സർക്കാരിനെ വലിച്ചിടുന്നത് ഞങ്ങളല്ല, അത് ജനങ്ങളാണ്; വിശദീകരണവുമായി ശ്രീധരൻ പിള്ള
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. പിണറായി സർക്കാരിനെ കേന്ദ്ര സർക്കാർ വലിച്ച് താഴെയിടുമെന്നല്ല, ജനങ്ങൾ താഴെയിറക്കുമെന്നാണ് അമിത് ഷാ ഉദ്ദേശിച്ചതെന്നാണ് ശ്രീധരൻ പിള്ളയുടെ തിരുത്ത്. അമിത് ഷായുടെ പ്രസംഗം ചിലർ വളച്ചൊടിച്ചതാണ്. സന്ദിപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ശ്രീധരൻ പിള്ള ആരോപിക്കുന്നു.
കൊലപ്പുള്ളികളെ അറസ്റ്റ് ചെയ്യുന്നതുപോലെയാണ് ബിജെപിക്കാരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. ബിജെപി നേതാക്കൾക്കെതിരെ സിപിഎം ആസൂത്രിതമായി പ്രസ്താവനകൾ ഇറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനെ താഴെയിറക്കും
ശബരിമലയിൽ സമരം ചെയ്യുന്നവരെ ഡിവൈഎഫ്ഐക്കാരെ ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കിയാൽ സർക്കാരിനെ വലിച്ചു താഴെയിടാൻ മടിക്കില്ലെന്നും, ഇത് പിണറായി സർക്കാർ ചെവി തുറന്ന് കേട്ടോളുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അമിത് ഷാ പറഞ്ഞത്. ശബരമലയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയേയും അമിത് ഷാ ചോദ്യം ചെയ്തിരുന്നു.
എസ്എൻഡിപി ഒപ്പമില്ല
ശബരിമല വിഷയത്തിൽ അമിത് ഷായുടെ പ്രസ്താവനയെ തള്ളി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. ഒരു കാരണവശാലും തെരുവിലിറങ്ങി സമരം ചെയ്യാനില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ നിലപാട്. എസ്എൻഡിപിയും, എൻഎസ്സും ബിജെപിയും ഒപ്പം നിൽക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാൽ അമിത് ഷാ ഉദ്ദേശിച്ചത് ബിഡിജെഎസിനെ ആയിരിക്കുമെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. സുപ്രീംകോടതി വിധി അംഗീകരിക്കുക പൗരന്റെ കടമയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അടിയന്തരാവസ്ഥയേക്കാൾ ഭീകരം
പിണറായി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്. കേരളത്തിൽ അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ അവസ്ഥയാണെന്നും അമ്മമാരെയും സഹോദരിമാരെയും അടിച്ചമർത്തുകയാണെന്നും അമിത് ഷാ ആഞ്ഞടിച്ചു. പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഈ ആവേശത്തിന്റെ നൂറിലൊന്ന് കാണിക്കാത്ത പിണറായിക്ക് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ അവകാശമില്ലെന്നായിരുന്നു അമിത് ഷായുടെ വിമർശനം.
ബിജെപിയുടെ ഔദാര്യമല്ല
സർക്കാർ ഭരണത്തിലെത്തിയത് ബിജെപിയുടെ ദയാദാക്ഷിണ്യം മൂലമല്ല, സംസ്ഥാനത്തെ ജനങ്ങളുടെ വിധി തീർപ്പിലൂടെയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. അമിത് ഷായുടെ പ്രസ്താവന സംസ്ഥാ സർക്കാരിനെതിരേ എന്നതിനേക്കാളുപരി സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്നാണ് മുഖ്യമന്ത്രി തിരിച്ചടിച്ചത്. അമിത് ഷായുടെ പ്രസംഗത്തെ വിമർശിച്ച് സിപിഎം പിബിയും രംഗത്തെത്തിയിരുന്നു.
സഹന സമരം
കേരളത്തിൽ നടക്കുന്നത് അപ്രഖ്യാപിത യുദ്ധമാണെന്നും ബിജെപി ഇതിനെ സഹന സമരത്തിലൂടെ നേരിടുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടം തുടരും. അടുത്ത മാസം എട്ടുമുതൽ കാസർകോടു നിന്ന് ശബരിമലയിലേക്ക് രഥയാത്ര നടത്തുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. നവംബർ രണ്ടിന് പ്രവർത്തകർ അർപ്പണ യഞ്ജം നടത്തും. ജനാധിപത്യപരമായ സഹനസമരത്തിലൂടെ എല്ലാം നേരിടുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
വാചകക്കസർത്ത്
വർഗീയ വാചക കസർത്തിലൂടെ കയ്യടി നേടാനാണ് അമിതാ ഷായുടെ ശ്രമമെന്ന് വിഎസ് അച്യുതാനന്ദൻ വിമർശിച്ചു. ഉത്തരേന്ത്യയിൽ ഇരിക്കുമ്പോൾ സ്ത്രീകൾ ശബരിമലയിൽ കയറണമെന്ന് പറയുന്നതും കേരളത്തിലെത്തുമ്പോൾ സ്ത്രീപ്രവേശനത്തിനെതിരെ സമരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നതും ബിജെപിയുടെ ഇരട്ടത്താപ്പാണ്. ഇത് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്ന് അമിത് ഷാ മനസിലാക്കുന്നത് നല്ലതാണെന്നും വിഎസ് പറഞ്ഞു.
ഇത് ഞങ്ങളുടെ മര്യാദ
ഇതുവരെ ഉദ്ഘാടനം നടക്കത്ത കണ്ണൂർ എയർപോർട്ടിൽ വിമാനമിറങ്ങാൻ അമിതാ ഷായെ അനുവദിച്ചത് കേരളത്തിന്റെ ആദിത്യ മര്യാദകൊണ്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പക്ഷേ അദ്ദഹം കേരളാ സർക്കാരിനെ ഭീഷണിപ്പെടുത്തുകയാണ്, പക്ഷേ ഇത്തരം ഭീഷണികളൊന്നും ഇവിടെ വിലപ്പോകില്ലെന്നും തോമസ് ഐസക് പറഞ്ഞു. നിയമസഭയിൽ കുറച്ച് സീറ്റിലേക്ക് മത്സരിച്ച് വിജയിക്കാൻ നോക്ക്, നിങ്ങളുടെ അസ്യസ്ഥത മനസിലാക്കാവുന്നതേയൊള്ളുവെന്നും തോമസ് ഐസക് ട്വീറ്റ് ചെയ്തു.
കർണാടക ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ നേർക്കുനേർ, ഷിമോഗയിൽ അഭിമാനപ്പോരാട്ടം
ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണം; രാഹുൽ ഈശ്വറിന്റെ അറസ്റ്റിൽ വിടി ബൽറാം