ശ്രീജിത്തിന്റെ കസ്റ്റിഡിമരണം; റൂറല്‍ ടാസ്‌ക് ഫോഴ്‌സ് പ്രതികൂട്ടിലാകുന്നു
കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ റൂറല്‍ ടാസ്‌ക് ഫോഴ്‌സ് (ആര്‍ടിഎഫ്) പ്രതികൂട്ടിലാകുന്നു. കഴിഞ്ഞ ആറിന് രാത്രിയില്‍ ശ്രീജിത്തിനെ വീട്ടിലെത്തി അറസ്റ്റു ചെയ്യുന്നത് എആര്‍ ക്യാമ്പിലുള്ള ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു. കളമശേരി എആര്‍ ക്യാമ്പിലെ പോലീസുകാരായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെ ശ്രീജിത്തിന്റെ മരണം വിവാദമായതോടെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
രാത്രിയില്‍ വീട്ടിലെത്തിയ ടാസ്‌ക് ഫോഴ്‌സ് സംഘം മര്‍ദിച്ച ശേഷമാണ് ശ്രീജിത്തിനെ വണ്ടിയില്‍ കയറ്റിക്കൊണ്ടു പോയതെന്നാണു ഭാര്യ അഖില പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരിക്കുന്നത്. ഈ മൊഴിയുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ ശ്രീജിത്ത് മര്‍ദനത്തിനിരയായതായി വ്യക്തമായിരുന്നു. ഇതോടെയാണ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ മൂവരെയും ചോദ്യം ചെയ്യുന്നതിനായി ആലുവ പോലീസ് ക്ലബ്ബിലേക്കു വിളിച്ചു വരുത്തിയത്.
ദേവസ്വം പാടത്തെ വിഷയങ്ങള്‍ വിവാദമായതോടെ ടാസ്‌ക് ഫോഴ്‌സിനെപ്പറ്റി പല ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ഇവരുടെ മര്‍ദന മുറകള്‍ അതിരു വിടുന്നതായി ഇന്‍റലിജന്‍സ് വിഭാഗം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രധാനമായും ഗുണ്ടകളെ നേരിടുന്നതിനായാണ് ആര്‍ടിഎഫ് പ്രവര്‍ത്തിച്ചിരുന്നത്. പ്രതികളോടും മറ്റും മോശമായി സംസാരിക്കുകയും ക്രൂരമായി മര്‍ദിക്കുന്നതിനും സ്‌ക്വാഡ് അംഗങ്ങള്‍ക്കെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു.
ശ്രീജിത്തിന്‍റെ ഭാര്യ അഖിലയുടെ മൊഴി അനുസരിച്ചു കാവി മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച ഒരാളും, ജീന്‍സും ടി ഷര്‍ട്ടും ധരിച്ച ഒരാളും മറ്റൊരാളും ചേര്‍ന്നാണു വീട്ടിലെത്തിയത്. തനിക്ക് ഒന്നും പറയുമ്പോള്‍ ഞങ്ങള്‍ക്ക് എല്ലാം അറിയാം എന്നു പറഞ്ഞു മര്‍ദിച്ചു വീട്ടില്‍നിന്നു കൊണ്ടു പോവുകയായിരുന്നു. സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെലുണ്ടായിട്ടുണ്ടെന്ന് ആദ്യം മുതല്‍ നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ അങ്ങനെ ആരുടെയങ്കിലും നിര്‍ദേശപ്രകാരമാണോ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നു പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം, ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ പേരില്‍ കുറ്റങ്ങള്‍ ചുമത്തി ലോക്കല്‍ പോലീസിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപണങ്ങളുണ്ട്.
ഒന്നുകിൽ മഅദനിയെ വെറുതെ വിടുക.. അല്ലെങ്കിൽ തൂക്കിലേറ്റുക! മഅദനിക്കൊപ്പം മന്ത്രി കെടി ജലീൽ