ശ്രീറാം കേസ്; കേസ് അട്ടിമറിച്ച പോലീസുകാർ സാക്ഷികൾ, രണ്ടാഴ്ച്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കും!
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സാക്ഷികളായി അന്വേഷണ സംഘം ഉൾപ്പെടുത്തിയത് ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ച വരുത്തി സസ്പെൻഷനിലായ മ്യൂസിയം എസ്ഐ ജയപ്രകാശിനെയും. അപകടത്തിനു പിന്നാലെ ആദ്യം സ്ഥലത്തെത്തിയവരെന്ന നിലയിൽ എസ്ഐയും ഒപ്പമുണ്ടായിരുന്ന പോലീസുകാരെയും.
ശ്രീറാം ലക്കുകെട്ട നിലയിലായിരുന്നുവെന്ന സാക്ഷിമൊഴികളും മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന ഡോക്ടറുടെ മൊഴിയായി കോടതിയിൽ സമർപ്പിക്കുക. ലഭിച്ച സാക്ഷിമൊഴികളും തെളിവുകളും വിലയിരുത്തി രണ്ടാഴ്ചയ്ക്കുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം. മദ്യപിച്ച് വാഹനമോടിച്ച് മനഃപൂർവ്വം അപകടം സൃഷ്ടിച്ചെന്ന കുറ്റമാകും ശ്രീറാമിനെതിരെ ചുമത്തുക.

വകുപ്പ്തല നടപടി
അനാസ്ഥ കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾക്കും അന്വേഷണ സംഘം ശുപാർശ ചെയ്യുമെന്നും സൂചനകളുണ്ട്. ശ്രീറാം മദ്യപിച്ചിരുന്നു എന്നു ബോധ്യമായിട്ടും രക്തപരിശോധനയ്ക്കായി നടപടി സ്വീകരിക്കാതെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള മ്യൂസിയം പോലീസ് സംഘത്തിന് എതിരെയാണ് വകുപ്പ്തല നടപടികൾക്ക് ശുപാർശ ചെയ്യുക.

ഡോക്ടറുടെ മൊഴി
ശ്രീറാം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്ന സാക്ഷിമൊഴികളും മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന ഡോക്ടറുടെ മൊഴിയാണ് മദ്യപിട്ട് വാഹനമോടിച്ചതിന് തെളിവായി കോടതിയിൽ സമർപ്പിക്കുക. എന്നാൽ രക്ത പരിശോധനയിൽ മദ്യത്തിന്റെ അളവ് കണ്ടെത്താൻ കഴിയാഞ്ഞത് താരണം ഈ തെളിവുകൾ എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

അമിത വേഗം
വാഹനം അമിത വേഗത്തിലായിരുന്നോ എന്നു കണ്ടെത്താൻ വാഹനത്തിന്റെ ക്രാഷ് ഡേറ്റാ റെക്കോർഡർ പരിശോധിച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇത് കൂടി ലഭിച്ചതിന് ശേഷമായിരിക്കും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക. അതേസമയം ശ്രീറാം വെങ്കിട്ടരാമന് ജയിൽ വാസം ഒഴിവാക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ ഒത്തുകളിച്ചതായി അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

സ്വകാര്യ ആശുപത്രിയിൽ
ശ്രീറാമിനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയാണ് ഇക്കാര്യത്തിൽ നിർണായകമാകുന്നത്. മാധ്യമപ്രവർത്തകന്റെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചതിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അവിടുന്ന് സ്വന്തം ഇഷ്ടപ്രകാരം ശ്രീറാം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

നിസാര പരിക്ക് മാത്രം
ആശുപത്രിയിൽ എത്തിയ സമയത്ത് ശ്രീറാം വെങ്കിട്ടരാമന് ഗുരുതരമായ പരിക്കുകളൊന്നു ഉണ്ടായിരുന്നില്ലെന്നാണ് സ്വകാര്യ ആശുപത്രി ഡോക്ടർമാർ വെളിപ്പെടുത്തുന്നത്. കയ്യിലും മുതുകിലും നിസാര പരിക്കുകൾ ഉണ്ടായിരുന്നെന്നും അവർ അന്വേഷണ സംഘത്തിന് മൊഴി നൽകി.

ഗുരുതര പരിക്കെന്ന് മെഡിക്കൽ കോളേജ്
സ്വകാര്യ ആശുപത്രിയിൽ സുഖചികിത്സയെന്ന വാർത്തകളെത്തുടർന്നു ശ്രീറാമിനെ വൈകിട്ടു തന്നെ ഇവിടെ നിന്നു ഡിസ്ചാർജ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. തുടർന്നു ജയിലിലേക്കു കൊണ്ടുപോയെങ്കിലും സൂപ്രണ്ടിന്റെ നിർദേശപ്രകാരം നേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിട്ടു. എന്നാൽ അവിടെ പോലീസ് സെല്ലിന് പകരം മൾട്ടി സ്പെഷ്യൽറ്റി ട്രോമ കെയറിലെ തീവ്രപരിചരണ വിഭാഗത്തിലാണു ശ്രീറാമിനെ പ്രവേശിപ്പിച്ചത്.

റിട്രോഗ്രേഡ് അംനീസ്യ
ശ്രീറാം വെങ്കിട്ടരാമനും എംബിബിഎസ് ബിരുധദാരിയാണ്. മെഡിക്കൽ കോളജിലെ പൂർവവിദ്യാർഥിയായ ശ്രീറാമിന്റെ അധ്യാപകരും സഹപാഠികളായിരുന്ന ഡോക്ടർമാരുമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. അപകടം നടന്ന ആഘാതത്തിൽ അപകടവും അതിന് തൊട്ടു മുമ്പുള്ള കാര്യങ്ങളും മറന്നു പോകുന്ന റിട്രോഗ്രേഡ് അംനീസ്യ ശ്രീറാമിന് ഉണ്ടെന്നും അവിടത്തെ ഡോക്ടർമാർ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications