'ആദ്യം സിപിഎമ്മിൽ ചേരാൻ വിനീതിനെ ഉപദേശിച്ചു, പിന്നെ ചേരരുതെന്ന് പറഞ്ഞു', മറുപടിയുമായി ശ്രീനിവാസൻ!
കണ്ണൂർ: രാഷ്ട്രീയ വിവാദങ്ങളിൽ പല തവണ അകപ്പെട്ടിട്ടുണ്ട് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ തുറന്ന നിലപാട് എടുത്തതിന് പിന്നാലെ ശ്രീനിവാസന് നേർക്ക് വ്യാപകമായി വിമർശനം ഉയർന്നിരുന്നു. കണ്ണൂരിലെ ശ്രീനിവാസന്റെ വീടിന് നേർക്ക് കരിഓയിൽ ആക്രമണം വരെയുണ്ടായി. അതിനിടെ ശ്രീനിവാസന്റെ പേരിൽ സോഷ്യൽ മീഡിയയിലെ വിവിധ ഗ്രൂപ്പുകൾ വഴി സിപിഎമ്മുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണം നടക്കുകയാണ്.
മകൻ വിനീതിനോട് സിപിഎമ്മിൽ ചേരാൻ ഉപദേശിച്ചുവെന്നും പിന്നീട് സിപിഎമ്മിൽ ചേരരുത് എന്ന് പറഞ്ഞുവെന്നുമാണ് പ്രചാരണം. ഈ പ്രചാരണത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ശ്രീനിവാസൻ. നിരവധി വ്യാജ അക്കൗണ്ടുകൾ തന്റെ പേരിൽ കണ്ടെത്തിയതോടെ പുതിയ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ് ശ്രീനിവാസൻ. ഫേസ്ബുക്ക് ലൈവിലൂടെയാണ് വിവാദത്തോടുളള പ്രതികരണം.
ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ: '' ഫേസ്ബുക്കില്‍ ഇതുവരെ എനിക്കൊരു അക്കൗണ്ട് ഇല്ല. പക്ഷേ എന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ആറ് ഫേക്ക് അക്കൗണ്ടുകളാണ് ഉളളത് എന്നാണ് അന്വേഷണത്തില്‍ കണ്ടുപിടിച്ചിരിക്കുന്നത്. ആ അക്കൗണ്ടുകളിലൂടെ താന്‍ പറഞ്ഞതായി പല കാര്യങ്ങളും അവര്‍ പറയുകയാണ്. ഉദാഹരണമായി തന്റെ മകന്‍ വിനീതിന് താന്‍ ചില രാഷ്ട്രീയ ഉപദേശങ്ങള്‍ നല്‍കി എന്ന് പറയുന്നു. അതായത് സിപിഎമ്മില്‍ ചേരണമെന്ന് ഒരിക്കല്‍ പറഞ്ഞതായും ചേരരുത് എന്ന് പിന്നീടൊരിക്കല്‍ പറഞ്ഞതായും പറയുന്നു.
സിപിഎമ്മില്‍ ചേരുക എന്നാല്‍ അതൊരു ചൂണ്ടയാണ് എന്നും സൂക്ഷിക്കണം എന്നും പറഞ്ഞതായും പറയുന്നു. ഇന്നുവരെ താന്‍ വിനീതിനോട് രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. കാരണം ഓരോരുത്തര്‍ക്കും പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് തിരിച്ചറിയാനുളള കഴിവുണ്ടാകണം. അങ്ങനെ വിനീതിന് ആ കഴിവുണ്ടാകുമെന്നാണ് കരുതുന്നത്.
അമേരിക്കയ്ക്ക് ഒപ്പം ചേർന്നത് ഭൂലോക മണ്ടത്തരം! ട്രംപിന്റെ നാട്ടിൽ ചെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ
പുറത്ത് പറയാത്ത ആളുകള്‍ക്ക് പോലും കാര്യങ്ങളെ കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ടാകും. അതുകൊണ്ട് തന്റെ ഉപദേശമോ അഭിപ്രായമോ ആര്‍ക്കും ആവശ്യമില്ല. താന്‍ ആരെയും ഉപദേശിക്കാന്‍ തയ്യാറല്ല. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പരിപാടിയാണ് ഉപദേശം. തന്നെക്കുറിച്ച് ഫേക്ക് അക്കൗണ്ടിലൂടെ എഴുതുന്നവര്‍ക്ക് ആ സത്യം അറിയില്ലായിരിക്കും. അവര്‍ ഇനിയെങ്കിലും അത് മനസ്സിലാക്കണം. ശ്രീനിവാസന്‍ പാട്യം എന്ന പേരില്‍ ഔദ്യോഗികമായി ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അതിലൂടെ തനിക്ക് പറയാന്‍ ആഗ്രഹം ഉളള ഉപദേശമല്ലാത്ത കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നതാണ്''.