'ധ്യാനിനെ രക്ഷപ്പെടുത്തുന്ന ചാനൽ അല്ലേയെന്നാണ് ചോദിച്ചത്, അഭിമുഖം കാണാതെ അത് പറയുമോ?';പരാതിക്കാരി
കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് പരാതിക്കാരി. പല തവണ ആവശ്യപ്പെട്ടിട്ടും മാപ്പ് പറയാൻ അദ്ദേഹം തയ്യാറായിരുന്നില്ല. മനുഷ്യനെന്ന നിലയിൽ തന്നെ അപമാനിച്ചപ്പോൾ അതിൽ ക്ഷമാപണം നടത്തണമെന്ന് മാത്രമായിരുന്നു തന്റെ ആവശ്യം. ഇക്കാര്യം ചട്ടമ്പി സിനിമയുടെ അണിയറ പ്രവർത്തകരുടെ അവതാരകരോടും പറഞ്ഞിരുന്നു. എന്നാൽ മാപ്പ് പറയില്ലെന്ന നിലപാടിൽ തന്നെയായിരുന്നു ശ്രീനാഥ്. ഇതോടെയാണ് പരാതി കൊടുത്തത്. വിവാദം അദ്ദേഹത്തെ ബാധിക്കുമെന്നായപ്പോഴാണ് ഇപ്പോൾ ചാനലലിലൂടെ മാപ്പ് പറഞ്ഞിരിക്കുന്നത്, പരാതിക്കാരി റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചു. പരാതിക്കാരിയുടെ വാക്കുകളിലേക്ക്

'പരാതി കൊടുക്കരുത് ശ്രീനാഥ് ഭാസിയെ കൊണ്ട് മാപ്പ് പറയിക്കാമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. എനിക്കും ആ സമയത്ത് അതായിരുന്നു ആവശ്യം, കാരണം ഒരു മനുഷ്യനോട് മോശമായി പെരുമാറിയ ആൾ ക്ഷമ ചോദിക്കണമെന്ന്.അത് അവർ പരമാവധി ശ്രമിച്ചിട്ടും അദ്ദേഹം മാപ്പ് പറയാൻ തയ്യാറല്ല എന്ന് പറഞ്ഞുവെന്നാണ് പിന്നീട് നമ്മുക്ക് അറിയാൻ സാധിച്ചത്'.

'അന്ന് അവര്‍ പറഞ്ഞത് ഞങ്ങള്‍ പറയാനുള്ളത് പറഞ്ഞിരുന്നു ഇനി പറയേണ്ടതും തീരുമാനിക്കേണ്ടതും ശ്രീനാഥ് ഭാസിയാണ്, അദ്ദേഹം അത് ചെയ്യേണ്ടാന്ന് തീരുമാനിച്ച് കഴിഞ്ഞാൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ലെന്നാണ്. ബുധനാഴ്ച വൈകിട്ട് നടന്ന വിഷയത്തിൽ വ്യാഴാഴ്ച വൈകുന്നേരം നാലര അഞ്ച് മണിയോടെയാണ് പോലീസ് സ്റ്റേഷനിലും വനിത കമ്മീഷനിലും മെയിൽ ചെയ്ത് പരാതി നല്‍കിയത്'.

'താൻ പരാതി നൽകിയിട്ടും അനങ്ങാതിരുന്ന ആൾ വിഷയം സിനിമയെ ബാധിക്കുന്നു, അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നു, കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്ന അവസ്ഥ വന്നപ്പോ ഞാൻ ആരോടും ക്ഷമപറയാൻ തയ്യാറാണെന്ന് ചാനലിൽ വന്നിരുന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ.അതുകൊണ്ട് തന്നെ കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. പരാതി പിൻവലിക്കാൻ ഉദ്ദേശിക്കുന്നേയില്ല'.

'ക്രൗൺ പ്ലാസയിൽ 12.30 തൊട്ട് ശ്രീനാഥ് ഭാസിയെ കാത്ത് നിന്നും. നടൻ വന്നത് 3.30ക്കാണ്. ഞങ്ങൾ ശരിക്കും കസേരയിൽ ഇരുന്ന് ഉറങ്ങി പോകുകയായിരുന്നു. അദ്ദേഹം വന്നപ്പോൾ എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ചപ്പോൾ കാതിരുന്ന് ഞങ്ങൾ ഉറങ്ങിപോയെന്ന് എന്റെ ഒപ്പം ഉണ്ടായിരുന്ന അവതാരക പറഞ്ഞുവെന്നത് സത്യമാണ്. ഞാൻ മെരുക്കി എന്ന ആരോപണത്തോട് പറയാറുള്ളത്, എന്റെ അഭിമുഖത്തിന്റെ സ്വഭാവം അദ്ദേഹത്തിന് അറിയാവുന്ന കാര്യമാണ്'.

'അദ്ദേഹം എന്നോട് വന്ന് ചോദിച്ചത് നിങ്ങൾ ആ ധ്യാൻ ശ്രീനിവാസനെ രക്ഷപ്പെടുത്തുന്ന ചാനൽ അല്ലേയെന്നാണ് . അല്ല ധ്യാൻ കാരണം രക്ഷപ്പെട്ട ചാനലാണെന്ന് ഞാൻ മറുപടി നൽകി. എന്റെ അഭിമുഖം കാണാതെ എങ്ങനെയാണ് അദ്ദേഹം അത്തരമൊരു കമന്റ് പറഞ്ഞത്, പരാതിക്കാരി ചോദിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കാരിയോട് പരസ്യമായി ശ്രീനാഥ് ഭാസി ഖേദം പ്രകടിപ്പിച്ചത്. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ആരോട് വേണമെങ്കിലും താന്‍ ക്ഷമാപണം നടത്താന്‍ തയ്യാറാണെന്നും ആരേയും മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു.

അതേസമയം അവതാരകയുടെ പരാതിയിൽ ചോദ്യം ചെയ്യലിനായി ശ്രീനാഥ് ഭാസിയെ ഇന്ന് പോലീസ് വിളിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് നടൻ ഹാജരായില്ല. ഇതോടെ നാളെ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്നാണ് പോലീസ് അറിയിച്ചത്.












Click it and Unblock the Notifications