സജിത്തിനെ തേടി വന്നവര്‍ ശ്രീജിത്തിന്റെ ജീവനെടുത്തു, അഖിലയുടെ ഞെട്ടിപ്പിക്കുന്ന മൊഴി!!
പോലീസിനെതിരെ ശ്രീജിത്തിന്റെ ഭാര്യയുടെ മൊഴി
വരാപ്പുഴ: പോലീസുകാരുടെ ക്രൂരതയ്ക്ക് മുന്നില്‍ ജീവന്‍ നഷ്ടപ്പെട്ട ശ്രീജിത്ത് മലയാളി മന:സ്സാക്ഷിയുടെ വേദനയായി തുടരുന്നതിനിടെ പുതിയ വെളിപ്പെടുത്തല്‍ പുറത്ത്. പോലീസിന് ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ മൊഴിയാണ് ഇപ്പോള്‍ നിര്‍ണായകയായിരിക്കുന്നത്. ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തിനെ അന്വേഷിച്ചെത്തിയ പോലീസ് ആളുമാറി ശ്രീജിത്തിനെ പിടിച്ച് കൊണ്ടുപോയി ശേഷമാണ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടതെന്ന് അഖില മൊഴി നല്‍കിയിട്ടുണ്ട്.
ഇതോടെ കേസില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്. പോലീസിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കും ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണ്. നേരത്തെ കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് ശ്രീജിത്തിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളൊന്നുമില്ലെന്ന് പറവൂര്‍ താലൂക്കാശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോലീസ് മര്‍ദിച്ചതായി ശ്രീജിത്ത് മൊഴി നല്‍കിയിട്ടില്ലെന്നും സര്‍ജന്‍ പറഞ്ഞിരുന്നു. ഇത് പോലീസിന് പിടിവള്ളിയായിരുന്നു. എന്നാല്‍ ഭാര്യയുടെ മൊഴി വന്നത് പോലീസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ആളുമാറി കൊന്നു
പോലീസ് ആദ്യമേ കുറ്റവാളിയെ ഉറപ്പിച്ചാണ് വീട്ടിലെത്തിയതെന്ന് അഖില പറയുന്നു. സജിത്തിനെ തേടിയാണ് അവര്‍ വീട്ടിലെത്തിയത്. പറവൂരിലായിരുന്ന ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തിനെ വീടാക്രമണ വിവരം മൂത്ത സഹോദരന്‍ രഞ്ജിത്താണ് ഫോണില്‍ വിളിച്ചറിയിച്ചത്. എന്നാല്‍ ശ്രീജിത്ത് ഇക്കാര്യം അറിഞ്ഞിട്ട് പോലുമുണ്ടായിരുന്നില്ലെന്ന് അഖില മൊഴിയില്‍ പറയുന്നു. താന്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ശ്രീജിത്ത് നല്ല ഉറക്കത്തിലായിരുന്നു. ഇതിന് ശേഷം താനാണ് വീട് ആക്രമിച്ച കാര്യം ശ്രീജിത്തിനെ അറിയിച്ചത്. അന്ന് വാസുദേവന്റെ മകന്റൊപ്പം ശ്രീജിത്തിന് പണിക്ക് പോകേണ്ടതായിരുന്നു. എന്നാല്‍ തലേന്ന് ഉത്സവത്തിന് പോയ ക്ഷീണത്തില്‍ ഉറങ്ങി പോയെന്നും അതിനാല്‍ പോകാന്‍ സാധിച്ചില്ലെന്നു ശ്രീജ മൊഴിയില്‍ പറയുന്നു
