ശ്രീലങ്കന്‍ പ്രതിസന്ധി: പ്രസിഡന്റ് രാജപക്‌സെയുടെ വീടിന് മുന്നില്‍ പ്രതിഷേധം, സംഘർഷം
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാവുന്നു. ബുധനാഴ്ച വൈകുന്നേരം തലസ്ഥാനമായ കൊളംബോയിൽ 2000-ലധികം ആളുകൾ പ്രതിഷേധ മാർച്ച് നടത്തുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വീടിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ പോസ്റ്ററുകൾ വീശി മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഏറെ പണിപെട്ടാണ് ഇവരെ നിയന്ത്രിക്കാന്‍ പൊലീസിന് സാധിച്ചത്. നിരവധി തവണ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. അർദ്ധസൈനിക വിഭാഗമായ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ വിളിച്ചാണ് പ്രതിഷേധം അടിച്ചമർത്തിയത്.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യം രാജ്യത്തെ പിടിമുറുക്കുമ്പോൾ ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമമാണ് അനുഭവപ്പെട്ടു. പലയിടത്തും ഡീസലും പെട്രോളും ലഭ്യമല്ല. 13 മണിക്കൂറോളമാണ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ധനം ലഭിക്കാതായതോടെ ഗാതാഗതം ഏറെക്കുറെ നിശ്ചലമായി. മരുന്നുകളുടെ ദൗർലഭ്യം കാരണം ശസ്ത്രക്രിയകൾ ഉള്‍പ്പടെ ആശുപത്രികള്‍ കഴിഞ്ഞ ദിവസം മുതല്‍ നിർത്തിവെച്ചിരിക്കുകയാണ്.

വൈദ്യുതി റേഷനിംഗ് മൊബൈൽ ഫോൺ ബേസ് സ്റ്റേഷനുകളെ ബാധിച്ചതോടെ ടെലിഫോണ്‍ സംഭാഷണങ്ങളുടെ നിലവാരത്തെ ഇത് മോശമായ രീതിയില്‍ ബാധിച്ചു. കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് വ്യാപാരം രണ്ട് മണിക്കൂർ വരെ പരിമിതപ്പെടുത്തേണ്ടി വന്നു. ഓഫീസുകൾ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്ഥിതിഗതികളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആളുകൾ ഇന്ന് വൈകുന്നേരത്തോടെ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ വീടിന് സമീപമുള്ള റോഡിൽ ഒത്തുകൂടുകയായിരുന്നു.
പോസ്റ്ററുകൾ വീശിയും മുദ്രാവാക്യം വിളികളുമായി നിലനിന്ന പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. ജനക്കൂട്ടം പോലീസിന് നേരെ കുപ്പികളും കല്ലുകളും എറിഞ്ഞു. ഇതേ തുടർന്ന് പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബൈക്കിലെത്തിയ ജനക്കൂട്ടം രണ്ട് പോലീസുകാരെ വളയുന്നത് സംഭവസ്ഥലത്ത് നിന്നും പുറത്ത് വന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്നലെ മുതൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതായി പ്രാദേശിക ടെലിവിഷൻ ചാനലുകൾ റിപ്പോർട്ട് ചെയ്തു. പല നഗരങ്ങളിലും വാഹനയാത്രക്കാർ പ്രധാന റോഡുകൾ ഉപരോധിക്കുകയും ചെയ്തു. വൈദ്യുതി ലാഭിക്കുന്നതിനായി ശ്രീലങ്ക തെരുവ് വിളക്കുകൾ കത്തിക്കുന്നത് താല്‍ക്കാലികമായി നിർത്തിവെക്കുകയാണെന്നും ഒരു മന്ത്രി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട് .












Click it and Unblock the Notifications