കേരളത്തില്‍ സമാധാനം പുലരണം: ആഹ്വാനവുമായി ശ്രീ ശ്രീ രവിശങ്കര്‍, പുനഃപരിശോധനാ ഹര്‍ജിയിലെ വിധി വരെ
തിരുവനന്തപുരം: കേരളത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ആഹ്വാനവുമായി ശ്രീ ശ്രീ രവിശങ്കര്‍. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന അക്രമ സംഭവങ്ങളും പ്രതിഷേധങ്ങളും കനത്തതോടെയാണ് സമാധാനം പുനഃസ്ഥാപിക്കാനുള്ള ആഹ്വാനവുമായി രംഗത്തെത്തുന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയം സംബന്ധിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ അന്തിമ തീരൂമാനമാകുന്നത് വരെ സമചിത്തതയോടെ ഇരിക്കാനാണ് രവിശങ്കറിന്റെ അഭ്യര്‍ത്ഥന.
ശബരിമലയില്‍ രണ്ട് സ്ത്രീകള്‍ പ്രവേശിച്ചതോടെയുണ്ടായ ഹര്‍ത്താലിലും മറ്റുമായി വന്‍ അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. അക്രമ സംഭവങ്ങളിലായി 1369 പേരാണ് അറസ്റ്റിലായത്. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളുമായി കേരള പോലീസ് മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തിലാണ് രവിശങ്കറിന്റെ പ്രസ്താവന.
"പുരോഗതിക്കും, സാമുദായിക ഒത്തൊരുമക്കും പേര് കേട്ട കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വേദനാജനകമാണ്. ഏവരും സമചിത്തതയോടെ, ശാന്തരായിരിക്കണമെന്നും, അക്രമമാർഗ്ഗത്തിൽ നിന്ന് പിന്തിരിയണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ശബരിമലയെ സംബന്ധിച്ചുള്ള പുനഃ പരിശോധനാ ഹർജിയിൽ അന്തിമ തീരുമാനമാകുന്നത് വരെ നമുക്ക് കാത്തിരിക്കാം. അത് വരെ സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉളവാക്കുന്ന യാതൊരു വിധത്തിലുമുള്ള അരാജകത്വ സ്ഥിതിവിശേഷവും ഉണ്ടാവാൻ പാടില്ലായിരുന്നു. സ്ത്രീ ശാക്തീകരണത്തിന് എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള കേരളത്തിൽ, ക്ഷേത്ര ആചാര അനുഷ്‌ഠാനങ്ങൾ മാനിക്കപ്പെടേണ്ടതും, വിശ്വാസികളുടെ വികാരം പരിഗണിക്കപ്പെടേണ്ടതുമാണ്".