സിപിഎം കുരുക്കില്‍
കസ്റ്റഡി മരണത്തില്‍ സിപിഎമ്മാണ് കുരുക്കിലായിരിക്കുന്നത്. മൊഴിമാറ്റി പറയാന്‍ സിപിഎം സ്വാധീനം ചെലുത്തിയെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം തേടിയെത്തിയിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോയവരെ തിരിച്ച് കൊണ്ടുവരാന്‍ സിപിഎം സ്വീകരിച്ച മാര്‍ഗങ്ങലാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ആത്മഹത്യ ചെയ്ത വാസുദേവന്‍ സിപിഎം അനുഭാവിയായിരുന്നു. അടുത്തിടെ ഇയാളും കുടുംബവും ബിഎംഎസില്‍ അംഗത്വമെടുത്തിരുന്നു. ഇതില്‍ സിപിഎമ്മിനുണ്ടായ എതിര്‍പ്പാണ് ഇയാളുടെ ആത്മഹത്യയിലേക്ക് നയിച്ചത്. നാട്ടില്‍ ക്ഷേത്രോത്സവ സമയത്തുണ്ടായ അക്രമങ്ങളില്‍ വാസുദേവന്റെ സഹോദരന്‍ ദിവാകരനും ഉള്‍പ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വാസുദേവന്റെ വീട്ടില്‍ ഗുണ്ടാ ആക്രമണമുണ്ടായി. ഇതോടെ അദ്ദേഹം തൂങ്ങി മരിക്കുകയായിരുന്നു. ക്ഷേത്രത്തിലെ അടിപിടി കേസ് വഴി വാസുദേവനെയും കുടുംബത്തെയും തിരിച്ച് പാര്‍ട്ടിയിലെത്തിക്കാന്‍ സിപിഎം കളിച്ച നാടകം വാസുദേവന്റെ ജീവനെടുക്കുകയായിരുന്നു.
മുന്‍വൈരാഗ്യം
വീട് ആക്രമിച്ച കേസിലെ പ്രതികളുടെ വീട് തേടി പോലീസ് എത്തിയപ്പോള്‍ വാസുദേവന്റെ സഹോദരന്‍ ഗണേശനാണ് ശ്രീജിത്തിന്റെ വീട് കാണിച്ച് കൊടുത്തത്. ഇത് ഗണേശന് ശ്രീജിത്തിനോടുള്ള മുന്‍ വൈരാഗ്യത്തിന്റെ പേരിലാണെന്ന് അഖില പറയുന്നു. സജിത്തിനെ അന്വേഷിച്ച് തന്നെയായിരുന്നു പോലീസെത്തിയത്. മഫ്ടിയിലാണ് പോലീസ് എത്തിയത്. പോലീസുകാരില്‍ ഒരാള്‍ മുണ്ടും ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ബാക്കി രണ്ടുപേര്‍ പാന്റ്‌സ് ധരിച്ചാണ് വന്നത്. എത്തിയ ഉടനെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിനെ വലിച്ച് കൊണ്ടുപോവുകയായിരുന്നു. ഉടനെ തന്നെ പോലീസുകാരില്‍ ഒരാള്‍ സജിത്തിനെ കിട്ടി എന്ന ഫോണില്‍ വിളിച്ച് അറിയിച്ചപ്പോള്‍ ഇത് സജിത്ത് അല്ല ശ്രീജിത്താണെന്ന് ഗണേശന്‍ വിളിച്ചു പറഞ്ഞു. ഇതിനിടെയാണ് ശ്രീജിത്തിനെ പോലീസുകാരന്‍ ബൂട്ടിട്ട് വയറ്റില്‍ ചവിട്ടിയത്. ഇതെല്ലാം താന്‍ കണ്ടെന്ന് അഖില മൊഴി നല്‍കിയിട്ടുണ്ട്. ഗണേശന്‍ പറഞ്ഞത് പ്രകാരമാണ് സജിത്തിനെയും പോലീസ് കൊണ്ടുപോയതെന്ന് അഖില പറയുന്നു.
