സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ ഇന്ന് മുതല്‍!
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 13.7 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതാദ്യമായാണ് SSLC, പ്ലസ് 2, വൊക്കേഷണല്‍ പരീക്ഷകള്‍ ഒരേ ദിവസം ഒരേ സമയത്ത് ആരംഭിക്കുന്നത്. കൊറോണ വൈറസ് ഭീതി നിലനില്‍ക്കെ പരീക്ഷകള്‍ മറ്റിവെയ്ക്കുമോയെന്ന ആശങ്കള്‍ നിലനിന്നിരുന്നു. എന്നാല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഇന്നലെ അറിയിച്ചിരുന്നു.

പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഹാളിലാകും പരീക്ഷ നടത്തുക. ഇവര്‍ക്ക് പരീക്ഷാ ഹാളിലേക്ക് എത്താനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഇറ്റലിയില്‍ നിന്നും വന്ന റാന്നി സ്വദേശികളുമായി നേരിട്ട് ബന്ധം പുലര്‍ത്തിയവരാണ് വിദ്യാര്‍ത്ഥികള്‍. ഇവരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യു. അതേസമയം രോഗബാധിതരുമായി നേരിട്ട് ബന്ധമുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. ഇവര്‍ക്ക് പിന്നീട് സേ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
എല്ലാ സ്കൂളുകള്‍ക്കും കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ടയിലേയും എറണാകുളത്തേയും സ്കൂളുകള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. രോഗലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ മറ്റ് വിദ്യാര്‍ത്ഥികളുമായി ഇടപഴകരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗബാധിതരുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ അധികൃതരെ അറിയിക്കണം. ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഒരുക്കും.
ആവശ്യമാണെങ്കില്‍ സ്കൂള്‍ പിടിഎ കമ്മിറ്റികള്‍ മാസ്കുകളും സാനിറ്റൈസറുകളും സ്കൂളുകളില്‍ വിതരണം ചെയ്യു. ആവശ്യമെങ്കില്‍ പരീക്ഷ ഹാളുകളിലും മാസ്കുകള്‍ ഉപയോഗിക്കാന്‍ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതിനിടെ 9ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ മാറ്റിവെയ്ക്കുന്ന കാര്യം പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 1116 പേരാണ് കൊറോണ നിരീക്ഷണത്തില്‍ തുടരുന്നത്. ഇതില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലുമാണ്. സംശയാസ്പദമായ 807 പേരുടെ സാമ്പിളുകള്‍ എന്‍ഐവി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ 717 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. ബാക്കിയുള്ള ആളുകള്‍ ഫലം ഇതുവരെ ലഭിച്ചില്ല. ഇറ്റലിയില്‍ നിന്നും റാന്നിയില്‍ എത്തിയവരുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട 733 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നീരീക്ഷിക്കുകയാണെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ പിബി നൂഹ് അറിയിച്ചു.അതിനിടെ പത്തനംതിട്ടയിൽ രണ്ടു വയസ്സുള്ള കുട്ടിയെ നിരീക്ഷണത്തിലാക്കി. രോഗബാധിതനുമായി നേരിട്ടു സമ്പർക്കം പുലര്‍ത്തിയ വ്യക്തിയെയാണ് നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുന്നത്.












Click it and Unblock the Notifications