബാദ്ധ്യതയാണ് ഉണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.