Shane Nigam-Sreenath Bhasi-'നിരവധി പരാതികൾ, സഹകരിക്കുന്നില്ല'; ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്ക്
നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ. കൊച്ചിയിൽ ചേർന്ന അമ്മയുടേയും ഫെഫ്കയുടേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേയും സംയുക്ത യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിന് അടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ട് താരങ്ങളും സെറ്റിൽ വളരെ അധികം ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് വിമർശിച്ചു. കഴിഞ്ഞ ദിവസം ചില യുവ താരങ്ങൾ പ്രശ്നക്കാരാണെന്ന് ഫെഫ്ക് വ്യക്തമാക്കിയിരുന്നു. സിനിമയെ തകർക്കുന്ന ചിലരുടെ നിലപാടുകൾക്ക് വഴങ്ങില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിലക്കേർപ്പെടുത്തിയത്.
'വർഷങ്ങൾക്ക് മുൻപ് ഒളിച്ച് ചെയ്യുകയായിരുന്നു ഇതൊക്കെ. എന്നാൽ ഇപ്പോൾ പരസ്യമായിട്ടാണ് ഇവരിതൊക്കെ ചെയ്യുന്നത്. സർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, ഇവരുടെ മുടിയും നഖവും പല്ലുമൊക്കെ പരിശോധിച്ചോട്ടെ. അങ്ങനെയുള്ളവർ സിനിമയിൽ വേണ്ട. നടൻമാരോട് ആരോടും വ്യക്തിപരാമയി യാതൊരു വിരോധവുമില്ല. എന്നാൽ ബോധമില്ലാതെ ഇവർ ചെയ്ത് കൂട്ടിയാൽ അതിന് ഉത്തരവാദിത്തം മുഴുവൻ സിനിമാ സംഘടനകൾക്കാണ്', രഞ്ജിത്ത് പറഞ്ഞു.

ഇത്തരം ആളുകളുമായി സഹകരിക്കില്ലെന്നാണ് ഇനി എല്ലാ സിനിമാ സംഘടനകളുടേതും തീരുമാനം. ലഹരി മരുന്ന് ഉപയോഗിക്കുന്ന ഒരുപാട് പേര് സിനിമയിൽ ഉണ്ട്. നല്ല സിനിമകളേയും താരങ്ങളേയും സാങ്കേതിക പ്രവർത്തകരേയും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ ഇത്തരക്കാരുമായി സഹകരിക്കാൻ തയ്യാറല്ല.
പലർക്കും എതിരെ പരാതികൾ ഉണ്ട്. എന്നാൽ സംഘടനകൾക്ക് പരാതികൾ ലഭിക്കാത്തതിന്റെ പേരിലാണ് അവരുടെ പേരുകൾ പറയാത്തത്. വിലക്കേർപ്പെടുത്തിയ രണ്ട് താരങ്ങളുടേയും പേരിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതൊരു വിലക്കല്ല. നിർവ്വാഹം ഇല്ലാത്ത ഒരു അവസ്ഥയുണ്ടായാൽ അവരെ ഒഴിവാക്കാമല്ലോ. കൂടെ ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ടായാൽ എന്ത് ചെയ്യും? ഇവരൊന്നും സിനിമയിൽ നിന്ന് പോകരുത്. മികച്ച കലാകാരൻമാരാണ്, അവർ നന്നായി വരണമെന്ന് തന്നെയാണ്', രഞ്ജിത്ത് പറഞ്ഞു.
മയക്ക് മരുന്നിന്റെ പേരിൽ അല്ല ഈ രണ്ട് താരങ്ങളേയും വിലക്കുന്നത്. നിർമ്മാതാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ്. ലൊക്കേഷനുകളിൽ നിരവധി പേർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നത് ൺല്ലാവർക്കും അറിയുന്ന കാര്യമാണ്. ഞങ്ങൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇത്തരം പെരുമാറ്റങ്ങൾ താരങ്ങൾ ആവർത്തിക്കരുത് എന്നതിനാലാണ് നടപടി. ആവർത്തിച്ചാൽ സിനിമാ മേഖല തന്നെ നിന്ന് പോകും.
സ്ത്രീ സുരക്ഷ എന്നത് വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുകൊണ്ടാണ് പറയുന്നത്. നിർമ്മാതാവായ സോഫിയ പോളിന്റെ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഷെയ്ൻ നിഗം പ്രശ്നം ഉണ്ടാക്കിയത്. ഇപ്പോൾ ഇവർക്ക് രണ്ട് പേർക്കുമെതിരെയാണ് പരാതി ലഭിച്ചത്', രഞ്ജിത്ത് പറഞ്ഞു.
ഷൂട്ടിങ് സെറ്റിൽ ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കിൽ നഷ്ടം ഈ താരങ്ങളിൽ നിന്ന് തന്നെ ഏർപ്പെടുത്താനാണ് തീരുമാനം. ഷൂട്ടിംഗ് തുടങ്ങുന്ന തീയതികളിലും സമയങ്ങളിലും വരാതിരിക്കുന്ന സന്ദർഭങ്ങളൽ അടക്കം നഷ്ടം ഈടാക്കും', നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.
മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങളുടെ പേരുകൾ സർക്കാരിന് കൊടുക്കാൻ സിനിമാ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ആ പേരുകൾ പരസ്യപ്പെടുത്തില്ല. പരാതികൾ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. പുതിയ ചെറുപ്പക്കാരിൽ ആണ് ലഹരി മരുന്ന് ഉപയോഗം കൂടുന്നുണ്ട്. പഴയ താരങ്ങൾക്ക് ഈ പ്രശ്നം ഇല്ല.
ഷെയ്ൻ നിഗത്തിന്റെ വിഷയത്തിൽ എഡിറ്റിംഗ് ഉൾപ്പെടെ കാണിച്ച് തന്നില്ലെങ്കിൽ അഭിനയിക്കില്ലെന്ന ഭീഷണി മുഴക്കിയ താരമാണ്. ശ്രീനാഥ് ഭാസി ഏതൊക്കെ പടങ്ങളിൽ ആര് കരാർ ഒപ്പിടുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയാത്ത സാഹചര്യമാണ്', നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു.












Click it and Unblock the Notifications