ശ്രീജിത്ത് കൊലക്കേസിൽ യഥാർത്ഥ പ്രതികൾ തിരശ്ശീലയ്ക്ക് പിന്നിൽ.. പുതിയ വെളിപ്പെടുത്തൽ
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസ് തലത്തില്‍ വന്‍ കളികളാണ് നടക്കുന്നത് എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. നിലവില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരായ മൂന്ന് പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ ബലിയാടുകളാണ് എന്നും ഉന്നതരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ അറസ്റ്റുകളെന്നുമാണ് ആരോപണം ഉയരുന്നത്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജിതിന് രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നീ പോലീസുകാരാണ് ഉന്നതെ ഉദ്യോഗത്ഥരെ കുരുക്കിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളും ഇതേ ആരോപണം ഉന്നയിക്കുന്നു.
തങ്ങൾ ബലിയാടുകളാണ്
ഒരു സംഘം വീട് കയറി ആക്രമിച്ചതില്‍ മനംനൊന്ത് വാസുദേവന്‍ എന്നയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വാസുദേവന്റെ വീടാക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഇല്ലായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ശ്രീജിത്തിനെ വീട്ടില്‍ നിന്നും പിടികൂടിയ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ മൂന്ന് പോലീസുകാരെയാണ് കൊലക്കുറ്റം ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. എന്നാല്‍ തങ്ങള്‍ നിരപരാധികളാണ് എന്നും ഉന്നത ഉദ്യോഗസ്ഥരെ കുടുക്കാന്‍ തങ്ങളെ ബലിയാടാക്കുകയാണ് ചെയ്യുന്നതെന്നുമാണ് ഈ പോലീസുകാരുടെ ആരോപണം. ഇവരുടെ വെളിപ്പെടുത്തല്‍ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
ഉന്നതർക്ക് വേണ്ടി ഗൂഢാലോചന
വരാപ്പുഴ സ്റ്റേഷന് കേന്ദ്രീകരിച്ച് തങ്ങളെ കേസില്‍ കുടുക്കാനുള്ള ഗൂഢാലോചന നടന്നുവെന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, ജിതിന് രാജ്, സുമേഷ് എന്നിവര്‍ വെളിപ്പെടുത്തുന്നു. വീഡിയോയില്‍ ഇവര്‍ പറയുന്നത് ഇതാണ്: എത്രയും പെട്ടെന്ന് വാരാപ്പുഴ സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് തങ്ങള്‍ക്ക് അന്ന് ലഭിച്ച അടിയന്തര നിര്‍ദേശം. തുടര്‍ന്ന് തങ്ങള്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ശ്രീജിത്ത് അടക്കമുള്ള പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിഐ ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥലം പരിചയമില്ലെന്ന് പറഞ്ഞപ്പോള്‍ സഹായത്തിന് ആളുണ്ടാകുമെന്ന് സിഐ വ്യക്തമാക്കി. ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരന് ഗണേശനാണ് ശ്രീജിത്ത് അടക്കമുള്ളവരുടെ വീട് കാണിച്ച് തന്നത്. ഏഴോളം പ്രതികളുടെ വീടുകളില്‍ അതിന് മുന്‍പ് പോയിരുന്നു.
വെളിപ്പെടുത്തൽ വീഡിയോ
തങ്ങള്‍ ചെന്നപ്പോള്‍ ശ്രീജിത്ത് വീട്ടില്‍ കമിഴ്ന്ന് കിടക്കുകയായിരുന്നു. പോലീസ് ആണെന്നും കൂടെ വരണമെന്നും പറഞ്ഞു. ശ്രീജിത്തിന്റെ ഭാര്യ ചെന്നാണ് അയാളെ എഴുന്നേല്‍പ്പിച്ചത്. തങ്ങളോടൊപ്പം വന്ന ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനിലേക്ക് എത്തിച്ചത് സിഐ അയച്ച രണ്ട് വണ്ടികളിലാണ്. ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനിലെത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത്. ശേഷം മറ്റ് പ്രതികളെ തേടിപ്പോയി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ മേലുദ്യോഗസ്ഥരില്‍ നിന്നും തങ്ങള്‍ക്ക് അഭിനന്ദനം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് തങ്ങളെ കൊലക്കേസില്‍ പ്രതികളാക്കിയത്. ഇത് വ്യക്തമായ ഗൂഢാലോചനയാണെന്ന് ഈ പോലീസുകാര്‍ പറയുന്നു. ഇവര്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് ചിത്രീകരിച്ച വീഡിയോ ആണിത്.
നുണ പരിശോധനയ്ക്ക് തയ്യാർ
ശ്രീജിത്തിന് മര്‍ദ്ദനമേറ്റ് ആശുപത്രിയിലായ വിവരം മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങളെ ആരും അറിയിച്ചിരുന്നില്ല. തങ്ങളെ കുടുക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്തതാണ് അതെന്നാണ് സംശയിക്കുന്നത്. ശ്രീജിത്തിനെ മര്‍ദ്ദിച്ചവരെ സ്റ്റേഷനില്‍ വെച്ച് കണ്ടതായി ഭാര്യ മൊഴി നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ അന്ന് രാവിലെ തന്നെ പെരുമ്പാവൂരിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. പിന്നെങ്ങനെയാണ് അത്തരമൊരു മൊഴി വന്നതെന്ന് അറിയില്ല. തങ്ങളെ ബലിയാടാക്കി യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്തുകയാണ്. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും കോടതിയില്‍ സത്യം തെളിയിക്കുമെന്നും ഇവര്‍ പറയുന്നു. ശ്രീജിത്തിന്റെ കുടുംബത്തിനും തങ്ങളുടെ കുടുംബത്തിനും നീതി വേണം.
ഇതും ഉരുട്ടിക്കൊലയോ
ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ വന്ന പോലീസുകാര്‍ വീട്ടില്‍ വെച്ചും മര്‍ദ്ദിച്ചതായി അമ്മയും ഭാര്യയും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശ്രീജിത്തിനെ സ്റ്റേഷനിലെത്തിച്ച ശേഷം ഉരുട്ടിക്കൊലപ്പെടുത്തുകയായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. കാരണം ശ്രീജിത്തിന്റെ ശരീരത്തിലെ അസാധാരണമായ ചതവുകള്‍ സൂചിപ്പിക്കുന്നത് ഉരുട്ടിക്കൊലയെന്ന സാധ്യതയാണ്. അതേസമയം താഴെത്തട്ടിലുള്ള പോലീസുകാരെ പ്രതികളാക്കി ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന് രക്ഷപ്പെടാനുള്ള കളമൊരുക്കുകയാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുകയും ഒരു രാത്രി മുഴുവന്‍ മര്‍ദ്ദിച്ച് മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്തത് എന്ന കണ്ടെത്തല്‍ പോലീസിനെതിരെ വന്‍ രോഷം ഉയര്‍ന്ന് വരാന്‍ കാരണമായിട്ടുണ്ട്.
വ്യാജ ഹർത്താലിന്റെ ലക്ഷ്യം 8 ജില്ലകളിൽ വർഗീയ കലാപമെന്ന് സൂചന! ഭീതിയൊഴിയാതെ കേരളം
സംഘികൾക്ക് പൊങ്കാലക്കാലം!!! മഹാഭാരതത്തിലെ ഇന്റർനെറ്റിന് അടപടലം ബിപ്ലബ ട്രോളുകൾ... എങ്ങനെ കഴിയുന്നു!