പോലീസിന്റെ കള്ളക്കളി? ശ്രീറാം മദ്യപിച്ചിരുന്നതായി റിപ്പോർട്ടിലില്ല; അശ്രദ്ധയും ഉദാസീനതയും മാത്രം
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ കള്ളക്കളികള്‍ കൂടുതല്‍ വെളിവാകുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയില്‍ രേഖാമുലം നല്‍കിയ മറുപടിയിലെ സൂചന.
അശ്രദ്ധയോടേയും ഉദാസീനമായും വാഹനമോടിച്ചതാണ് അപകടത്തിന് കാരണം എന്നാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മദ്യപിച്ചിരുന്നോ ഇല്ലയോ എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്നും മന്ത്രി നിമയസഭയില്‍ നല്‍കിയ മറുപടിയില്‍ സൂചിപ്പിക്കുന്നുണ്ട്.

2019 ഓഗസ്റ്റ് 4 ന് പുലര്‍ച്ചെ ഒരു മണിയ്ക്കാണ് കെഎം ബഷീര്‍ സഞ്ചരിച്ച ബൈക്ക് ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ശ്രീറാം മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ദൃക്‌സാക്ഷിമൊഴികള്‍. എന്നാല്‍ വാഹനം ഓടിച്ചിരുന്നത് ശ്രീറാമിന്റെ കൂടെ ഉണ്ടായിരുന്ന വഫ എന്ന യുവതിയായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ആയിരുന്നു പോലീസിന്റെ ശ്രമം.
സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ രക്തപരിശോധന പോലും പോലീസ് ആദ്യഘട്ടത്തില്‍ നടത്തിയില്ല. പിന്നീട് ഏറെ വൈകിയാണ് വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീറാമിന്റെ രക്തപരിശോധന നടത്തിയത്. ഇതില്‍ മദ്യപിച്ചിരുന്നതായി കണ്ടെത്താനും കഴിഞ്ഞില്ല.
അപകടത്തെ തുടര്‍ന്ന് ശ്രീറാം വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി നിയമസഭയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications