ആദ്യ ശ്രമിക് ട്രെയിന്‍ ദില്ലിയില്‍ നിന്നും കേരളത്തിലെത്തി; രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: കോവിഡ് കാലത്ത് പ്രത്യേക സര്‍വ്വീസ് നടത്തുന്ന ആദ്യ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിന്‍ ദില്ലിയില്‍ നിന്നും കേരളത്തിലെത്തി. സംസ്ഥാനത്ത് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുണ്ടായിരുന്നത്. ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കൻഡ് എസി, 11 തേർഡ് എസി കോച്ചുകളിലായി ആയിരത്തിലധികം യാത്രക്കാരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. 216 പേരാണ് കോഴിക്കോടേക്ക് ബുക്ക് ചെയ്തിരുന്നതെങ്കില്‍ 18 പേര്‍ അവസാന ദിവസം ടിക്കറ്റ് റദ്ദാക്കി.
Recommended Video
മുഴുവന്‍ ആളുകളേയും പരിശോധിച്ച ശേഷമാണ് സ്റ്റേഷന് പുറത്തേക്ക് എത്തിച്ചത്. യാത്രക്കാരെ വിവിധ സംഘങ്ങളായി തിരിച്ച് വിവിധ ഹെല്‍പ്പ് ഡെസ്ക്കുകളിലായിട്ടാണ് പരിശോധിച്ചത്. കോഴിക്കോട് ഇറങ്ങിയ ആറുപേര്‍ക്ക് കോവിഡ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പുലര്‍ച്ചെ 1.40 നാണ് ട്രെയിന്‍ രണ്ടാമത്തെ സ്റ്റോപ്പായ എറണാകുളം സൗത്ത് ജംങ്ഷനിലെത്തിയത്. 269 പേര്‍ ഇവിടെ ഇറങ്ങി. പുലര്‍ച്ചെ അഞ്ചേകാലോടെ ട്രെയിന്‍ അവസാന സ്റ്റോപ്പായ തിരുവനന്തപുരത്തെത്തി. തമിഴ്നാട്ടുകാരടക്കം 602 പേരാണ് ഇവിടെ ഇറങ്ങിയത്. രോഗലക്ഷണം കണ്ട ഒരാളെ ജനറല്‍ ആശുപത്രിയിലെ ഐസൊലെഷന്‍ വാര്‍ഡിലേക്ക് മാറ്റി. വൈദ്യ പരിശോധനയ്ക്ക് ശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്‍റീന്‍ അനുവദിച്ചു. ഹോം ക്വാറന്റീൻ പാലിക്കാനാകാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ സൗകര്യമാണ് ഒരുക്കിയത്.
എല്ലാ യാത്രക്കാരുടേയും ലഗേജ് അണുമുക്തമാക്കാനുള്ള സൗകര്യവും 3 സ്റ്റേഷനുകളിലും ഒരുക്കിയിരുന്നു. സ്റ്റേഷനുകളില്‍ നിന്ന് വീടുകളിലേക്ക് പോവാന്‍ വാഹനം വേണ്ടവര്‍ക്ക് ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിച്ചു. യാത്രക്ക് ശേഷം ഡ്രൈവറും ഹോം ക്വാറന്‍റീനില്‍ പോകണം. റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പോവാന്‍ കെഎസ്ആര്‍ടിസി സര്‍വീസും ഏര്‍പ്പെടുത്തിയിരുന്നു. മറ്റ് ജില്ലകളിലേക്ക് പോകേണ്ടവർക്ക് 25 കെഎസ്ആർടിസി ബസുകൾ ഏർപ്പാടാക്കിയിരുന്നു. തമിഴ്നാട്ടിലേക്ക് പോകേണ്ടവർക്ക് അഞ്ച് ബസുകൾ ഏർപ്പെടുത്തിയതായി കന്യാകുമാരി കളക്ടർ തിരുവനന്തപുരം ജില്ലാകളക്ടര്‍ അറിച്ചിരുന്നു.












Click it and Unblock the Notifications