സ്പ്രിംങ്ക്ളര്‍: പ്രതിപക്ഷം ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: സ്പ്രിംങ്ക്ളര്‍ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളുയർത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുരങ്കം വയ്ക്കാൻ ശ്രമിച്ച പ്രതിപക്ഷം മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കോവിഡ് 19ന്റെ വിവര വിശകലനത്തിന് സ്പ്രിംഗളർ കമ്പനിയുടെ സൗജന്യ സേവനം ഉപയോഗപ്പെടുത്താനുള്ള സർക്കാർ തീരുമാനം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവർ ജനങ്ങളോട് മാപ്പ് പറയാൻ ഒരു നിമിഷം പോലും വൈകരുത്.
സർക്കാരിന്മേൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം തകർക്കാൻ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് സ്പ്രിംഗളർ വിവാദം. ഈ മരണം മണക്കുന്ന സമയത്തും വരാനിരിക്കുന്ന തിരഞ്ഞെടുപ്പും മുഖ്യമന്ത്രി സ്ഥാനവും മുന്നിൽക്കണ്ട് മാത്രം നടത്തിയ ഈ രാഷ്ട്രീയ നെറികേട് ജനങ്ങൾ തിരിച്ചറിയും. പ്രതിപക്ഷം ഉന്നയിച്ച ഒരു ആവശ്യവും അംഗീകരിക്കാൻ ഹൈക്കോടതി തയ്യാറായില്ലെന്ന് മാത്രമല്ല ഹർജിക്കാർ ഉന്നയിച്ച ആരോപണങ്ങളിൽ അനുകൂലമായ എന്തെങ്കിലും അഭിപ്രായം പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സമാനതകളില്ലാത്ത ദുരന്തകാലത്തെ കേരളീയ ജനത അഭിമുഖീകരിക്കുമ്പോൾ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ജൽപ്പനങ്ങൾക്ക് കേരളീയ ജനത മറുപടി പറയും. കേരള സർക്കാർ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ നേടിയപ്പോൾ അതിൽ വിറളിപൂണ്ട് പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ നീക്കം അങ്ങേയറ്റം അപഹാസ്യമായിപ്പോയെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, സപ്രിംഗ്ലര്‍ കരാറുമായി ബന്ധപ്പെട്ട ബഹു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെക്കുന്നതാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഞങ്ങള്‍ ഉന്നയിച്ച പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളും കോടതി ശരിവെച്ചിരിക്കുകയാണ്. ഡേറ്റയുടെ സുരക്ഷിതത്വം, വിവരം ശേഖരിക്കുമ്പോള്‍ വ്യക്തികളുടെ അനുവാദം വാങ്ങല്‍, ഈ വിവരങ്ങളുടെ രഹസ്യാത്മക പൂര്‍ണമായും ഉറപ്പാക്കല്‍, ഈ ഡേറ്റ മറ്റാര്‍ക്കും കൈമാറരുത് എന്നീ കാര്യങ്ങളില്‍ കോടതി തീര്‍പ്പുണ്ടാക്കിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റെ എംബ്ലവും പേരും ഉപയോഗിച്ചുള്ള പ്രചാരണ പരിപാടികള്‍ സ്പ്രിംഗ്ലര്‍ അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ വാക്കുകളില്‍ ഈ കരാറുമായി ബന്ധപ്പെട്ട് അസംതൃപ്തിയാണ് നിറഞ്ഞുനില്‍ക്കുന്നതെന്നും വ്യക്തമായി. ഈ കമ്പനി ഇല്ലാതെ കോവിഡിനെ നേരിടാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഡേറ്റ അനാലിസിന് കേന്ദ്ര സര്‍ക്കാര്‍ സൗകര്യമൊരുക്കാമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയാറായില്ല.
സ്പ്രിംഗ്ലറിനോട് സര്‍ക്കാരിന് എന്താണിത്ര പ്രതിബദ്ധത എന്നാണ് അറിയേണ്ടത്. കോടതിയുടെ പരാമര്‍ശങ്ങളും വാക്കാല്‍ പഞ്ഞ കാര്യങ്ങളും കണക്കിലെടുത്താല്‍ ഈ കരറാരുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്നാണ്. അന്തസ്സുണ്ടെങ്കില്‍ സ്പ്രിംഗ്ലറുമായുള്ള കരാര്‍ സര്‍ക്കാര്‍ ഇനി റദ്ദാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.