പരിക്ക് കൈക്ക്, മുഖത്ത് മാസ്കിട്ട് സ്ട്രെച്ചറിൽ ആംബുലൻസിലേക്ക്! ശ്രീറാം പൂജപ്പുര സബ് ജയിലിലേക്ക്!
തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സിറാജ് പത്രത്തിലെ മാധ്യമ പ്രവര്ത്തകന് കെഎം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ശ്രീറാമിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും മജിസ്ട്രേറ്റ് ആംബുലന്‍സില്‍ കയറി ശ്രീറാമിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ശ്രീറാം സുഖജീവിതമാണ് നയിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത് വിവാദമായതോടെയാണ് ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. ഗുരുതരാവസ്ഥയില്‍ ആയ രോഗികളെ കയറ്റുന്ന ആംബുലന്‍സിലാണ് ശ്രീറാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ശ്രീറാമിന്റെ കൈക്കാണ് പരിക്കുളളത് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് സ്ട്രച്ചറില്‍ കിടത്തിയാണ് ശ്രീറാമിനെ ആംബുലന്‍സില്‍ കയറ്റാന്‍ പുറത്തേക്ക് കൊണ്ടു വന്നത്. മാത്രമല്ല മുഖം ആശുപത്രി മാസ്ക് ഉപയോഗിച്ച് മറച്ച നിലയിലും ആയിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ശ്രീറാമിനെ ഓര്‍ത്തോ വിഭാഗത്തില്‍ പരിശോധനകള്‍ നടത്തും. അതിന് ശേഷമാണ് എവിടേക്ക് മാറ്റേണ്ടത് എന്ന് തീരുമാനിക്കുക.
കേസില്‍ റിമാന്‍ഡിലായ പ്രതിക്ക് ആശുപത്രിയില്‍ സുഖസൗകര്യം ഒരുക്കുന്നതിന് എതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്വകാര്യ ആശുപത്രി മുറിയില്‍ എസിയും ടിവിയും ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ശ്രീറാമിനുണ്ടായിരുന്നു. മാത്രമല്ല ഫോണുപയോഗിക്കാനും ശ്രീറാമിന് അനുവാദം ഉണ്ടായിരുന്നു. ദിവസം മുഴുവന്‍ ശ്രീറാം വാട്സ്ആപ്പില്‍ ഓണ്‍ലൈന്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. പരിക്കിന്റെ അവസ്ഥ ആശുപത്രി അധികൃതരോ പോലീസോ പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല.
ശ്രീറാമിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല എന്നാണ് മജിസ്ട്രേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ആശുപത്രി വാസവും ആവശ്യമില്ല. അതുകൊണ്ട് തന്നെ ശ്രീറാമിനെ സബ് ജയിലിലേക്ക് മാറ്റാനും മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു. പൂജപ്പുര സബ് ജയിലിലേക്ക് ആവും ശ്രീറാം വെങ്കിട്ടരാമനെ മാറ്റുക