'എഴുന്നേറ്റ് വീട്ടില്‍ പോടാ...' ശ്രീജിത്തിനോട് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പറഞ്ഞത്?
തിരുവനന്തപുരം: രണ്ട് വര്‍ഷത്തോളമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ് ശ്രീജിത്ത്. സഹോദരന്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി തേടിയാണ് ശ്രീജിത്തിന്റെ സമരം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു ശ്രീജിത്തിന്റെ കുടുംബത്തെ ആകെ ഉലച്ച ആ സംഭവം നടന്നത്.
പ്ലിംഗിത്തല, ചമ്മിത്തല, ചെന്നിയടി, കൊതുക് രമേശ്... ശ്രീജിത്ത് വിഷയത്തിൽ ചെന്നിത്തലയ്ക്ക് അപടലം ട്രോൾ
എന്നാല്‍ അന്ന് ശ്രീജിത്ത് സമീപിച്ചപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടേയും ആഭ്യന്തര മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയുടേയും പ്രതികരണം വളരെ മോശമായിരുന്നു എന്ന ആരോപണം ആണ് ഇപ്പോള്‍ ഉയരുന്നത്. രമേശ് ചെന്നിത്തല പറഞ്ഞതിനെ കുറിച്ച് കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ സുഹൃത്തായിരുന്നു അദ്ദേഹത്തിന് മുന്നില്‍ വച്ച് തന്നെ ആക്ഷേപം ഉന്നയിച്ചത്.
എന്നാലിപ്പോള്‍ ശ്രീജീത്തിന്റെ അമ്മ തന്നെ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും എതിരെ രംഗത്തെത്തിയിരിക്കുകയാണ്. എന്താണ് അവര്‍ അന്ന് ശ്രീജിത്തിനോട് പറഞ്ഞതും ചെയ്തതും...?
എഴുന്നേറ്റ് വീട്ടില്‍ പോടാ...
'ഇവിടെ ഇങ്ങനെ കിടന്നാല്‍ മഴ നനഞ്ഞ് പനി പിടിക്കും. എഴുന്നേറ്റ് വീട്ടില്‍ പോടാ...' രമേശ് ചെന്നിത്തലും ഉമ്മന്‍ ചാണ്ടിയും ഇങ്ങനെ പറഞ്ഞു എന്നാണ് ശ്രീജിത്തിന്റെ അമ്മ പറയുന്നത്. മംഗളം ആണ് ശ്രീജിത്തിന്റെ അമ്മയുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യുഡിഎഫ് ഭരണം
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയും ആയിരിക്കെ ആണ് ശ്രീജിത്തിന്റെ സഹോദരന്‍ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പടുന്നത്. നീതി തേടി അവരെ സമീപിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം ഇത്തരത്തിലായിരുന്നു എന്നാണ് രമണിയുടെ ആരോപണം.
ഓഫീസുകള്‍ കയറിയിറങ്ങി
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, മകന്റെ മരണത്തില്‍ നീതി തേടി പല തവണ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടുണ്ട് എന്ന് രമണി പറയുന്നുണ്ട്. എന്നാല്‍ അനുകൂലമായ നിലപാട് ഒരിക്കലും ഉണ്ടായിട്ടില്ലത്രെ.
മുഖ്യമന്ത്രിക്ക് കാണണ്ട?
മുഖ്യമന്ത്രി തങ്ങളെ കാണാന്‍ പോലും പലപ്പോഴും തയ്യാറായിരുന്നില്ല എന്ന ആരോപണവും രമണി ഉന്നയിക്കുന്നുണ്ട്. താനും ശ്രീജിത്തും കൂടി ചെന്നപ്പോള്‍ പോലീസ് സെക്രട്ടേറിയറ്റിനകത്തേക്ക് കടത്തി വിടാന്‍ പോലും തയ്യാറായിരുന്നില്ല എന്നാണ് ആരോപണം. പല തവണ ഇത് ആവര്‍ത്തിച്ചതായും രമണി ആരോപിച്ചു.
മൂത്ത മകന് നേര്‍ക്കും
കേസില്‍ ശക്തമായ സമരം നടത്തി വരവേ, മൂത്ത മകന് നേര്‍ക്കും ആക്രമണം ഉണ്ടായതായി ഇവര്‍ ആരോപിക്കുന്നുണ്ട്. മൂത്തമകനെ അപകടത്തില്‍ പെടുത്തുകയായിരുന്നു എന്നാണ് രമണി പറയുന്നത്. ഇതോടെ ഇയാള്‍ക്ക് ജോലി ചെയ്യാന്‍ പോലും പറ്റാത്ത സ്ഥിതിയായി എന്നും ആരോപണം ഉന്നയിക്കുന്നു.
സിബിഐ അന്വേഷണം വന്നാല്‍
കേസില്‍ സിബിഐ അന്വേഷണം വേണം എന്ന ആവശ്യത്തില്‍ തന്നെയാണ് രമണിയും ഉറച്ച് നില്‍ക്കുന്നത്. സിബിഐ അന്വേഷണം തുടങ്ങിയാല്‍ ശ്രീജിത്തിന്റെ സമരം അവസാനിക്കും എന്നാണ് ഇവരും പ്രതീക്ഷിക്കുന്നത്.