ശ്രീജിത്തിന്റെ തല സെല്ലിന്റെ അഴികളില്‍ ഇടിച്ചു.. ഇരുചെവികളും കൂട്ടിയടിച്ചു! എസ്ഐ ദീപകിന്റെ പൈശാചികത
കൊച്ചി: സമാതകളില്ലാത്ത ക്രൂരതയാണ് ശ്രീജിത്തെന്ന ചെറുപ്പക്കാരനോട് വരാപ്പുഴ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ദീപകും പോലീസുകാരും ചേര്‍ന്ന് കാട്ടിയത് എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ശ്രീജിത്തിനെ എസ്‌ഐ അടക്കമുള്ളവര്‍ മൃഗീയമായി മര്‍ദിച്ചതിന് കുടുംബം ഉള്‍പ്പെടെ സാക്ഷിയാണ്. ദീപകിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എസ്‌ഐ ദീപകിനെ കുരുക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിട്ടുണ്ട്. ശ്രീജിത്തിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത കൂട്ടുപ്രതികളാണ് എസ്‌ഐ ദീപകിന്റെ ക്രൂരതകള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
പോലീസിനെതിരെ വെളിപ്പെടുത്തൽ
വരാപ്പുഴയിലെ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയെന്ന് പറഞ്ഞാണ് പോലീസ് ശ്രീജിത്തിനെ അന്ന് കസ്റ്റഡിയിലെടുത്തത്. അന്ന് ശ്രീജിത്തിനൊപ്പം പോലീസ് പിടികൂടിയ വിനു, സുധി, സജിത്ത്, ശരത്ത് എന്നിവരാണ് എസ്‌ഐ ദീപകിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ശ്രീജിത്തിന്റെ വീട്ടില്‍ വെച്ചാണ് ഈ നാല് പേര്‍ മാധ്യമങ്ങളെ കണ്ടത്. ശ്രീജിത്തിനെ കൂടുതല്‍ പോലീസുകാര്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയ പോലീസുകാരും ശ്രീജിത്തിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു.
എസ്ഐ ദീപകിന്റെ ക്രൂരത
അതിന് ശേഷമാണ് ശ്രീജിത്തിന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടത്. വെള്ളിയാഴ്ച രാത്രി എസ്‌ഐ ദീപക് ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചു. വയറുവേദനിച്ച് കിടന്ന ശ്രീജിത്തിനെ അസഭ്യം പറഞ്ഞ് കൊണ്ടാണ് ദീപക് ചവിട്ടുകയും തല്ലിച്ചതച്ചക്കുകയും ചെയ്തത്. അറസ്റ്റിലായ സമയം സിഐ ക്രിസ്പിന്‍ സാം വരാപ്പുഴ സ്റ്റേഷനില്‍ വന്നിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. അന്ന് വരാപ്പുഴ സ്റ്റേഷനിലെ ലോക്കപ്പ് മുറി പോലീസ് ഇടിമുറിയാക്കിയെന്നും സുഹൃത്തുക്കള്‍ പറയുന്നു. ശ്രീജിത്തിന്റെ തല പിടിച്ച് ദീപക് സെല്ലിന്റെ അഴികളില്‍ ഇടിച്ചു.
ഭക്ഷണമോ വെള്ളമോ കൊടുത്തില്ല
ശ്രീജിത്തിന്റെ ഇരുചെവികളും എസ്‌ഐ കൂട്ടിയടിച്ചുവെന്നും ആശുപത്രിയിലെത്തിക്കാന്‍ കരഞ്ഞ് പറഞ്ഞിട്ടും കേട്ടില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. വയറുവേദനയെന്ന് പറഞ്ഞപ്പോഴൊക്കെ പോലീസ് ശ്രീജിത്തിനെ അവഗണിച്ചു. രാത്രി വരെ ഭക്ഷണമോ വെള്ളവോ ശ്രീജിത്തിന് കൊടുത്തിരുന്നില്ല. പിന്നീട് ഭക്ഷണം നല്‍കിയപ്പോള്‍ കഴിക്കാന്‍ പറ്റിയ അവസ്ഥയില്‍ ആയിരുന്നില്ല ശ്രീജിത്തെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. ഇതോടെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എസ്‌ഐ ദീപകിന്റെ പങ്ക് പൂര്‍ണമായും പുറത്തായിരിക്കുകയാണ്.
പ്രതികളെ തിരിച്ചറിഞ്ഞു
അതിനിടെ ശ്രീജിത്തിന്റെ മരണത്തില്‍ ആരോപണ വിധേയരായതും പ്രതി ചേര്‍ക്കപ്പെട്ടതുമായ പോലീസുകാര്‍ക്ക് തിരിച്ചറിയല്‍ പരേഡ് നടത്തി. ശ്രീജിത്തിന്റെ അമ്മ ശ്യാമള, ഭാര്യ അഖില, സഹോദരന്‍ സജിത്ത് എന്നിവരാണ് തിരിച്ചറിയല്‍ പരേഡിന് എത്തിയത്. ഒപ്പം അയല്‍വാസികളും തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തു. ശ്രീജിത്തിനെ മര്‍ദ്ദിച്ചവരെന്ന് പറയുന്ന മൂന്ന് ആര്‍ടിഎഫുകാരെയും ശ്രീജിത്തിന്റെ കുടുംബം തിരിച്ചറിഞ്ഞു. പ്രതികള്‍ക്ക് രൂപമാറ്റം സംഭവിച്ചിട്ടുണ്ട് എങ്കിലും അവരെ താന്‍ തിരിച്ചറിഞ്ഞുവെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പറയുന്നു. കാക്കനാട് ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.
സിബിഐ അന്വേഷണം വേണം
അതിനിടെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാണിച്ച് ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. അഖിലയുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വരുന്ന വെളളിയാഴ്ച ഹര്‍ജി കോടതി പരിഗണിക്കും. മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരും എസ്‌ഐ ദീപകും അടക്കം നാല് പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായിരിക്കുന്നത്. കൂടുതല്‍ പോലീസുകാരുടെ അറസ്റ്റുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ എസ്‌ഐ ദീപകിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
പിണറായിയുടെ നാട്ടിലെ നാല് ദുരൂഹമരണങ്ങൾ.. സൗമ്യയും സുഹൃത്തുക്കളും സംശയത്തിൽ
ലിഗയുടെ മരണത്തിലെ ദുരൂഹത മറനീക്കുന്നു.. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിർണായക വിവരം പുറത്ത്