സന്ദീപാനനന്ദഗിരിയുടെ പേര് ഷിബുവെന്നല്ല എന്നൊക്കെ അവര്‍ക്കറിയാം; അതാണെങ്കില്‍ തന്നെ എന്താണ് കുഴപ്പം
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ ശക്തമായി പിന്തുണയ്ക്കുന്ന ഗീതാപ്രഭാഷകനാണ് സ്വാമി സന്ദീപാനന്ദ ഗിരി. കോടതി വിധിക്കെതിരായി നടത്തുന്ന പ്രതിഷേധങ്ങളെയെല്ലാം ശക്തമായി തള്ളിപ്പറഞ്ഞ സന്ദീപാനന്ദ ഗിരിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയിയിലെ അസഭ്യവര്‍ഷങ്ങളും അപകീര്‍ത്തി പരാമര്‍ശങ്ങളും കടന്ന് ഈ പ്രതിഷേധങ്ങള്‍ സ്വാമിയുടെ ആശ്രമത്തിനു നേരേയുള്ള അക്രമത്തില്‍ വരെ എത്തിനില്‍ക്കുന്നു.
സന്ദീപാനന്ദഗിരിയെ ഷിബു എന്ന് വിളിക്കുന്ന രീതിയും ഇതോടൊപ്പം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീചിത്തരന്‍.. ഷിബു എന്നല്ല തന്റെ പേരെന്ന് സ്വാമിതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും അവര്‍ അത് തന്നെ അലറിക്കൊണ്ടിരിക്കുമെന്ന് ശ്രീചിത്തിരന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
ഷിബുവെന്നല്ല എന്നൊക്കെ അവർക്കറിയാം
ഒരു നുണ നൂറാവർത്തിച്ചാൽ സത്യമെന്ന പ്രതീതീയുണ്ടാക്കാനാവും എന്ന ഗീബല്‍സിന്റെ പഴയ തന്ത്രം ഇന്നും പയറ്റിക്കൊണ്ടിരിക്കുകയാണ് ഹിന്ദുതീവ്രവാദം. സന്ദീപാനനന്ദഗിരിയുടെ പേര് ഷിബുവെന്നല്ല എന്നൊക്കെ അവർക്കറിയാം. ആയിരം തവണ അദ്ദേഹം തന്നെ ആവർത്തിച്ചതാണ് അച്ഛനമ്മമാർ തനിക്കിട്ട പേര് തുളസീദാസ് എന്നാണ് എന്ന്. എങ്കിലും അവർ വന്നിരുന്ന് ‘ഷിബൂ' എന്നലറിക്കൊണ്ടിരിക്കും.
ആയിരം തവണ ആവർത്തിക്കുമ്പോൾ
ആയിരം തവണ ആവർത്തിക്കുമ്പോൾ കുറേപ്പേർ അതായിരിക്കും സന്ദീപാനന്ദഗിരിയുടെ പഴയപേരെന്നു ധരിക്കുമെന്ന് അവർക്കറിയാം. ഇനി അതാണ് പഴയ പേരെന്നു വെക്കുക, എന്താണ് കുഴപ്പമെന്ന് ചിന്തിക്കാനുള്ള ശേഷിയോ ചരിത്രജ്ഞാനമോ ഇല്ലാത്ത ഒരു സമൂഹത്തെയാണ് തങ്ങൾ നേരിടുന്നത് എന്നാണ് ഇവർ കരുതുന്നത്.
നാരായണഗുരുവിനെ
നാരായണഗുരുവിനെ നാണുവെന്നോ, വൈകുണ്ഠസ്വാമികളെ മുത്തുക്കുട്ടിയെന്നോ, വാഗ്ഭടാനന്ദനെ കുഞ്ഞിക്കണ്ണനെന്നോ വിളിക്കുന്നതുകൊണ്ട് അവർക്കെന്തെങ്കിലും ഇടിവുവരുന്നു എന്നു കരുതേണ്ടതില്ലല്ലോ. നവോത്ഥാനപാരമ്പര്യത്തിൽ നിന്ന് കടന്നുവന്ന ഏതു സന്യാസിയുടെയും പൂർവ്വാശ്രമത്തിലെ പേര് അവരെ കളിയാക്കാനായി ഉപയോഗിച്ചിരുന്നു.
