തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ദയനീയമായി തകര്‍ന്നടിഞ്ഞു, അയ്യപ്പ ശാപമെന്ന് ശ്രീധരൻ പിളള
Recommended Video
കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ പതിനായിരങ്ങളെ റോഡിലിറക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും ബിജെപിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ വിശ്വാസികളുടെ നാമജപപ്രതിധേത്തെ വോട്ടാക്കി മാറ്റാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്ന ഇടതുപക്ഷമാകട്ടെ നേട്ടമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ സിപിഎം ദയനീയമായി തകര്‍ന്നടിഞ്ഞിരിക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിളളയുടെ കണ്ടെത്തല്‍.
നേട്ടമുണ്ടാക്കി ഇടത് മുന്നണി
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 39 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ചത് 21 സീറ്റുകളാണ്. യുഡിഎഫിന് 12 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ചത് വെറും രണ്ട് വാര്‍ഡുകള്‍. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ പോലും ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ശബരിമല വിഷയത്തിലെ രാഷ്ട്രീയ നിലപാടുകളുടെ വിധിയെഴുത്തായാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.
സിപിഎമ്മിന് അയ്യപ്പശാപം
അതിനിടെയാണ് വന്‍ മുന്നേറ്റമുണ്ടാക്കിയ സിപിഎം ദയനീയമായി തകര്‍ന്നടിഞ്ഞിരിക്കുന്നുവെന്ന് പിഎസ് ശ്രീധരന് പിളള കണ്ണൂരില്‍ പ്രസംഗിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അയ്യപ്പന്റെ ശാപമേറ്റാണ് തകര്‍ന്നടിഞ്ഞത് എന്നും ശ്രീധരന് പിളള പറഞ്ഞു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് കെടി ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരന് പിളള.
ജനം തൂത്തെറിഞ്ഞു
ഇടതുപക്ഷത്തിന് 39ല്‍ 21 സീറ്റുകള്‍ ലഭിച്ചെങ്കിലും അയ്യപ്പന്റെ നാടായ പത്തനംതിട്ടയിലും സമീപജില്ലകളായ ആലപ്പുഴയിലും ഇടുക്കിയിലുമുളള ജനങ്ങള്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തൂത്തെറിഞ്ഞു എന്നും ശ്രീധരന് പിളള പറഞ്ഞു. പത്തനംതിട്ടയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും സിപിഎമ്മിന് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നത് ചൂണ്ടിക്കാട്ടിയാണ് ബിജെപി അധ്യക്ഷന്റെ വിമര്‍ശനം.
സിറ്റിംഗ് സീറ്റുകളും പോയി
പത്തനംതിട്ടയില്‍ രണ്ട് സിറ്റിംഗ് സീറ്റുകള്‍ ഉണ്ടായിരുന്ന സിപിഎം, ഒരു വാര്‍ഡില്‍ ബിജെപിക്കും പിറകില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മറ്റൊരു വാര്‍ഡില്‍ മൂന്നാം സ്ഥാനത്തുമാണ് സിപിഎം. സമാനമായി ഇടുത്തിിലും സിപിഎമ്മിന് പല സിറ്റിംഗ് സീറ്റുകളും നഷ്ടപ്പെട്ടു എന്നും ശ്രീധരന് പിളള ചൂണ്ടിക്കാട്ടി. പത്തനംതിട്ടയില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞതിന്റെ കാരണവും ശ്രീധരന് പിളള നിരത്തി.
ഹിന്ദുക്കൾ കുറവ്
പത്തനതിട്ടയിലെ രണ്ട് വാര്‍ഡുകളിലും ബിജെപിക്ക് വോട്ട് കുറഞ്ഞതിനുളള കാരണം ഈ രണ്ട് സ്ഥലങ്ങളിലും ഹിന്ദുക്കള്‍ കുറവാണ് എന്നതാണെന്നും ശ്രീധരന് പിളള പറഞ്ഞു. രണ്ട് സ്ഥലങ്ങളില്‍ ബിജെപി ജയിച്ചു എന്നത് നേട്ടമായി കാണേണ്ടതാണ്. മാത്രമല്ല സംസ്ഥാനത്താകെ എട്ട് സീറ്റുകളില്‍ ബിജെപി ആദ്യമായി രണ്ടാം സ്ഥാനത്ത് എത്തിയെന്നും ശ്രീധരന് പിളള ചൂണ്ടിക്കാട്ടി.
കമ്മ്യൂണിസ്റ്റ് ഗ്രാഫ് താഴേക്ക്
ബിജെപിയുടെ ഗ്രാഫ് മുകളിലേക്ക് ആണെന്നും കമ്മ്യൂണിസ്റ്റുകാരന്റെ ഗ്രാഫ് താഴോട്ട് ആണെന്നും ശ്രീധരന് പിളള കണ്ണൂരില്‍ പ്രസംഗിച്ചു. ശബരിമല വിഷയം ഉയര്‍ത്തി വലിയ പ്രചാരണം നടത്തിയ ബിജെപിക്ക് പത്തനംതിട്ടയില്‍ ആകെ ലഭിച്ചത് വെറും 19 വോട്ടുകള്‍ മാത്രമായിരുന്നു. പന്തളം നഗരസഭയിലെ പത്താം വാര്‍ഡില്‍ ബിജെപിക്ക് ലഭിച്ചത് പന്ത്രണ്ട് വോട്ടുകള്‍ മാത്രമാണ്.
ബിജെപിയുടെ രണ്ട് സീറ്റുകൾ
ഉപതെരഞ്ഞെടുപ്പ് നടന്ന പത്തനംതിട്ട നഗരസഭയിലെ പതിമൂന്നാം വാര്‍ഡില്‍ ലഭിച്ചതാകട്ടെ പത്ത് വോട്ടുകളും. പന്തളം പത്താം വാര്‍ഡ് എസ്ഡിപിഐയും പത്തനംതിട്ട പതിമൂന്നാം വാര്‍ഡ് സ്വതന്ത്രനും നേടി. ബിജെപിക്ക് നേടാനായ രണ്ട് സീറ്റുകള്‍ ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ആണ്. യുഡിഎഫ് സിറ്റിംഗ് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്.
രാഹുൽ ഗാന്ധിയും എംജെ അക്ബറും.. പെൺകരുത്തിൽ മേരി കോമും മിതാലിയും, 2018ലെ വാർത്താതാരങ്ങൾ