ശ്രീജിത്തിനെ തല്ലിക്കൊന്ന സംഭവത്തിൽ സിപിഎമ്മും പ്രതിസ്ഥാനത്ത്! കുടുംബം പാർട്ടിക്കെതിരെ
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിപിഎം പ്രതിസന്ധിയിലേക്ക്. പ്രാദേശിക സിപിഎം നേതൃത്വത്തിനെതിരെ ശ്രീജിത്തിന്റെ കുടുംബം രംഗത്ത് വന്നിരിക്കുകയാണ്. ശ്രീജിത്തിന്റെ സഹോദരന്‍ രഞ്ജിത്താണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
വരാപ്പുഴയില്‍ ഉണ്ടായ പ്രാദേശിക സംഘര്‍ഷങ്ങളാണ് ആദ്യം വാസുദേവന്റെയും പിന്നീട് ശ്രീജിത്തിന്റെയും മരണത്തില്‍ കലാശിച്ചത്. ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നില്‍ പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ കൈകളുണ്ട് എന്നാണ് ആരോപണം.
സിപിഎമ്മിനെതിരെ കുടുംബം
ശ്രീജിത്തിനെ ആള് മാറിയാണ് പോലീസ് പിടികൂടിയതെന്ന ആരോപണം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. തുളസീദാസന്‍ എന്ന ശ്രീജിത്തിനെയായിരുന്നുവത്രേ പാര്‍ട്ടി ഉദ്ദേശിച്ചത്. പാര്‍ട്ടി ഉദ്ദേശിച്ച ആളാണെന്ന് തെറ്റിദ്ധരിച്ചാണ് ശ്രീജിത്തിനെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതെന്ന് രഞ്ജിത്ത് പറയുന്നു. സിപിഎം തങ്ങളുടെ കുടുംബത്തോട് നിസ്സഹകരണമാണ് കാണിക്കുന്നത്. ശ്രീജിത്ത് മരിച്ച ശേഷം ആരും വന്നിരുന്നില്ല. ബാക്കി പ്രതികളെക്കാളും ക്രൂരമായാണ് ശ്രീജിത്തിനെ മര്‍ദ്ദിച്ചത്. ശ്രീജിത്തിന്റെ വീട് തന്നെ തേടിപ്പിടിച്ച് വന്നത് പാര്‍ട്ടി ഉദ്ദേശിച്ച ആളെ ഒതുക്കുക എന്ന ലക്ഷ്യത്തിലാണ് എന്നും രഞ്ജിത്ത് പറയുന്നു. ശ്രീജിത്ത് എന്ന് പറഞ്ഞ് കാണിച്ച് കൊടുത്തത് തങ്ങളുടെ വീടാണ്.
മുകളിൽ നിന്നും സമ്മർദ്ദം
കൊണ്ടുപോകുന്ന വഴിക്ക് ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ട്. സ്‌റ്റേഷനിലിട്ടും മര്‍ദ്ദിച്ചു. എസ്‌ഐയ്ക്ക് അത്തരത്തിലുള്ള നിര്‍ദ്ദേശം കിട്ടിയത് കൊണ്ടാണ് ക്രൂരമായി മര്‍ദ്ദിച്ചത്. തങ്ങളെ സ്‌റ്റേഷന്‍ കോംപൗണ്ടില്‍ പോലും കയറ്റിയില്ല. അത്രയും പ്രഷര്‍ മുകളില്‍ നിന്നും ഉണ്ടായിരുന്നു. സ്ത്രീകളെ അടക്കം ആട്ടിയോടിക്കുകയാണ് ചെയ്തത്. ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്നും ഈ ശ്രീജിത്ത് അല്ലെങ്കില്‍ മറ്റൊരു ശ്രീജിത്ത് കൊല്ലപ്പെടുമായിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു. വാസുദേവന്റെ മകന്‍ വിനീഷ് നല്‍കിയ മൊഴിയിലും ശ്രീജിത്തിന്റെ പേര് ഇല്ലായിരുന്നുവെന്നും വ്യക്തമായ ഗൂഢാലോചന ഇക്കാര്യത്തില്‍ നടന്നിട്ടുണ്ടെന്നും രഞ്ജിത്ത് പറയുന്നു.
ശ്രീജിത്തിനോട് പകയോ
അതേസമയം ആള് മാറിയിട്ടില്ലെന്നും പാര്‍ട്ടി ഉദ്ദേശിച്ചത് കൊല്ലപ്പെട്ട ശ്രീജിത്തിനെ തന്നെയാണ് എന്നുമാണ് മറ്റൊരു റിപ്പോര്‍ട്ട്. ശ്രീജിത്തിന് നേര്‍ക്ക് സിപിഎമ്മിന് പക ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിപിഎം വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നതിലുള്ള വൈരാഗ്യം മൂലമാണ് ശ്രീജിത്ത് പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടത് എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളെ 24 മണിക്കൂറിനകം പിടികൂടണമെന്ന് സിപിഎം എറണാകുളം ജില്ലാ നേതൃത്വം പോലീസിന് അന്ത്യ ശാസനം നല്‍കിയിരുന്നുവെന്നാണ് മംഗളം വാര്‍ത്തയില്‍ പറയുന്നത്. ശ്രീജിത്തിനെ കാട്ടിക്കൊടുത്തത് വാസുദേവന്റെ സഹോദരനും സിപിഎമ്മുകാരനുമായ ഗണേശനാണ്.
പാർട്ടി വിട്ടതിൽ വൈരാഗ്യമോ
ആലുവ റൂറല്‍ എസ്പിയായ എവി ജോര്‍ജിനോട് പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടത് സിപിഎമ്മിലെ ഉന്നതനാണ് എന്നും വാര്‍ത്തകളുണ്ട്. എവി ജോര്‍ജിന്റെ പ്രത്യേക സംഘമാണ് ശനിയാഴ്ച പുലര്‍ച്ചെ ശ്രീജിത്തിനെ ഉള്‍പ്പെടെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ ദേവസ്വം പാടത്തെ ഭൂരിപക്ഷം കുടുംബങ്ങളും അടുത്ത കാലം വരെ സിപിഎം അനുഭാവികളായിരുന്നു. എന്നാല്‍ വാര്‍ഡ് ബിജെപി പിടിച്ചെടുത്തതോടെ സ്ഥിതി മാറി. നിരവധി സിപിഎം കുടുംബങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നു. ശ്രീജിത്തിന്റെ കുടുംബവും അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് സൂചന. ഇതോടെയാണ് ഈ കുടുംബത്തോടുള്ള പകയുടെ തുടക്കം.
സിപിഎം പ്രതിസന്ധിയിൽ
പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന് ബിജെപിയോട് വലിയ അനുഭാവം ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വീടി കയറി ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാസുദേവനും നേരത്തെ സിപിഎം അനുഭാവി ആയിരുന്നുവെങ്കിലും പിന്നീട് ബിജെപിക്കൊപ്പം ചേര്‍ന്നു. വാസുദേവനെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ സിപിഎം ശ്രമം നടത്തി വരികയായിരുന്നു. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ടപ്പോള്‍ സിപിഎം ആണ് പ്രതിരോധം തീര്‍ത്തത്. എന്നാല്‍ അതിന് പിന്നാലെ കസ്റ്റഡിയില്‍ ശ്രീജിത്ത് മരണപ്പെട്ടത് സിപിഎമ്മിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.
ജിഷയുടെ അമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്.. കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..
ശ്രീജിത്ത് കൊലക്കേസിൽ യഥാർത്ഥ പ്രതികൾ തിരശ്ശീലയ്ക്ക് പിന്നിൽ.. പുതിയ വെളിപ്പെടുത്തൽ