ശ്രീജിത് മരണം; ഇടിയുടെ ആഘാതത്തിൽ വൻ കുടൽ മുറിഞ്ഞു രണ്ടായി; വെള്ളം ചോദിച്ചപ്പോൾ ആട്ടി തുപ്പി
പറവൂർ: മൂന്നാം മുറ അപരിഷ്‌കൃതമാണ് എന്ന് എല്ലാവർക്കും അറിയാം, മുഖ്യമന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കോടതികളും അത് ആവർത്തിച്ചു പറയാറുണ്ട്. പക്ഷെ മൂന്നാംമുറക്കും പൊലീസിന്‍റെ കടത്തത്തിനും കേരളത്തിൽ ഒരു കുറവുമില്ല. ഈ നിമിഷത്തിലും കേരളത്തിലെ ഏതെങ്കിലും ലോക്കപ്പുകളിൽ കൊടിയമർദ്ദനം ഏറ്റുവാങ്ങുന്നുണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
മർദ്ദനത്തിന് നേതൃത്വം നൽകുന്ന പൊലീസുകാർ ആർക്കും അർഹിക്കുന്ന ശിക്ഷ കിട്ടിയതായി അറിവും ഇല്ല. ആയിരകണക്കിന് സംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അപൂർവമായി മാത്രമേ ലോക്കപ്പിനു പുറത്തേക്ക് നിലവിളിയുടെ ശബ്ദം എത്താറുള്ളു. അങ്ങിനെ അപൂർവമായി മാത്രം ശ്രദ്ധയിൽപെടുന്ന ചില സംഭവങ്ങളിൽ ഒന്നുമാത്രമായി മാറുകയാണ് ശ്രീജിത്തിന്‍റെ മരണവും.

ശനിയാഴ്ച രാവിലെയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്ത പത്തു പ്രതികളിലൊരാളാണ് ദേവസ്വംപാടം സേനായ് പറമ്പുവിട്ടിൽ രാമകൃഷ്ണന്‍റെ മകൻ ശ്രീജിത്ത് (26). വ്യാഴാഴ്ചയാണ് ആത്മഹത്യ ചെയ്ത വാസുദേവനുമായുള്ള തർക്കം തുടങ്ങിയത്. വെള്ളിയാഴ്ചയാണ് ഒരു സംഘം ആളുകൾ വാസുദേവന്‍റെ വീടിന് നേരെ ആക്രമണം നടത്തുന്നത്. ഇതേ തുടർന്നാണ് വാസുദേവൻ ആത്മഹത്യ ചെയ്തത്. ആത്മഹത്യയെ തുടർന്നു 14 പേരെ പ്രതിചേർത്തു വരാപ്പുഴ പൊലീസ് കേസ് രജിറ്റർ ചെയ്തു. ശ്രീജിത്തും സഹോദരൻ സജിത്തും കേസിലെ പ്രതികളായിരുന്നു.
എന്നാൽ കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന് നേരിടേണ്ടി വന്നത് കൊടിയ പീഢനങ്ങളാണ്. മാറി മാറിയുള്ള ക്രൂരമായി മർദ്ദനങ്ങളുടെ ഭാഗമായി ശ്രീജിത്തിന്‍റെ വൻകുടൽ പലതായി മുറിഞ്ഞു. പുറമേ രക്തം വരാത്ത രീതിയിലുള്ള മൂന്നാം മുറ പ്രയോഗം തന്നെയായിരുന്നുവെന്നാണ് ശ്രീജിത്തിനോടടുത്ത വൃത്തങ്ങൾ പറയുന്നത്. തനിക്ക് വയറു വേദനിക്കുന്നുവെന്നു പലവട്ടം പറഞ്ഞ് കരഞ്ഞിട്ടു ആശുപത്രിയിൽ കൊണ്ടുപോകാനോ ചികിത്സ നൽകാനേ പൊലീസ് കൂട്ടാക്കിയില്ല. കുടിക്കാൻ വെള്ളം ചോദിച്ചിട്ടു പോലും പൊലീസ് നൽകിയില്ലെന്നും ബന്ധുക്കളാരോപിക്കുന്നു. ശ്രീജിത്തിനെ ഞായറാഴ്ചയാണ് ഗുരുതരനിലയിൽ പൊലീസ് ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്.
കനത്ത വയറുവേദന അനുഭവപ്പെടതിനെതുടർന്ന് നടത്തിയ പരിശോധനയിൽ ശ്രീജിത്തിന്‍റെ വൻകുടലിന് മുറിവേറ്റതായി കണ്ടെത്തിയിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രീയക്ക് വിധേയമാക്കിയെങ്കിലും മരണപ്പെടുകയായിരുന്നു. ഞായറാഴ്ച പറവൂർ ഫസ്റ്റ് ക്ലാസ് മജിസ്റ്ററേറ്റ് ആശുപത്രിയിലെത്തി ശ്രീജിത്തിന്‍റെ മൊഴിയെടുത്തിരുന്നു.












Click it and Unblock the Notifications