‘ഷിബു’ എന്നോ, ‘ശശി’ എന്നോ
അതവരുടെ ആശയങ്ങളെ സ്പർശിച്ചതുപോലുമില്ല. ‘ഷിബു' എന്നോ, ‘ശശി' എന്നോ മുഖം ഒരു വശത്തേക്കു കോട്ടി പുളിച്ച പരിഹാസത്തോടെ വിളിക്കുമ്പോൾ തങ്ങൾ പ്രസരിപ്പിക്കുന്ന അപരനിന്ദയുടെ വിഷം സമൂഹം ഏറ്റെടുക്കും എന്ന ധാരണയാണ് ഇവരുടേത്. കേരളത്തിൽ അതു തെറ്റിദ്ധാരണയാണ്.
പേരുകൾ മാത്രമല്ല
ചില മനുഷ്യരുടെ പേരുകൾ മാത്രമല്ല ഇങ്ങനെ പരനിന്ദയ്ക്കായി ചവിട്ടിയരയ്ക്കപ്പെടുന്നത്. ഫെമിനിസത്തിന്റെ അടിസ്ഥാനമെന്തെന്നു പോലും അറിയാത്തവരാണ് ഈയിടെയായി ഫെമിനിച്ചികൾ എന്നൊരു വാക്ക് കൊരുത്തെടുത്തത്. ഫെമിനിസ്റ്റ് എന്ന വാക്കുതന്നെ ഒരു തെറിവാക്കായി ഉപയോഗിക്കുന്നവർ ശബരിമല വിധിക്കു ശേഷം സുലഭമായിക്കഴിഞ്ഞു.
നാട്ടിൽ സ്ത്രീകളെ കിട്ടാതായപ്പോൾ
മലകയറാൻ നാട്ടിൽ സ്ത്രീകളെ കിട്ടാതായപ്പോൾ സർക്കാർ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് ഫെമിനിസ്റ്റുകളെ ആട്ടിത്തൊളിച്ചുകൊണ്ടുവന്നു മലകയറ്റുന്നു എന്നാണ് ഒരു സനാതനഹിന്ദുനേതാവ് കഴിഞ്ഞ ദിവസം പറയുന്നതുകേട്ടത്. ഫെമിനിസ്റ്റ് എന്നാൽ എന്തോ വംശനാശം വന്ന ജീവിവർഗമെന്നോണമാണ് പ്രയോഗങ്ങൾ. മലകയറാൻ വരുന്ന സകലസ്ത്രീകൾക്കുമായി നൽകപ്പെട്ട ടാഗ് അതാണ് താനും.
‘ഫെമിനിച്ചി’ എന്ന വാക്ക്
ഒരു പഴയ വാക്കിന്റെ സദൃശപദം പിന്നീടുണ്ടാക്കിയാൽ ആദ്യവാക്കിന്റെ സാംസ്കാരികമൂലധനം രണ്ടാമത്തെ പുതിയ വാക്കിൽ പ്രതിഫലിക്കും എന്ന ചോംസ്കിയുടെ നിരീക്ഷണം മനസ്സിലാവാൻ ‘ഫെമിനിച്ചി' എന്ന വാക്ക് നോക്കിയാൽ മതി. ‘ച്ചി' എന്ന അന്ത്യശബ്ദത്തിന് ‘കൂത്തച്ചി' എന്ന പഴയവാക്കിന്റെ ധ്വനിയുണ്ട്.
സ്ത്രീകൾ മല ചവിട്ടില്ല
കൂത്ത് ആടിയിരുന്ന അച്ചിമാരുടെ, നർത്തകീനാമധേയത്തിൽ നിന്ന് തരംതാണ് തെറിയായി പരിണമിച്ച കൂത്തച്ചിയുടെ ഓർമ്മ കേൾക്കുന്നവരിലുണർത്തുകയാണ് ഫെമിനിച്ചിയുടെ ലക്ഷ്യം. വീട്ടിൽ അടങ്ങിയിരിക്കുന്ന സ്ത്രീകൾ മല ചവിട്ടില്ല - അപ്പോൾ മല ചവിട്ടുന്ന സ്ത്രീകൾ ഉത്തമകുടുംബിനികളല്ല- അതിനാൽ അവർ ഫെമിനിച്ചികളാകുന്നു. ഇതാണ് ഈ ചിന്തയുടെ റൂട്ട്. ഈ ധാരണയുമായാണ് പാവം സ്ത്രീകളെ നിരത്തിലിറക്കി തെറിജബഘോഷയാത്ര നടത്തിയത്.
മറ്റൊരു പേര്
ഇനി, ഇപ്പോഴും മലകയറാൻ വരുന്ന സ്ത്രീകളെ ഇവർ വിശേഷിപ്പിക്കുന്ന മറ്റൊരു പേര് നോക്കൂ - ‘മഹിഷി'. അയ്യപ്പകഥകളിലൊന്നായ മഹിഷീനിഗ്രഹത്തിൽ നിന്ന് എടുത്തതെന്ന് പ്രത്യക്ഷത്തിൽ തോന്നും. വാസ്തവത്തിൽ അതിന്റെ വേര് അവിടെയല്ല. കേരളനവോത്ഥാനത്തിന്റെ ചരിത്രത്തിൽ മഹിഷി എന്ന പേരുണ്ട്. നമ്പൂതിരിസ്ത്രീകൾ അന്തർജനസമാജമുണ്ടാക്കിയപ്പോൾ യോഗക്ഷേമസഭയുടെ യാഥാസ്ഥിതികപക്ഷം അതിന്രെ എതിർത്തു.
കുലസ്ത്രീയായ പശു
കാണിപ്പയ്യൂർ ഉണ്ണിനമ്പൂതിരിയിൽ ലേഖനമെഴുതി. ലേഖനത്തിൽ അദ്ദേഹം എഴുതിയ ഒരു കഥയുണ്ട്. കാള പശുവിനോട് പറഞ്ഞു, നീയെന്നെപ്പോലെ കഷ്ടപ്പെട്ട് പുറത്തെല്ലാം പോയി നിലമുഴുതും പണിയെടുത്തും കഷ്ടപ്പെടണ്ട, തൊഴുത്തിൽ നിന്നോളൂ എന്ന്. കുലസ്ത്രീയായ പശു അതനുസരിച്ചു. അതുകൊണ്ടിന്നും പശുവിനെ ആരും നിലമുഴാൻ കൂട്ടാറില്ല. ഇതുകണ്ട പോത്ത് എരുമയോടും ഇതുതന്നെ പറഞ്ഞു. അപ്പോൾ എരുമ പറഞ്ഞത് അങ്ങനെ നിങ്ങൾ മാത്രം പുറത്തുപോയി ഇഷ്ടം പോലെ നടന്ന് സുഖിക്കണ്ട, എനിക്കും അതിന് അവകാശമുണ്ട് എന്നൊക്കെയാണ്.
ചരിത്രം തിരയടിക്കുന്നു
‘ആ മഹിഷികളുടെ പിൻതലമുറക്കാരാണ് നമ്പൂതിരിസമാജമുണ്ടാക്കി പുറത്തേക്കിറങ്ങുന്ന അന്തർജനങ്ങൾ' എന്നായിരുന്നു കാണിപ്പയ്യൂരിന്റെ ലേഖനം. ആ മഹിഷിയെന്ന വിശേഷണമാണ് ഇന്ന് മലയിലേക്ക് കയറാനൊരുങ്ങുന്ന സ്ത്രീകളിലേക്കെത്തുന്നത്. ആ വാക്കിൽ വർണ്ണവിദ്വേഷവും ജാതിവിദ്വേഷവും സ്ത്രീവിദ്വേഷവും ഒരുപോലെ നുരയ്ക്കുന്നു. അതൊരു അഭിമാനകരമായ പ്രയോഗമായി ഇവർ എടുത്തണിയുകയും ചെയ്യുന്നു.
വാക്കുകൾക്ക് പിന്നിൽ ചരിത്രം തിരയടിക്കുന്നു. ഈ നശിച്ചകാലവും നാം മറികടക്കും. നശിച്ച ഭാഷയെ നാം മറികടന്നതുപോലെ.
ഫേസ്ബുക്ക് പോസ്റ്റ്
ശ്രീചിത്തിരന്