ചില സമുദായങ്ങളിൽപ്പെട്ടവർ ബിജെപിയിലേക്ക് വരുന്നത് വ്യക്തി താൽപര്യങ്ങൾക്കായി; ശ്രീധരൻ പിള്ള
തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടിയെ പരോക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ചില സമുദായങ്ങളിപ്പെട്ടവർ അടുത്തിടെയായി ബിജെപിയിൽ ചേരുന്നത് അവരവരുടെ താൽപര്യങ്ങൾക്കായാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. പക്ഷെ അത് നോക്കുന്നില്ല, പാർട്ടിയിൽ അംഗബലം കൂട്ടുകയാണ് ലക്ഷ്യമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. മുൻ കോൺഗ്രസ് നേതാവും കണ്ണൂർ എംപിയുമായിരുന്ന അബ്ദുളളക്കുട്ടി ബിജെപിയിൽ ചേർന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ശ്രീധരൻ പിള്ളയുടെ പ്രതികരണം.
കശ്മീരില്‍ കലിപ്പുമായി അമിത് ഷാ... അതിനും കാരണം നെഹ്‌റു; രാഷ്ട്രപതി ഭരണം തുടരാന്‍ ബില്‍
അടുത്തിടെ ഒരു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തന്നെ വിളിച്ച് അംഗത്വം ആവശ്യപ്പെട്ടു. പേര് കൊണ്ട് അയാൾ ഒരു മുസ്ലീമാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന ആളല്ലേയെന്ന് ചോദിച്ചപ്പോൾ ഇതെന്റെ തീരുമാനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ജാതിയും മതവും രാഷ്ട്രീയവുമില്ലാതെ കൂടുതൽ ആളുകളെ പാർട്ടിയിൽ എത്തിക്കണമെന്നും ട്രെൻഡ് മനസിലാക്കി പ്രവർത്തിക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ ചേർക്കുന്നതിനെച്ചൊല്ലി സംസ്ഥാന ഘടകത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. സിപിഎമ്മും കോൺഗ്രസും പുറത്താക്കിയ ഒരാൾ ബിജെപിയിൽ ചേരുന്നത് അണികൾക്കിടയില തെറ്റായ സന്ദേശ നൽകുമെന്നായിരുന്നു വിമർശനം.
രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കേരളത്തിൽ നിന്നുള്ള ചിലരെ വിവിഐപിയായി പങ്കെടുപ്പിക്കണമെന്ന് ദേശീയ അധ്യക്ഷൻ വിളിച്ച് പറഞ്ഞിരുന്നു. അവരുടെയൊന്നും പേര് പറയുന്നില്ല, എല്ലാവരും പാർട്ടിക്കെതിരെ പ്രവർത്തിച്ചവരാണ്. അവരൊക്കെ 24 മണിക്കൂറിനകം ബിജെപിയിലേക്ക് വരാൻ തയാറായി. ആര് പാർട്ടിയിലേക്ക് വന്നാലും തങ്ങളുടെ കൂടെ ലയിക്കുകയല്ലാതെ മലീമസമക്കാൻ കഴിയില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
എ പി അബ്ദുള്ളക്കുട്ടിയാണ് അവസാനമായ കേരളത്തിൽ നിന്നും ബിജെപി പാളയത്തിലെത്തിയ നേതാവ്. തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് കോൺഗ്രസ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത് . ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് വക്താവായിരുന്ന ടോം വടക്കനും ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. പിസി ജോർജിന്റെ ജനപക്ഷം എൻഡിഎയുടെ ഭാഗമാണ്.