ജാമ്യം ലഭിച്ച് ആറ് ദിവസം പിന്നിട്ടു; ശ്രീറാം വെങ്കിട്ടരാമൻ തിങ്കളാഴ്ച മെഡിക്കൽ കോളേജ് വിടും
തിരുവനന്തപുരം: മാധ്യമ പ്രവർത്തകർ കെഎം ബഷീർ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് വിടും. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് ശ്രീറാം ആശുപത്രി വിടുന്നത്. അപകടത്തിൽ കൈക്കും നട്ടെല്ലിനും പരിക്ക് പറ്റിയിരുന്നു.
കനത്ത ആഘാതങ്ങൾ മൂലം ഒരു സംഭവത്തെ കുറിച്ച് പൂർണമായി ഓർത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ ശ്രീരാമിന് ബാധിച്ചെന്ന് നേരത്തെ മെഡിക്കല്‍ ബോർഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു. കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ശ്രീറാം ജാമ്യം നേടിയിരുന്നു.

തുടർന്നും മെഡിക്കൽ കേളേജിൽ തന്നെ ചികിത്സ തുടരുകയായിരുന്നു. ബഷീറിന്‍റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍ അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷി മൊഴി.
കോടതിയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചു എന്ന് തെളിയാക്കാൻ പോലീസിന് കഴിഞ്ഞില്ല. വാഹന മിടിച്ച് പത്ത് മണിക്കൂർ കഴിഞ്ഞാണ് പോലീസ് രക്ത പരിശോധന നടത്തിയതെന്ന് ആരോപണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മദ്യപിച്ചതായി തെളിയിക്കാൻ സാധിക്കാത്ത കാരണം മുഖ്യമായി ചൂണ്ടിക്കാട്ടി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചത്.


Click it and Unblock the Notifications