പ്രതികളെ ക്രൂരമായി മർദ്ദിക്കുന്ന പതിവ് എസ്ഐ ദീപകിനുണ്ട്.. വരാപ്പുഴ കസ്റ്റഡി കൊലയിൽ മൊഴി!
കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ എസ്ഐ ദീപകിന് എതിരെ മജിസ്ട്രേറ്റിന്റെ മൊഴി. പ്രതികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന പതിവ് ദീപകിനുണ്ട് എന്നാണ് പറവൂര്‍ മജിസ്ട്രേറ്റ് ആയിരുന്ന എം സ്മിത മൊഴി നല്‍കിയിരിക്കുന്നത്. ഹൈക്കോടതി രജിസ്ട്രാറിനാണ് മൊഴി നല്‍കിയിട്ടുള്ളത്.
മുന്‍പും ദീപക് ഇത്തരത്തില്‍ പ്രതികളെ മര്‍ദ്ദിച്ച് കൊണ്ടുവന്നിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ എസ്ഐ ആവശ്യപ്പെട്ടപ്പോള്‍ കാണാതെ റിമാന്‍ഡ് റിമാന്‍ഡ് ചെയ്യാനാകില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. പ്രതികളെ മര്‍ദ്ദിച്ചതിന്റെ പേരില്‍ ദീപകിനെ മുന്‍പും കോടതി താക്കീത് ചെയ്തിട്ടുണ്ടെന്നും മജിസ്ട്രേറ്റ് മൊഴി നല്കി.
പ്രതിയെ കാണാന്‍ മജിസ്ട്രേറ്റ് കൂട്ടാക്കിയില്ലെന്ന് എസ്ഐ ദീപക് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇത് പ്രകാരമാണ് മജിസ്ട്രേററില് നിന്നും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്. ശ്രീജിത്ത് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിക്കുന്ന സമയത്താണ് റിമാന്‍ഡ് ആവശ്യവുമായി ദീപക് സമീപിച്ചതെന്നും മജിസ്ട്രേറ്റ് മൊഴി നല്‍കിയിട്ടുണ്ട്.
വരാപ്പുഴയിലെ വാസുദേവന്‍ എന്നയാളുടെ വീടാക്രമിച്ച കേസിലെ പ്രതിയാണ് എന്നാരോപിച്ചാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്നും ആര്‍പിഎഫ് സംഘം കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ സ്റ്റേഷനില്‍ എ്ത്തിച്ച ശേഷം ശ്രീജിത്തിനെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കി. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് ശ്രീജിത്ത് മരണപ്പെട്ടു. അന്ന് രാത്രി ഒന്നരയോടെയാണ് അവധിയിലുണ്ടായിരുന്ന എസ്ഐ ദീപക് സ്റ്റേഷനിലെത്തി ശ്രീജിത്തിനെ മര്‍ദിച്ചത് എന്നാണ് കണ്ടെത്തല്‍.