കുറ്റം തെളിയുന്നതുവരെ ശ്രീശാന്ത് ദിലീപിനെ തള്ളി പറയില്ല; അതിന് കാരണവുമുണ്ട്!!
തന്റെ പേരിലുയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നും ശ്രീശാന്ത് വിശദീകരിച്ചു.
തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റം തെളിയുന്നതുവരെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്ത നടൻ ദിലീപിനെ തള്ളിപ്പറയില്ലെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. പോലീസ് പ്രതി ചേർത്താൽ കുറ്റവാളിയാകില്ല. ദീലീപ് ഇപ്പോള്‍ ആരോപണവിധേയന്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിലെ പുലർവേള എന്ന പരിപാടിയിലായിരുന്നു ഇക്കാര്യം അദ്ദേഹം തുറന്നടിച്ചത്. തന്റെ പേരിലുയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തന്റെ നിലപാടെന്നും ശ്രീശാന്ത് വിശദീകരിച്ചു.
ഒരു വർഷം കൊണ്ട് നിരവധി പാഠങ്ങൾ പഠിച്ച വ്യക്തിയാണ് ശ്രീശാന്ത്. ഐപിഎൽ വാതുവെയ്പ്പ് കേസിൽ അറസ്റ്റിലായ ശ്രീശാന്തിനെ ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ തെളിവില്ല എന്ന് പറഞ്ഞ് വെറുതെ വിട്ടിരുന്നു. കുറ്റാരോപണത്തിൽ നിന്നും മോചിതനായ ശ്രീശാന്ത് പിന്നീട് ബിജെപി ടിക്കറ്റിൽ തിരുവനന്തപുരത്തുനിന്നും നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു.
മണിയുടെ മരണത്തിലും ദിലീപിന് പങ്കോ?
അതേസമയം നടൻ ദിലീപിനെതിരെ കലാഭവൻ മണിയുടെ കുടുംബവും രംഗത്ത് വന്നിരിക്കുകയാണ്. മണിക്ക് ദിലീപുമായി ഭൂമിയിടപാട് ഉണ്ടായിരുന്നുവെന്ന് സഹോദരൻ രാമകൃഷ്ണൻ പറഞ്ഞു. ഇത് അന്വേഷണിക്കണം. ജ്യേഷ്ഠൻ മരണപ്പെട്ടതിന് ശേഷം ഒരു തവണ മാത്രമാണ് ദിലീപ് വീട്ടിൽ വന്നതെന്നും ദിലീപിന്റെ പങ്കിനെക്കുറിച്ച് സിബിഐയെ അറിയിച്ചുവെന്നും രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
പ്രശ്നങ്ങളെല്ലാം ഭൂമി ഇടപാടുകൾ കാരണം
മണി ഒരു വർഷം മുൻപേ അപ്രതീക്ഷിതമായി മരണപ്പെട്ടതിനു പിന്നിൽ സിനിമാ മേഖലയിലെ ഭൂമാഫിയ ആണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത സിനിമാ താരത്തിന്റെ ഉറ്റ ബന്ധു രംഗത്ത് വന്നിരുന്നു. മൂന്നാറിലെ രാജക്കാടും മറ്റുമുള്ള റിസോർട്ടുകളുടെ വാങ്ങലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് മണിയുടെ മരണത്തിലേക്ക് നയിച്ചത് എന്ന് സംവിധായകൻ ബൈജു കൊട്ടാരക്കരയും പരാമർശം നടത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
കാവ്യ മാധവനെ ചോദ്യം ചെയ്യും
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും അമ്മ ശ്യാമളയെയും അന്വേഷണ സംഘം വ്യാഴാഴ്ച ചോദ്യം ചെയ്യും.
സിസിടിവി ദൃശ്യങ്ങൾ എവിടെ?
കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി മെമ്മറി കാര്‍ഡ് ഏല്‍പ്പിച്ചിരുന്നോ എന്നുളള കാര്യങ്ങളും അന്വേഷിക്കും. കൂടാതെ ലക്ഷ്യയിലെ സിസിടിവിയില്‍ നിന്നും ദൃശ്യങ്ങള്‍ നഷ്ടപ്പെട്ട കാര്യത്തില്‍ വിശദീകരണവും പോലീസ് തേടുമെന്നാണ് അറിയുന്നത്.
അജു വർഗീസിനെയും വിളിപ്പിച്ചു
അതേസമയം നടന്‍ അജു വര്‍ഗീസിനെ പൊലീസ് വിളിപ്പിച്ചു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞുളള ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനാണ് അജുവിനെ വിളിപ്പിച്ചത്.
പെൺകുട്ടിയുടെ പേര് പരാമർശിച്ചു
കളമശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അജു വർഗാസിനെതിരെ പോലീസ് കേസെടുത്തിരുന്നത്. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് നേരത്തെ മാപ്പ് ചോദിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ജൂണ്‍ 26നാണ് ഡിജിപിക്ക് പരാതി ലഭിച്ചത്.
ദിലീപിനൊപ്പം
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ നടിക്കൊപ്പവും ദിലീപിനൊപ്പവും ഉണ്ടെന്ന് സൂചിപ്പിച്ചാണ് അജു വര്‍ഗീസ് പോസ്റ്റിട്ടത്.