ശ്രീറാമിന്‍റെ വാദത്തിന്‍റെ മുനയൊടിച്ചത് രണ്ട് ഡ്രൈവര്‍മാര്‍; സിസിടിവി ദൃശ്യങ്ങളും പുറത്ത്
തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് നടന്ന വാഹാനാപകടത്തില്‍ സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ വാദങ്ങളുടെ മുനയൊടിച്ചത് ദൃക്സാക്ഷി മൊഴികള്‍. അപകട സമയത്ത് താനല്ല, സുഹൃത്താണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ മൊഴി നല്‍കിയിരുന്നത്.
താനല്ല, സുഹൃത്തായ വഫ ഫിറോസാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ശ്രീറാം തന്നെയാണ് അപകടസമയത്ത് കാറിന്‍റെ ഡ്രവിങ് സീറ്റില്‍ ഉണ്ടായിരുന്നതെന്നാണ് ദൃക്സാക്ഷികളായ ഓട്ടോ ഡ്രൈവര്‍മാരായ മണിക്കുട്ടനും ഷഫീക്കും വ്യക്തമാക്കുന്നത്. കൂടുതല്‍ സ്ഥിരീകരണം ഉറപ്പുവരുത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ബൈക്കിന് പിറകില്‍
കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ബഷീറിന്‍റെ ബൈക്കിന് പിറകില്‍ കാര്‍ വന്നിടിച്ചത്. അമിത വേഗത്തിലായിരുന്നു കാര്‍ വന്നിരുന്നതെന്നാണ് ഓട്ടോഡ്രൈവറായ ഷഫീക്ക് വ്യക്തമാക്കുന്നത്. കാറിന്റെ വരവ് കണ്ട് ബൈക്ക് ഒതുക്കുന്നതിനിടെ സ്‌കിഡ് ചെയ്തു വന്ന് ഇടിച്ചു കയറുകയായിരുന്നു. കാറ്‍ ഓടിച്ചിരുന്നത് കറുത്ത് പൊക്കമുള്ള ഒരാളായിരുന്നെന്നും ഇയാളില്‍ നിന്ന് മദ്യത്തിന്‍റെ രൂക്ഷ ഗന്ധമുണ്ടായിരുന്നതായും ഷഫീഖ് പറഞ്ഞു.

വണ്ടി ഓടിച്ചിരുന്നത്
അമിത വേഗത്തിലായിരുന്നു കാര്‍ വെള്ളയമ്പലത്തു വച്ച് തന്‍റെ വണ്ടിയെ ഓവര്‍ടേക്ക് ചെയ്ത് പോയതാണെന്നാണ് നഗരത്തിലെ മറ്റൊരു ഓട്ടോ ഡ്രൈവറായ മണിക്കുട്ടനും വ്യക്തമാക്കുന്നു. അമിതവേഗത്തിലായിരുന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടതാണെന്നാണ് തോന്നുന്നത്. വണ്ടി ഓടിച്ചിരുന്നത് പുരുഷന്‍ തന്നെയായിരുന്നു. ബൈക്കിനടിയില്‍ കിടന്നയാളെ പോലീസിന്‍റെ സഹായത്തോടെ പുറത്തെടുത്തത് അയാളും കൂടിയാണെന്ന് മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ക്കുന്നു.

സിസിടിവി ദൃശ്യങ്ങള്‍
കാറില്‍ ഇടതുവശത്താണ് വഫ ഇരുന്നതെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു. ശ്രീറാം തന്നെയാണ് കാര്‍ ഓടിച്ചതെന്ന് വഫ മൊഴിനല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അപകടത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസ് എടുത്തത്. സംഭവ സ്ഥലത്തിന് അടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ ഇവയില്‍ അപകട ദൃശ്യങ്ങള്‍ അത്ര വ്യക്തല്ല.

