ശ്രീറാം വെങ്കിട്ടരാമന് ജാമ്യം; മദ്യപിച്ചു എന്നതിന് തെളിവില്ല, ഡോപുമിൻ ടെസ്റ്റ് നടത്തണമെന്ന് അഭിഭാഷകൻ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. വഞ്ചിയൂർ കോടതിയാണ് ജാമ്യം അനുവദിച്ച്. ശ്രീറാം മദ്യപിച്ചന്ന തെളിവ് കോടതിയിൽ ഹാജരാക്കാ്ൻ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇങ്ങനെയൊരു കൃത്യം ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചില്ല.
ശ്രീറാമിനെതിരായ കേസിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം, ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇത് ജാമ്യം ലഭിക്കുന്നതിൽ നിർണ്ണായകമായി. വാഹനാപകടത്തെക്കുറിച്ച് മ്യൂസിയം പൊലീസ് തയ്യാറാക്കിയ കേസ് ഡയറിയും കോടതി വാദത്തിനിടെ പരിശോധിച്ചു. നേരത്തെ അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഭാഗങ്ങള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം ശ്രീറാമിനെ ഡോപുമന്‍ ടെസ്റ്റിന് ( ലഹരിമരുന്ന് പരിശോധന) വിധേയനാക്കാണമെന്ന് കേസില്‍ കക്ഷി ചേര്‍ന്ന സിറാജ് പത്രത്തിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഹർജി കോടതി ഇന്ന് പരിശോധിച്ചില്ല. അപകടം ഉണ്ടായ സമയം മുതൽ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് മ്യൂസിയം എസ്ഐയുമായി ചേർന്ന് ശ്രീറാം വെങ്കിട്ടരാമൻ നടത്തിയതെന്നും അഭിഭാഷകൻ പറഞ്ഞു. ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷിമൊഴിയടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാനും കേസിനെ അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും വാദിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്.
കേസില്‍ നിര്‍ണായക തെളിവാകേണ്ട രക്തപരിശോധന പോലീസിന്റെ ഒത്താശയോടെ ഒന്‍പതു മണിക്കൂറിന് ശേഷം മാത്രമാണ് ചെയ്തത്. അപകടം നടന്ന് കാലതാമസമില്ലാതെ നിര്‍ബന്ധമായും പരിശോധിക്കപ്പെടേണണ്ട രക്ത സാമ്പിള്‍ പരിശോധനയാണ് പ്രതി സ്വാധീനശക്തി ഉപയോഗിച്ച് വൈകിപ്പിച്ചത്. ഇത് പ്രതിയുടെ ക്രിമിനൽ മനോഭാവമാണ് വെളിച്ചത്ത് കൊണ്ടു വന്നതെന്നും വാദിഭാഗം അഭിഭാഷകൻ വാദിച്ചു.