2500-ലധികം കഥാപാത്രങ്ങള്‍; ഇതില്‍പെടാത്ത മലയാളികള്‍ ഇല്ല; വൈറലായി രമേഷ് പിഷാരടിയുടെ കുറിപ്പ്
മലയാള സിനിമയിലെ ഇതിഹാസ കലാകാരനായ ശ്രീനിവാസന്റെ വേര്‍പാടില്‍ ഉറ്റവര്‍ക്ക് ഒപ്പം വേദനിക്കുകയാണ് മലയാളി പ്രേക്ഷക സമൂഹവും. അത്രത്തോളം ഹൃദയസ്പര്‍ശിയായ, ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളെ സമ്മാനിച്ചു കൊണ്ടാണ് എല്ലാവരുടെയും പ്രിയപ്പെട്ട ശ്രീനി മടങ്ങുന്നത്. ഭൗതികമായി ഈ ലോകത്തോട് യാത്ര പറഞ്ഞെങ്കിലും ശ്രീനിവാസന്റെ തൂലികയില്‍ പിറന്ന അനശ്വരമായ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളെ എന്നും നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. സിനിമയിലെയും പൊതുരംഗത്തെയും നിരവധി പ്രമുഖരാണ് നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും അതുല്യ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് നടനും സംവിധായകനുമായ രമേശ് പിഷാരടി ഫേസ്ബുക്കില്‍ പങ്കുവെച്ച വ്യത്യസ്തമായ ഒരു കുറിപ്പാണ്. ശ്രീനിവാസന്‍ രചിച്ച കഥാപാത്രങ്ങളെ വിലയിരുത്തിയുള്ള ഒരു അപഗ്രഥനമാണ് പിഷാരടി നടത്തിയത്. 'താത്വികമായ അവലോകനങ്ങള്‍ ആവശ്യമില്ല, ലളിതമായി പറഞ്ഞാല്‍ എന്താ? ഓരോ ശ്രീനിയേട്ടന്‍ ചിത്രങ്ങളും ഇങ്ങനെയാണ്...' ഇങ്ങനെ പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.

ശ്രീനിവാസന്‍ സിനിമയിലെ പ്രശസ്തമായ കഥാപാത്രങ്ങളെ കുറിച്ചാണ് രമേശ് പിഷാരടി മനോഹരമായ കുറിപ്പ് പങ്കുവെച്ചത്. 'ഈ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും ഓര്‍മ്മയില്‍ വരുന്നുണ്ടെങ്കില്‍... അതിന് 25 കൊല്ലം പഴക്കം ഉണ്ടെങ്കില്‍... ശ്രീനിയേട്ടന്‍ എങ്ങും പോയിട്ടില്ല' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് ഈ കുറിപ്പ് ഷെയര്‍ ചെയ്യുന്നത്.
രമേശ് പിഷാരടി ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പ് ഇതാ...
'താത്വികമായ അവലോകനങ്ങൾ ആവശ്യമില്ലാ...
ലളിതമായി പറഞ്ഞാൽ എന്താ?
ഓരോ ശ്രീനിയേട്ടൻ ചിത്രങ്ങളും ഇങ്ങനെയാണ്...
സമൂഹവും രാഷ്ട്രീയവും മനുഷ്യനും അതിന്റെ പരസ്പര വിനിമയവും ..എല്ലാം ഇത്ര ലളിതമായി ചിരിയിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിച്ച മാറ്റാരുണ്ട്?
അമ്പതോളം ചിത്രങ്ങളിൽ ആയി 2500 ൽ അധികം കഥാപാത്രങ്ങളെയെങ്കിലും അദ്ദേഹം എഴുതിയിട്ടുണ്ട്. അതിൽ പെടാത്ത മലയാളികൾ ഇല്ല...
സരോജ് കുമാറും
അശോക് രാജും
സൂപ്പർ സ്റ്റാറാണ്
ആംബുജാക്ഷനും
സാഗർ കോട്ടപുറവും
നോവലിസ്റ്റ് ആണ്
ദാമോദർ ജിയും
പവനായിയും
വടക്കേ ഇന്ത്യയിൽ നിന്നും വന്ന ഗുണ്ടകൾ ആണ്
സുലോചന തങ്കപ്പന്റെ പൊങ്ങച്ചം ആയിരുന്നില്ല ശങ്കർ ദാസിന്റേത്.
എന്നാൽ കോവൈ വെങ്കിടെശന്റെയും
ജോണി വെള്ളികാലയുടെയും യശ്വന്ത് സഹായിയുടെയും രാഷ്ട്രീയം ഒന്നായിരുന്നു.
റോഡ് റോളർ ഇടിച്ചു മതില് തകർന്നതും
പൊളി ടെക്നിക് പഠിച്ചിട്ടും മതിലിനെ രക്ഷിക്കാൻ ആകാഞ്ഞതും
നമ്മൾ കണ്ടതാണ്. ..
അയാൾ കഥ എഴുതുകയാണെങ്കിലും...കഥ പറയുമ്പോളാണെങ്കിലും....ചിന്താവിഷ്ടരാകും നമ്മൾ...
ശ്രീനിയേട്ടൻ എഴുതിയ കഥാപാത്രങ്ങളെ ആ സിനിമയ്ക്ക് മുൻപ് തന്നെ നമ്മൾ കണ്ടിട്ടുണ്ടാകും;സമൂഹത്തിൽ എവിടെയെങ്കിലും!
ധനികനായ ശങ്കർ ദാസിന്റെ ബാല്യകാല സുഹൃത്താണ് ടെയ്‌ലർ ആബുജാക്ഷൻ.
ഒപ്പം ഒരു പാദസരവും
ധനികനായ അശോക് രാജിന്റെ
ബല്യകാല സുഹൃത്താണ് ബാർബർ ബാലൻ.
ഒപ്പം കാതിലെ കടുക്കനും.
സേതുമാധവനും ദക്ഷായണി ബിസ്കറ്റ് ഫാക്റ്ററിയും
മുരളിയുടെ ഗൾഫ് മൊട്ടേഴ്‌സും
പ്രഥമ ദൃഷ്ട്യ അകൽച്ചയിലായിരുന്നെങ്കിലും അന്തർ ധാര സജീവമാണ്.
MA ക്കാരനായ ബാലഗോപാലനും
BSC ഫസ്റ്റ് ക്ലാസിൽ പാസായ രാംദാസും
ഗ്രാജുവേറ്റ് തന്നെ വേണം എന്നു വാശി പിടിച്ച ശ്രീധരനും
ഒടുക്കം പഠിച്ചു ഡിഗ്രി പാസായപ്പോൾ കേരളത്തിൽ തേങ്ങായെക്കാൾ കൂടുതൽ ഡിഗ്രി ക്കാരുണ്ടെന്നു മനസിലാക്കിയ വിജയൻമാഷും...
എല്ലാവരും ചേർന്ന് നമ്മെ ചിരിപ്പിച്ചതിനും പഠിപ്പിച്ചതിനും കണക്കില്ല...
മേൽ പറഞ്ഞതിൽ ഏതെങ്കിലും 5 കഥാപാത്രങ്ങളെ നിങ്ങൾക്കു മനസിലായെങ്കിൽ, സന്ദർഭങ്ങൾ ഓർമ്മയിൽ വരുന്നു എങ്കിൽ... അതിനു 25 കൊല്ലം പഴക്കം ഉണ്ടെങ്കിൽ... ശ്രീനിയേട്ടൻ പോയിട്ടില്ല...'












Click it and Unblock the Notifications