കയ്യേറ്റക്കാരുടെ പേടിസ്വപ്നം, ന്യൂജെന്‍ ജോസഫ് അലക്സ്! സൂപ്പർ ഹീറോയിൽ നിന്ന് വില്ലനായി ശ്രീറാം
തിരുവനന്തപുരം: രാഷ്ട്രീയക്കാരെ വിറപ്പിക്കുന്ന ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് ഐഎഎസ് ഐപിഎസുകാരോട് പ്രത്യേകമൊരു ആരാധന തന്നെയുണ്ട് മലയാളിക്ക്. കളക്ടര്‍ ബ്രോ എന്ന് അറിയപ്പെടുന്ന കോഴിക്കോട് കളക്ടര്‍ ആയിരുന്ന എന്‍ പ്രശാന്തില്‍ നിന്നാണ് ആ ആരാധനയുടെ തുടക്കം. പിന്നീട് ആ കണ്ണിയില്‍ ടിവി അനുപമയും യതീഷ് ചന്ദ്രയും വാസുകിയും പോലുളള ഉദ്യോഗസ്ഥരും ചേര്‍ന്നു.
ശ്രീറാം വെങ്കിട്ടരാമന് എന്ന 30കാരനായ, ചുറുചുറുക്കുളള ഐഎഎസുകാരനെ 2017ലാണ് കേരളം ശ്രദ്ധിച്ച് തുടങ്ങിയത്. മൂന്നാറിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ ശ്രീറാമിനെ ഹീറോയാക്കി. പിന്നെ കുറേ നാളുകള്‍ ശ്രീറാം വാര്‍ത്തകളിലൊന്നും ഇല്ലായിരുന്നു. ഒടുവില്‍ ഹീറോയിസത്തില്‍ നിന്നും വില്ലനിസത്തിലേക്കുളള വന്‍ വീഴ്ചയാണ് ശ്രീറാമിന് സംഭവിച്ചിരിക്കുന്നത്. അതും ഒറ്റരാത്രി കൊണ്ട്. ശ്രീറാമിനെ കുറിച്ച് അറിയാം:
ന്യൂജെന്‍ ജോസഫ് അലക്സ്..
കയ്യേറ്റക്കാരുടെ പേടിസ്വപ്നം, ന്യൂജെന്‍ ജോസഫ് അലക്സ്.. ദേവികുളം സബ്കളക്ടറായിരിക്കേ ശ്രീറാം വെങ്കിട്ടരാമന് എന്ന യുവ ഐഎഎസ് ഓഫീസര്‍ക്ക് ചാര്‍ത്തിക്കൊടുത്ത ഓമനപ്പേരുകള്‍ പലതാണ്. എറണാകുളംകാരമായ ശ്രീറാം വെങ്കിട്ടരാമന് എംബിബിഎസ് ബിരുദധാരിയാണ്. പഠനം പാതിവഴിയില്‍ വിട്ടാണ് സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നം തേടി ശ്രീറാം യാത്ര തുടങ്ങിയത്. 2013ല്‍ രണ്ടാം റാങ്ക് നേടിയാണ് ശ്രീറാം വെങ്കിട്ടരാമന് സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായത്.
ആരാധകരും ശത്രുക്കളും
പത്തനംതിട്ടയില്‍ അസിസ്റ്റന്റ് കളക്ടറായും തിരുവല്ല ആര്‍ഡിഒ ആയും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട് ശ്രീറാം. 2016ല്‍ ദേവികുളം സബ്കളക്ടറായി ചുമതലയേറ്റതോടെയാണ് ശ്രീറാം വെങ്കിട്ടരാമനെ കേരളം അറിയുന്നത്. മൂന്നാറിലേയും ദേവീകുളത്തേയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടത്തിയ ഇടപെടലുകള്‍ ശ്രീറാമിന് വന്‍ മാധ്യമശ്രദ്ധേ നേടിക്കൊടുത്തു. രാഷ്ട്രീയ ഇടപെടലുകളെ കൂസാതെയുളള ശ്രീറാമിന്റെ നീക്കങ്ങള്‍ ഒരേ സമയം ആരാധകരേയും ശത്രുക്കളേയും ഉണ്ടാക്കി.
പിടിച്ച് ഊളമ്പാറയില്‍ അയക്കണം
മുന്‍ മുഖ്യമന്ത്രി കൂടിയായ വിഎസ് അച്യുതാനന്ദന് അടക്കമുളളവര്‍ ശ്രീറാമിന് പിന്തുണയുമായി എത്തി. പാപ്പാത്തിച്ചോലയിലെ കയ്യേറ്റഭൂമിയില്‍ സ്ഥാപിക്കപ്പെട്ട കുരിശ് പിഴുത സംഭവം വന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്. ഇടുക്കിയിലെ ജനപ്രതിനിധികളായ മന്ത്രി എംഎം മണിയും രാജേന്ദ്രന് എംഎംഎല്എയും അടക്കമുളള ജനപ്രതിനിധികള്‍ ശ്രീറാമിനെതിരെ പൊട്ടിത്തറിച്ചു. ശ്രീറാമിനെ പിടിച്ച് ഊളമ്പാറയില്‍ അയക്കണം എന്നാണ് അന്ന് എംഎം മണി പറഞ്ഞത്.
സര്‍ക്കാരും ശ്രീറാമിനെ കൈവിട്ടു
അതേസമയം സിപിഐ മന്ത്രി കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിന്റെ പിന്തുണ ശ്രീറാമിന് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാരും ശ്രീറാമിനെ കൈവിട്ടു. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വിമര്‍ശനവുമായി രംഗത്ത് വന്നു. ഫലം ദേവികുളം സബ്കളക്ടറുടെ കസേരയില്‍ നിന്ന് ശ്രീറാം തൊഴില്‍ വകുപ്പിലേക്ക് തെറിച്ചു. ഇതോടെ ശ്രീറാം വെങ്കിട്ടരാമന് എന്ന പേര് വാര്‍ത്തകളില്‍ നിന്ന് മാഞ്ഞ് പോവുകയും ചെയ്തു.
ഹീറോയിൽ നിന്ന് വില്ലനിലേക്ക്
പിന്നീട് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ ഉപരിപഠനത്തിന് പോയ ശ്രീറാം വെങ്കിട്ടരാമന് തിരിച്ച് എത്തുന്നത് സര്‍വ്വേ ഡയറക്ടറുടെ ചുമതലയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ ശ്രീറാമിന് നിയമനം നല്‍കിയത്. സര്‍വ്വീസില്‍ തിരിച്ച് എത്തിയതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങി വരവേയാണ് ശ്രീറാം ഓടിച്ച കാര്‍ മാധ്യമപ്രവര്‍ത്തകനായ ബഷീറിന്റെ ഘാതകനായത്. അതോടെ ഒരു രാത്രി കൊണ്ട് ഹീറോയില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമന് വില്ലനായി മാറി.