നാട്ടുകാരും സാക്ഷി
ശ്രീജിത്തിനെ കൊണ്ടുപോകുമ്പോള്‍ സമീപത്തെ കവലയില്‍ വെച്ച് മര്‍ദിക്കുന്നത് നാട്ടുകാര്‍ വരെ കണ്ടിട്ടുണ്ട്. നെഞ്ചിലാണ് ചവിട്ടിയത്. ഈ രണ്ട് മര്‍ദനങ്ങളോടെ ശ്രീജിത്ത് തീര്‍ത്തും അവശനായി. വയറുവേദനയും തുടങ്ങി. പറവൂരിലെ സിഐ ഓഫീസില്‍ വെച്ച് മൂക്കിന് മര്‍ദനമേല്‍ക്കുകയും ചെയ്തു. വയറുവേദന ശക്തമായപ്പോള്‍ താന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെയുള്ള ഡോക്ടറാണ് ശ്രീജിത്തിന്റെ നില അതീവ ഗുരുതരമാണെന്ന് പറഞ്ഞത്. മര്‍ദനത്തെ തുടര്‍ന്ന് കുടല്‍ പൊട്ടി ഭക്ഷണസാധനങ്ങള്‍ ഹൃദയത്തില്‍ വ്യാപിച്ചതിനെ തുടര്‍ന്ന് അണുബാധയുണ്ടായതായും എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ വേണ്ടെന്നായിരുന്നു ശ്രീജിത്ത് പറഞ്ഞത്. ഇതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു. ഏക മകളെ കാണാനുള്ള ശ്രീജിത്തിന്റെ അവസാനത്തെ ആഗ്രഹവും നടന്നില്ലെന്ന് അഖില പറഞ്ഞു. ശ്രീജിത്തിന്റെ പേര് പരാതിയിലും മൊഴികളിലുമുണ്ടെന്ന പറവൂര്‍ സിഐയുടെ വാദവും ഇതിനിടെ പൊളിഞ്ഞിട്ടുണ്ട്.
ബിജെപിയുടെ ശക്തി ഭീഷണി
സിപിഎമ്മിന്റെ കോട്ടയായിരുന്ന ദേവസ്വംപാടത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്ക് നയിച്ചെന്ന് സൂചനയുണ്ട്. നേരത്തെ വാസുദേവന്‍ തൂങ്ങിമരിച്ചതിന് പിന്നാലെ മുന്‍ മന്ത്രിയും എംഎല്‍എയുമായ എസ് ശര്‍മ അടക്കമുള്ള സിപിഎം നേതാക്കള്‍ വീട്ടിലെത്തിയെന്ന് വാസുദേവന്റെ മകന്‍ വിനീഷ് പറയുന്നു. തുടര്‍ന്ന് ഗുണ്ടാ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കാമെന്നും വാഗ്ദാനം നല്‍കിയിരുന്നു. പാര്‍ട്ടി കുടുംബത്തെ തിരിച്ചെത്തിക്കാനും എതിരാളികളെ കേസില്‍ കുടുക്കാനുമായിരുന്നു ഈ നീക്കം നടത്തിയത്. ശ്രീജിത്ത് ബിജെപി പ്രവര്‍ത്തകനായതിനാലാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വീട് ആക്രമിക്കാന്‍ എത്തിയ സംഘത്തില്‍ ശ്രീജിത്തിനെ കണ്ടെന്നു പറഞ്ഞ പരമേശ്വരന്റെ മൊഴി പച്ചക്കള്ളമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സിപിഎം നേതാക്കളുടെ സമ്മര്‍ദം കാരണമാണ് ബ്രാഞ്ച് സെക്രട്ടറിയായ ഇയാള്‍ സംഭവം കണ്ടെന്ന് പറഞ്ഞത്. അതേസമയം വാസുദേവന്റെ വീടാക്രമിച്ചത് തുളസീദാസ് എന്നയാളാണ്. ഇയാളുടെ വിളിപ്പേരാണ് ശ്രീജിത്ത്. കേസില്‍ തുളസീദാസ് രണ്ടാം പ്രതിയാണെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വിനീഷ് പറഞ്ഞു.
കണ്ണിൽച്ചോരയില്ലാത്ത പോലീസ് ക്രൂരത, മർദ്ദിച്ച് മലം വിസർജ്ജിച്ചു.. ' നിന്നെക്കൊണ്ട് തന്നെ കോരിക്കും'!
ശ്രീജിത്തിനെ കേസിൽപ്പെടുത്താൻ സിപിഎമ്മിന്റെ സമ്മർദ്ദം! പാർട്ടി ഇടപെട്ട് കള്ളസാക്ഷി മൊഴി നൽകി...
ആസിഫയെ ബലാത്സംഗം ചെയ്ത് കൊന്നവര്‍ക്കും പിന്തുണ!! ബിജെപി മന്ത്രിമാര്‍ ഹിന്ദു ഏകഥാ മഞ്ചിനൊപ്പം!!