ശ്രീവിദ്യയെ പരിചരിക്കാതെ കൊന്നതോ?
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട നടി ശ്രീവിദ്യക്ക് അവസാന കാലത്ത് വേണ്ടത്ര പരിചരണയോ ശരിയായ ചികിത്സയോ കിട്ടിയില്ലെന്ന് വെളിപ്പെടുത്തല്‍. ശ്രീവിദ്യയെ അവസാന കാലത്ത് ചികിത്സിച്ചിരുന്ന ഡോ.എം കൃഷ്ണന്‍നായരാണ് തന്റെ ആത്മകഥയില്‍ ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ശ്രീവിദ്യയോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നടനും മുന്‍ മന്ത്രിയും ആയ കെബി ഗണേഷ് കുമാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ഡോക്ടറുടെ വെളിപ്പടുത്തല്‍. സ്വത്തുക്കള്‍ ഏറ്റെടുത്ത ട്രസ്റ്റിന്റെ ചുമതല ഗണേഷ് കുമാറിനായിരുന്നു. എന്നാല്‍ ട്രസ്റ്റ് ചികിത്സ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്നും ഡോക്ടര്‍ ആരോപിക്കുന്നു.
'ഞാനും ആര്‍സിസിയും, കാന്‍സറിനൊപ്പം നടന്ന ഒരു ഡോക്ടറുടെ അനുഭവങ്ങള്‍' എന്ന ആത്മകഥയിലാണ് ഡോക്ടര്‍ കൃഷ്ണന്‍ നായര്‍ ശ്രീവിദ്യുടെ കാര്യം തുറന്നെഴുതിയിരിക്കുന്നത്. പുസ്തകത്തിലെ സ്തനാര്‍ബുദം എന്ന അധ്യായത്തിലാണ് നടിയുടെ കഥ കടന്ന് വരുന്നത്.
അര്‍ബുദം കാര്‍ന്നു തിന്നിരുന്ന അവസാന നാളുകള്‍ ശ്രീവിദ്യക്ക് തീര്‍ത്തും വേദനാപൂര്‍ണമായിരുന്നു. അല്‍പമെങ്കിലും ആശ്വാസം നല്‍കാനുതകുന്ന മരുന്നുകള്‍ക്കായി ഡോക്ടര്‍ അന്വേഷിച്ചു നടക്കുകയായിരുന്നു. ഇതിനിടെയിലാണ് വിപണിയില്‍ പുതിയ ഒരു മരുന്ന് എത്തിയത്. ഒരു ലക്ഷം രൂപയോളം വില വരുന്ന മരുന്ന് വാങ്ങുന്ന കാര്യത്തില്‍ പക്ഷേ ട്രസ്റ്റ് അനുകൂല നിലപാടെടുത്തില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. മറ്റേതെങ്കിലും മരുന്ന് വാങ്ങിക്കൊടുത്താല്‍ മതി എന്നായിരുന്നത്തെ ട്രസ്റ്റിന്റെ അധികൃതര്‍ പ്രതികരിച്ചത്.
ശ്രീവിദ്യയുടെ കോടിക്കണക്കിന് വരുന്ന സ്വത്തുവകകള്‍ ട്രസ്റ്റിന് കൈമാറിക്കഴിഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്. താന്‍ ഏറെ ഇഷ്ടപപ്പെട്ടിരുന്ന ഗണേഷ് കുമാറിനെയായിരുന്നു ശ്രീവിദ്യ വില്‍പത്രം ഏല്‍പിച്ചത്.