ശ്രീറാം വെങ്കിട്ടരാമൻ വിഷയം; പോലീസ് അന്വേഷണം നേർവഴിക്ക്, തൃപ്തരെന്ന് കുടുംബം!
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബം. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുടുംബം. ശ്രീറാമിനെതിരെ കുറ്റപത്രം തയ്യാറാക്കാൻ പ്രത്യേക അന്വേഷണ സംഘം നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും നല്ല രീതിയിൽ അവസാനിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കുടുംബം വ്യക്തമാക്കി.
മൊഴികളെല്ലാം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് അന്വേഷണസംഘം കടന്നിട്ടുണ്ട്. പൂനെയിൽ നിന്ന് എത്തിയ സംഘം നടത്തിയ വാഹന പരിശോധന റിപ്പോർട്ട് മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ചില രഹസ്യമൊഴികൾ രേഖപ്പെടുത്താനുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന.

ഒത്തുകളി
അതേസമയം ശ്രീറാം വെങ്കിട്ടരാമന് ജയിലിൽ കഴിയാതിരിക്കാനുള്ള ഒത്താശ ചെയ്തുകൊടുത്തത് മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണെന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശ്രീറാമിനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയാണ് ഇക്കാര്യത്തിൽ നിർണായകമാകുന്നത്. മാധ്യമപ്രവർത്തകന്റെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചതിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. എ്നാൽ അവിടുന്ന് സ്വന്തം ഇഷ്ടപ്രകാരം ശ്രീറാം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ഡോക്ടറിന്റെ മൊഴി
സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി കെയർ വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പ്രധാന ഡോക്ടറിന്റെയും അസിസ്റ്റന്റ് ഡോക്ടറിന്റെയും മൊഴിയാണ് നിർണ്ണായകമായത്. ആശുപത്രിയിൽ എത്തിയ സമയത്ത് ശ്രീറാം വെങ്കിട്ടരാമന് ഗുരുതരമായ പരിക്കുകളൊന്നു ഉണ്ടായിരുന്നില്ലെന്നാണ് സ്വകാര്യ ആശുപത്രി ഡോക്ടർമാർ വെളിപ്പെടുത്തുന്നത്. കയ്യിലും മുതുകിലും നിസാര പരിക്കുകൾ ഉണ്ടായിരുന്നെന്നും അവർ അന്വേഷണ സംഘത്തിന് മൊഴി നൽകുകയായിരുന്നു.

ഗുരുതര പരിക്ക്
എന്നാൽ മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും ഗുരുതര പരിക്കുള്ള ആളായി ചിത്രീകരിക്കുകയായിരുന്നു. പോലീസ് സെല്ലിന് പകരം മൾട്ടി സ്പെഷ്യൽറ്റി ട്രോമ കെയറിലെ തീവ്രപരിചരണ വിഭാഗത്തിലാണു ശ്രീറാമിനെ പ്രവേശിപ്പിച്ചത്. ഗുരുതര പരിക്കുണ്ടെന്ന പ്രതീതി വരുത്താനായിരുന്നു ഈ ശ്രമം. നേരത്തെ പോലീസ് ഒത്തുകളി എന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാരും ഒത്തു കളിച്ചെന്ന വാർത്ത പുറത്ത് വന്നത്.
Recommended Video

മെഡിക്കൽ റിപ്പോർട്ട് പരിശോധിക്കും
നിസാര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയ ശ്രീറാം വെങ്കിട്ടരാമൻ എങ്ങിനെ ഗുരുതര രോഗിയായി എന്നതിനെ കുറിച്ച് അന്വേഷണ സംഘം പരിശോധിക്കും. ശ്രീറാം വെങ്കിട്ടരാമന്റെ എക്സറേ, സ്കാൻ റിപ്പോർട്ടുകൾ, രക്തപരിശോധന ഫലം തുടങ്ങിയവ വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ വിലയിരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എല്ലാ ചികിത്സാ രേഖകളും ലഭിക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് പോലീസ് കത്തെഴുതിയിരുന്നു.












Click it and Unblock the Notifications