രക്തസാംപിള്‍ എടുക്കാതിരുന്നത്
പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമല്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ എല്ലായിടത്തും സിസിടിവി ഇല്ലെന്നും അപകടത്തില്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്നും പോലീസ് കമ്മീഷ്ണര്‍ വ്യക്തമാക്കി. അപകടത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിക്കാനായി പൊലീസ് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് അപകടത്തില്‍പ്പെട്ട ശ്രീറാമിന്‍റെ രക്തസാംപിള്‍ എടുക്കാതിരുന്നത് വീഴ്ച്ചയായെന്ന വിലയിരുത്തലുണ്ട്.

ഡോക്ടര്‍ പറയുന്നത്
ജനറല്‍ ആശുപത്രിയില്‍ ശ്രീറാമിനെ എത്തിച്ച സമയത്ത് മദ്യത്തിന്‍റെ മണം ഉണ്ടായിരുന്നെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രക്തപരിശോധന നടത്തണമെങ്കില്‍ പോലീസ് ആവശ്യപ്പെടേണ്ടതുണ്ട്. ദേഹപരിശോധന നടത്തണമെന്ന് മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്നും അതു മാത്രമാണ് ചെയ്തതെന്നും മദ്യത്തിന്‍റെ മണമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായും ഡോക്ടര്‍ പറഞ്ഞു.

നേരിട്ട് ചോദ്യം ചെയ്യും
ശ്രീറാമിന് പുറകെ എത്തിയ സുഹൃത്ത് വഫാ ഫിറോസിന്റെ രക്ത സാംമ്പിളുകൾ എടുത്തിരുന്നു. വഫയാണ് വാഹനമോടിച്ചതെന്നായിരുന്നു പറഞ്ഞിരുന്നത്. വഫയുടെ രക്ത പരിശോധനയിൽ മദ്യത്തിന്റെ അളവ് കണ്ടെത്തിയിരുന്നില്ലെന്നും ഡോക്ടർ കൂട്ടിച്ചേര്‍ത്തു. അതേസമയം ശ്രീറാമിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും അദ്ദേഹത്തെ തിരുവനന്തപുരം ഡിസിപി നേരിട്ട് ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ശ്രീറാമിന്‍റെ രക്തസാംപിളുകള്‍ ശേഖരിക്കാനുള്ള നടപടികളും ഉടന്‍ തുടങ്ങുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുഖ്യമന്ത്രിയോട്
സംഭവത്തില്‍ സിസിടിവി ഉൾപ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത വിധത്തില്‍ അന്വേഷണം വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിന്‍ സംസ്ഥാന സമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഒരു പാവം മനുഷ്യൻ ഒറ്റനിമിഷത്തിൽ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങൾ യാദൃച്ഛികമല്ല. വലിയ ധാർമികതയും ഉത്തരവാദിത്വവും മാതൃകാ പ്രവർത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നു.
എന്താണ് സർക്കാരിന്റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുതെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.
Recommended Video

അനാഥമാക്കിയ സംഭവം
പൊലീസ് ഇപ്പോൾ കാര്യങ്ങൾ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണ്. ഇത് അനുവദിക്കരുത്. സത്യസന്ധമായി കാര്യങ്ങൾ പോകണം. ശ്രീരാം വെങ്കിട്ടരാമന്റെ രക്തസാമ്പിൾ എടുത്തുവോ എന്ന കാര്യത്തിൽ പോലും അധികൃതർ ഉറപ്പു പറയുന്നില്ല ഇപ്പോൾ. പൊലീസിന്റെ നിലപാടുകൾ സംശയാസ്പദമാണ്. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം, ഭാര്യയ്ക്ക് ജോലി നൽകാൻ നടപടി ഉണ്ടാവണം.എല്ലാറ്റിലും ഉപരി ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിനു വഴങ്ങി പൊലീസ് ഈ കേസ് മുക്കരുത്. യഥാർഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം എന്നും പ്രത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications