വരാപ്പുഴ കസ്റ്റഡി മരണം; പ്രതികളായ പോലീസുകാരെ തിരിച്ചെടുത്തു, പ്രതിഷേധവുമായി കുടുംബം
കൊച്ചി; വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ പ്രതികളായിരുന്ന പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇക്കാര്യം വ്യക്തമാക്കി ഐജി വിജയ് സാക്കറെ ഉത്തരവിറക്കി. ഏഴ് പോലീസുകാരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചിരിക്കുന്നത്.
പോലീസുകാരെ തിരിച്ചെടുത്ത നടപടി പ്രമുഖരെ സംരക്ഷിക്കാനാണെന്ന് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ അമ്മ ശ്യാമള പ്രതികരിച്ചു. സിഐ ക്രിസ്പിന്‍ സാം, എസ്‌ഐ ദീപക്, റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ സുമേഷ്, ജിതിന്‍, സന്തോഷ് എന്നിവരടക്കം ഏഴ് പോലീസുകാരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. തുടര്‍ന്നാണ് ഇവരെ സസ്‌പെന്റ് ചെയ്തത്.
പ്രതികള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടന്നിരുന്നു. അന്വേഷണം പൂര്‍ത്തിയായി. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ഒമ്പതു മാസത്തിന് ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത്. സസ്‌പെന്‍ഷനിലായിരുന്ന എറണാകുളം മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ നേരത്തെ തിരിച്ചെടുത്തിരുന്നു.
പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. ക്രിസ്പിന്‍ സാമിനോട് പോലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ എറണാകുളം ജില്ലാ ആസ്ഥാനത്തും എത്തണമെന്ന് ഉത്തരവില്‍ പറയുന്നു.
അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രതികളെ സര്‍വീസില്‍ തിരിച്ചെടുത്തത് എന്തിനാണെന്ന് ശ്യാമള ചോദിച്ചു. കേരളാ പോലീസ് സംഭവം അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. സിബിഐ അന്വേഷണമാണ് വേണ്ടത്. ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടതാണ്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശ്യാമള പറഞ്ഞു.
വരാപ്പുഴ സ്വദേശി വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ കഴിഞ്ഞ ഏപ്രില്‍ ആറിന് രാത്രിയാണ് എവി ജോര്‍ജിന്റെ നിയന്ത്രണത്തിലുള്ള ടൈഗര്‍ ഫോഴ്‌സ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. സ്‌റ്റേഷനിലെത്തിച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ ശ്രീജിത്ത് മരിച്ചുവെന്നാണ് കേസ്.