ശ്രീജിത്തിന്റെ ജനനേന്ദ്രിയത്തിൽ പോലീസ് കയ്യൊപ്പ്.. പോലീസിന് കുരുക്ക് മുറുക്കി കണ്ടെത്തൽ
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെ കുരുക്കിലാക്കി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പോലീസ് മര്‍ദ്ദനം തന്നെയാണ് ശ്രീജിത്തിനേറ്റത് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഫോറന്‍സിക് വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നത്.
പുറത്ത് നടന്ന അടിപിടിയിലാണ് ശ്രീജിത്തിന് പരിക്കേറ്റത് എന്ന പോലീസ് വാദം അപ്പാടെ തള്ളിക്കളയുന്നതാണ് ഫോറന്‍സിക് വിദഗ്ധരുടെ കണ്ടെത്തല്‍. പോലീസിന്റെ വിരലടയാളം പതിഞ്ഞ ക്ഷതങ്ങളാണ് ശ്രീജിത്തിന്റെ ശരീരത്തിലെങ്ങും.
പതിനെട്ട് മുറിവുകൾ
പതിനെട്ട് മുറിവുകളാണ് ശ്രീജിത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. ഈ മുറിവുകളുടെ സ്വഭാവം പരിശോധിച്ചതില്‍ നിന്നും സാധാരണയുള്ള അടിപിടിക്കേസുകളില്‍ സംഭവിക്കുന്നതല്ല ഇവയെന്ന നിഗമനത്തിലാണ് വിദഗ്ധര്‍. അത് മാത്രമല്ല സംസ്ഥാനത്ത് ഇതുവരെയുള്ള കസ്റ്റഡി മരണക്കേസുകളില്‍ കണ്ടെത്തിയിട്ടുള്ള മുറിവുകള്‍ക്ക് സമാനമാണ് ശ്രീജിത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയ പതിനെട്ട് മുറിവുകള്‍.
പോലീസ് കയ്യൊപ്പ്
പോലീസില്‍ നിന്നും ശ്രീജിത്തിന് ക്രൂരമര്‍ദ്ദനമേറ്റു എന്നതിന്റെ പ്രകടമായ തെളിവ് ജനനേന്ദ്രിയ ഭാഗത്തെ മുറിവുകളാണ്. ഇവ പോലീസിന്റെ കയ്യൊപ്പ് പതിഞ്ഞവയാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ അടിവരയിടുന്നു. ശ്രീജിത്തിന്റെ വൃഷണങ്ങളുടെ ഉള്ളില്‍ രക്തം കട്ട പിടിച്ചിരുന്നു. ഇതിന്റെ പല അടരുകളില്‍ പരിശോധന നടത്തിയിട്ടുണ്ട്.
ബൂട്ടിട്ട് ചവിട്ടി
പോലീസ് ബൂട്ടിന്റെ ഉപ്പൂറ്റി കൊണ്ട് ശ്രീജിത്തിന്റെ വയറിന് ചവിട്ടിയത് മൂലമുണ്ടായ മുറിവും തിരിച്ചറിഞ്ഞിട്ടുണ്ട്. വയറിന്റെ തൊലിപ്പുറത്ത് ചതവില്ലെങ്കിലും ചെറുകുടലിന് മാരകമായ പരുക്കാണ് ഈ ചവിട്ട് മൂലം ഉണ്ടായിരിക്കുന്നത്. വയറിന് പുറത്ത് മുറിവ് കാണാതിരിക്കാന്‍ തുണിയോ പ്ലാസ്റ്റിക് ഷീറ്റോ ഇട്ട ശേഷമാണ് ബൂട്ടിട്ട് ചവിട്ടിയിരിക്കുന്നതെന്നാണ് നിഗമനം. ഇത്തരത്തില്‍ ആവര്‍ത്തിച്ച് തൊഴിയേറ്റിട്ടുണ്ട് ശ്രീജിത്തിന്.
ചെറുകുടൽ മുറിഞ്ഞ് വേർപെട്ടു
ഈ മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ചെറുകുടല്‍ മുറിഞ്ഞ് വേര്‍പെട്ട് പോകാറായിരുന്നു. ചെറുകുടലിലെ മുറിവാണ് മരണകാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടല് മുറിഞ്ഞപ്പോള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പുറത്തേക്ക് വന്നു. ഇത് രക്തത്തില്‍ കലര്‍ന്ന് അണുബാധയുണ്ടായി. അണുബാധ മറ്റ് ആന്തരിക അവയവങ്ങളിലേക്കും പടര്‍ന്നതാണ് മരണത്തിന് കാരണമായത് എന്നാണ് കണ്ടെത്തല്‍.
പോലീസ് വാഹന പരിശോധന
ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം പോലീസ് വാഹനത്തില്‍ വെച്ചാണ് മര്‍ദ്ദിച്ചത് എന്നറിയാന്‍ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. പോലീസ് വാഹനങ്ങളില്‍ ശ്രീജിത്തിന്റെ രക്തമോ തലമുടിയോ വീണിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനയുടെ ഫലം വരാനിരിക്കുന്നതേ ഉള്ളൂ. അതിനിടെ കേസില്‍ എസ്പി എവി ജോര്‍ജിനെ പ്രതിയാക്കുന്ന കാര്യത്തില്‍ ഡിജിപി നിയമോപദേശം നല്‍കാത്തത് വിവാദമായിരിക്കുകയാണ്.